ജയന്റെ വല്ലാത്തൊരു പറക്കലായിരുന്നു, വേറിട്ട കുറിപ്പുമായി രഘുനാഥ് പാലേരി
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും സൂപ്പർ ഹീറോയാണ് ജയൻ. അഭിനയിക്കാൻ നിരവധി ചിത്രങ്ങൾ ബാക്കിയാക്കിയാണ് നടൻ ചമയങ്ങളും ആളും ആരവങ്ങളുമില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയായത്. മലയാള സിനിമയുടെ നികത്താനാവാത്ത നഷ്ടമാണ് ജയൻ. ഇന്നും താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ജയനെ കുറിച്ചുളള രഘുനാഥ് പലേരിയുടെ വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റാണ്.

ഒരു യാത്രയിൽ കൂട്ടായി വന്നതാണ് ഉമേഷ്. യാത്രക്കിടയിൽ പലപ്പോഴും ഉമേഷ്നെ സുമേഷ് എന്നാണ് വിളിച്ചിരുന്നത്. ആദ്യാക്ഷരം സ്ഥാനം മാറി മനസ്സിൽ വരുന്നത് ആ അക്ഷരം പലയാവിർത്തി ഉച്ചരിക്കുന്നതുകൊണ്ടാവാം എന്നു തോന്നാറുണ്ട്. ഉമേഷ് ഭംഗിയായി വാഹനം ഓടിക്കും. മിതമായ വേഗത. ഹോണടിച്ചും വെട്ടിച്ചും കുലുക്കിയും തുള്ളിച്ചാടിച്ചും ചക്രം തിരിക്കാതെ വായുവിലങ്ങിനെ ഒഴുകുംപോലൊരു യാത്ര. പോളിംഗ ബുത്തുകളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ശാന്തമായ പകൽ നേരത്തായിരുന്നു സഞ്ചാരം. വാഹന സാരഥിയാവും മുൻപ് ഉമേഷ് ഒരു വ്യവസായ സംരംഭകനായിരുന്നു. കടല മുട്ടായി, മിക്സ്ച്ചർ, അയനാസ് തുടങ്ങിയ പലഹാരങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി പായ്ക്ക് ചെയ്ത് വിൽക്കലായിരുന്നു വരുമാന മാർഗം. ഒന്നിനു പിറകെ ഒന്നായി വന്ന തടസ്സങ്ങൾ കാരണം സാവകാശം അത് നിന്നു.
തടസ്സങ്ങളും പ്രയാസങ്ങളും ഏത് വഴിക്കും വരും. ശർക്കരപാവ്പോലെ അവ ചുറ്റും വന്നു നിറയും. കട്ടപിടിക്കും. പൊട്ടിച്ചു പുറത്ത് കടക്കാൻ നിർവ്വാഹമില്ലാതെ അതിന്നുള്ളിൽ തന്നെ ഉറഞ്ഞു പോവും. ജീവിതം അങ്ങിനെയാണ്. അതൊരു കടല മുട്ടായി ആണ്. ഒരാൾ മുട്ടായി ആയി മാറുമ്പോൾ അത് കടിച്ചു മുറിച്ചു തിന്നുന്നത് മറ്റാരോക്കെയോ ആണ്. അവനവന് വിശപ്പാറ്റാനും മനസ്സാറ്റാനും അതിലൊരു തരി കിട്ടുന്നവർ ഭാഗ്യവാന്മാർ.
ഉമേഷ് പലർക്കും മുട്ടായി ആയി മാറിയെങ്കിലും ഉമേഷിൻറെ അഛനും മുത്തഛനും മുട്ടായി ആയത് ജയനായിരുന്നു. ഒരുകാലത്ത് വെള്ളിത്തിരയിലെ സൂര്യനായ ജയൻ. ഇൻഡ്യൻ നേവിയിലെ കൃഷ്ണൻനായർ. ജയനെ എനിക്ക് നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. ഒരു സിനിമയും തിരക്കഥയുമെല്ലാം ഒത്തു വരുന്നതിനിടെ ജയനങ്ങ് പറന്നു പോയി. അതൊരു വല്ലാത്ത പറക്കലായിരുന്നു.
ആ കാലത്ത് ഉമേഷിൻറെ അഛനും മുത്തഛനും തടസ്സങ്ങളുടെ ശർക്കരപ്പാവ് വന്നു നിറയുന്ന കടലോരത്തായിരുന്നു. എങ്ങിനെ പൊട്ടിച്ചു പുറത്തു വരണമെന്നറിയാതെ ജയൻറെ ആരാധകനായ അഛൻ നേരെ ശിവകാശിയിൽ ചെന്നു. കിട്ടാവുന്നത്ര ജയൻ ചിത്രങ്ങൾ അച്ചടിച്ചു വാങ്ങി പലയിടത്തും നടന്നു വിറ്റു. ഒടുക്കും ആ മുട്ടായി ചിത്രങ്ങൾ വിറ്റു വിറ്റ് അഞ്ച് സെൻറ് ഭൂമി വാങ്ങി കുഞ്ഞു വീടും വെച്ചു. ഉമേഷ് പറഞ്ഞു നിർത്തി."ഉമേഷ് ജയനെ കണ്ടിട്ടുണ്ടോ..?""ഇല്ല, കേട്ടിട്ടേ ഉള്ളൂ. അഛന് ജീവനാണ്."ഏതോ ബ്രഹ്മാണ്ട വിഹായസ്സിലെ മേലാപ്പിലിരുന്ന് ജയൻ ഉമേഷിൻറെ വാക്കുകൾ കേട്ടിരിക്കാം. മുഖത്ത് വന്നു നിറഞ്ഞ സ്നേഹവും ആനന്ദം കണ്ടിരിക്കാം- രഘുനാഥ് പാലേരി കുറിച്ചു.


Click it and Unblock the Notifications











