മമ്മൂട്ടിയുടെ കലിപ്പ് ഇതുവരെയും തീര്‍ന്നില്ലേ.. വല്ല മരുന്നും ബാക്കിയുണ്ടോ?
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍. പ്രേക്ഷകരുടെ സ്വന്തം മമ്മുക്ക. വ്യത്യസ്തമായ വേഷങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം ഇപ്പോള്‍. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറിയേക്കാവുന്ന മാമാങ്കം പ്രഖ്യാപിച്ചത് അടുത്തിടെയാണ്. കേരളപ്പിറവി ദിനത്തില്‍ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ കുഞ്ഞാലി മരയ്ക്കാരെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരുന്നു.
പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രമാണ് ഒടുവിലായി തിയേറ്ററുകളിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സ്ട്രീറ്റ് ലൈറ്റ്‌സാണ് അടുത്തതായി തിയേറ്ററുകളിലേക്ക് എത്താനുള്ളത്. ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങള്‍ ഏറ്റെടുക്കുന്നതിനിടയില്‍ ഇതൊക്കെ എപ്പോള്‍ തീരുമെന്നാണ് പ്രേക്ഷകര്‍ക്ക് അറിയാനുള്ളത്. നവംബര്‍ മൂന്ന് മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ട ദിനമാണ്. സിനിമാജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായ രാജമാണിക്യം 12 വര്‍ഷം മുന്‍പുള്ള നവംബറിലാണ് തിയേറ്ററുകളിലേക്ക് എത്തിയത്.

കലിപ്പുമായി മമ്മൂട്ടി എത്തിയത്
തള്ളേ കലിപ്പ് തീരണിലല്ലോയെന്ന് പറഞ്ഞ് മമ്മൂട്ടി തിയേറ്ററുകളിലേക്ക് എത്തിയത് 12 വര്‍ഷം മുന്‍പുള്ള നവംബര്‍ മൂന്നിനായിരുന്നു. ടി എ ഷാഹിദ് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് അന്‍വര്‍ റഷീദാണ്.

തിരുവനന്തപുരം ശൈലിയിലുള്ള സംസാരം
തിരുവനന്തപുരം ശൈലിയിലുള്ള സംസാരം തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന സവിശേഷത. സുരാജ് വെഞ്ഞാറമൂടാണ് മമ്മൂട്ടിയെ ഈ ശൈലി പഠിപ്പിച്ചത്.

കേരളക്കര ഏറ്റെടുത്തു
ബെല്ലാരി രാജയുടെ ലീല ശരിക്കും കേരളക്കര ഏറ്റെടുക്കുകയായിരുന്നു. പത്മപ്രിയ, റഹ്മാന്‍, മനോജ് കെ ജയന്‍, സലീം കുമാര്‍, ഭീമന്‍ രഘു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

കന്നഡയിലേക്ക് മാറ്റി
രാജമാണിക്യം കന്നയിലേക്ക് റീമേക്ക് ചെയ്തിരുന്നു. ബെല്ലാരി നാഗ എന്ന് പേരിട്ട ചിത്രത്തില്‍ വിഷ്ണുവര്‍ധനനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വലിയ വീട്ടില്‍ മൂവി ഇന്റനര്‍നാഷണലായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

ഇന്നും ഓര്‍ത്തിരിക്കുന്നു
പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രം കൂടിയാണ് രാജമാണിക്യം. ചിത്രത്തിലെ ഡയലോഗുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമ്പത്തികമായി മികച്ച വിജയം നേടിയ ചിത്രം കൂടിയായിരുന്നു രാജമാണിക്യം.

മമ്മൂട്ടിയുടെ സ്റ്റൈല്‍
പളപളാ മിന്നുന്ന ഉടുപ്പും സ്വര്‍ണ്ണമാലകളും കൂളിങ്ങ് ഗ്ലാസുമണിഞ്ഞ പോത്ത് കച്ചവടക്കാരനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിട്ടത്. തിരുവനന്തപുരം ശൈലിയിലുള്ള സംസാരശൈലിയായിരുന്നു മറ്റൊരു പ്രധാന സവിശേഷത.


Click it and Unblock the Notifications











