കാവ്യ മാധവന്‍ എന്റെ ഭാര്യയാണെന്നാണ് അവര്‍ കരുതിയിരിക്കുന്നത്; പേര് കാരണമുണ്ടായ പൊല്ലാപ്പിനെ കുറിച്ച് മാധവന്‍
തെന്നിന്ത്യയുടെ ചോക്ലേറ്റ് നായകനായിരുന്നു ആര്‍ മാധവന്‍. അലൈപായുതേ എന്ന സിനിമയിലെ നായക വേഷമാണ് മാധവന് ആരാധകരെ നേടി കൊടുത്തത്. പിന്നീട് തമിഴിലിറങ്ങുന്ന ഓരോ സിനിമകളിലൂടെയും നടന്‍ മലയാളികളുടെയും മനസില്‍ കയറി കൂടി. ഇപ്പോള്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുകയാണ് താരം.
മലയാളിയായ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ കഥ പറഞ്ഞെത്തുന്ന ചിത്രത്തിലൂടെയാണ് മാധവന്റെ എന്‍ട്രി. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ തിരക്കുകളിലാണ് താരമിപ്പോള്‍. അങ്ങനെ കേരളത്തിലെത്തിയ താരം പത്രസമ്മേളനത്തിനിടയിൽ മലയാളികള്‍ക്ക് തന്നോടുള്ള സ്‌നേഹത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ്.

'തന്റെ തുടക്കങ്ങളൊക്കെ മലയാളത്തില്‍ നിന്നായിരുന്നു എന്നാണ് മാധവന്‍ പറയുന്നത്. സിനിമയുടെ ഷൂട്ടിങ്ങ് കേരളത്തില്‍ നിന്നുമാണ് ആരംഭിച്ചത്. അന്ന് മുതല്‍ ഞാന്‍ മലയാളിയാണെന്നാണ് എല്ലാവരും കരുതിയത്. കാരണം എന്റെ പേര് മാധവന്‍ എന്നാണ്. ചിലര്‍ കാവ്യ മാധവന്‍ എന്റെ ഭാര്യയാണെന്ന് വരെ കരുതിയിട്ടുണ്ട്. ഇതൊക്കെ എന്നോടുള്ള സ്‌നേഹവും ഇഷ്ടവും കൊണ്ടാണെന്ന് അറിയാം.
കേരളത്തില്‍ നിന്ന് മാത്രമല്ല ദുബായിലോ മറ്റ് എവിടെയാണെങ്കില്‍ പോലും മലയാളുകളുടെ സാന്നിധ്യവും സ്‌നേഹവും അറിഞ്ഞു. ഞാന്‍ അവര്‍ക്ക് മാധവന്‍ ചേട്ടനാണ്. മലയാളികളും കേരളവും എനിക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നതെന്നും' നടന്‍ പറയുന്നു.

ആര്‍ മാധവന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും പദ്മഭൂഷന്‍ നേടിയ നമ്പി നാരായണന്റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മാധവന്‍ സംവിധായകനാവുന്നത്. ചിത്രത്തില്‍ നമ്പി നാരായണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മാധവന്‍ തന്നെയാണ്. ജൂലൈ ഒന്ന് മുതല്‍ സിനിമ റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

മാധവന്റെ സ്വപ്‌ന സിനിമയായിട്ടാണ് റോക്കറ്ററി നിര്‍മ്മിക്കുന്നത്. രചനയും സംവിധാനവും നിര്‍മാണവുമൊക്കെ ഒറ്റയ്ക്ക് നിര്‍വഹിക്കാനായിരുന്നു മാധവന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഹൃത്തുക്കളുമായി സിനിമയെ കുറിച്ച് സംസാരിച്ചതോടെ അവരും നിര്‍മാണത്തില്‍ പങ്കാളികളായി. മലയാളിയും വ്യവസായിയുമായ വര്‍ഗീസ് മൂലനും നിര്‍മാണ പങ്കാളികളാണ്.

സിനിമ ചെയ്യാമെന്ന് തീരുമാനിച്ച സമയത്ത് അതിന്റെ സ്‌ക്രീപ്റ്റ് പോലും ഇല്ലായിരുന്നെന്നാണ് വര്‍ഗീസ് പറയുന്നത്. നമ്പി നാരായണന്റെ കഥയും മാധവനാണ് സംവിധാനം ചെയ്യുന്നതും എന്നതുമാണ് സിനിമ ഏറ്റെടുക്കാനുള്ള കാരണം.
സിനിമയുടെ എല്ലാ ക്രെഡിറ്റും മാധവനാണ് നല്‍കുന്നതെന്ന് നിര്‍മാതാവ് പറയുന്നു. വര്‍ഗീസ് മൂലന്‍ പിക്ചേഴ്സിനൊപ്പം ആര്‍. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27 ഇന്‍വെസ്റ്റ്മെന്റ്സും നിര്‍മാതാക്കളാണ്.


Click it and Unblock the Notifications











