മോഹൻലാലിന്റ ശബ്ദം വില്ലനായി, ഇപ്പോഴും അറിയില്ല കാരണം, സിനിമയുടെ പരാജയത്തെ കുറിച്ച് സംവിധായകൻ
തമിഴ് സിനിമയുടെ പ്രിയപ്പെട്ട സംവിധായകനാണ് സുരേഷ് കൃഷ്ണ. രജനികാന്തിന്റെ അണ്ണാമലൈക്കും വീരം ബാഷ , ബാബ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ പിന്നിൽ ഇദ്ദേഹമാണ്. ഇന്നും ഇവ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മലയാളിയാണെങ്കിലും ഇദ്ദേഹത്തിന്റെ പേരും പ്രശസ്തിയും നൽകിയ തമിഴ് സിനിമാ ലോകമാണ്.

പ്രേക്ഷകർ കാണാത്ത മോഹൻലാലിന്റെ ജോർജ്ജ്കുട്ടി ഗെറ്റപ്പ്, ചിത്രം കാണൂ
Recommended Video
രജനികാന്തിന്റെ സിനിമയിലേയ്ക്കുള്ള മാസ് എൻട്രിയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നാണ് സംവിധായകൻ പറയുന്നത്. തമിഴിൽ തൊട്ടതെല്ലാം പൊന്നാക്കിയ ഇദ്ദേഹത്തിന് മലയാളത്തിൽ വേണ്ടവിധം ശോഭിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴിത മലയാളത്തിൽ നിന്ന് നേരിടേണ്ടി വന്ന പരാജയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ സുരേഷ് കൃഷ്ണ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തമിഴ് സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയതിന് ശേഷമാണ് സുരേഷ് മലയാളത്തിൽ ഒരു കൈനോക്കുന്നത്. മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി 1996 ൽ പുറത്തിറങ്ങിയ ദി പ്രിൻസാണ് സുരേഷിന്റെ ആദ്യത്തെ മോളിവുഡ് ചിത്രം. എന്നാൽ ഈ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയിരുന്നില്ല. മോഹൻലാലിന്റെ ശബ്ദമായിരുന്നു ചിത്രത്തിന്റെ വില്ലനായത്. സിനിമയുടെ പരാജയത്തിനെ കുറിച്ച് സംവിധായകൻ പറയുന്നത് ഇങ്ങനെ...

മോഹൻലാലിന്റെ ശബ്ദത്തിനു ചില പ്രശ്നങ്ങളുള്ളപ്പോഴായിരുന്നു ചിത്രം ഡബ്ബ് ചെയ്ത്. സിനിമ ഇറങ്ങിയ ഉടൻ ഇതു ലാലിന്റെ ശബ്ദമല്ല എന്നു പറഞ്ഞ് വലിയ വിവാദമുണ്ടായി. തമിഴിൽനിന്നു വന്ന സംവിധായകൻ മറ്റാരെക്കൊണ്ടോ ലാലിന്റെ ശബ്ദം ഡബ്ബ് ചെയ്തുവെന്നുവരെ ചിലർ പറഞ്ഞു. ഒടുവിൽ ഇത് എന്റെ ശബ്ദമാണെന്ന് ലാൽ പറയുന്ന പരസ്യം വരെ ചെയ്തുനോക്കിയിട്ടും രക്ഷപ്പെട്ടില്ല. ''ലാലിന്റെ ശബ്ദമോ സ്വന്തം സിനിമയുടെ കുഴപ്പമോ എന്താണു പ്രശ്നമെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. എന്തായാലും അതിനു ശേഷം മറ്റൊരു മലയാള സിനിമ ചെയ്തിട്ടുമില്ല''- സുരേഷ് പറഞ്ഞു.

രജനിയുമായുള്ള സൗഹൃദത്തെ കുറിച്ചും സുരേഷ് അഭിമുഖത്തിൽ പറയുന്നു. എവിടെ ചെന്നാലും പലർക്കും അറിയേണ്ടത് രജനിക്കൊപ്പമുള്ള അനുഭവങ്ങളാണ്. അങ്ങനെ താൻ രജനിയുടെ മൂന്നു സിനിമകളിലെ അണിയറ അനുഭവങ്ങൾ ചേർത്തൊരു പുസ്തകമെഴുതിരുന്നു. മൈ ഡേയ്സ് വിത്ത് ബാഷ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. രജനിക്കു വർക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഏഴിനു മേക്കപ്പിട്ട് വരാൻ പറഞ്ഞാൽ കൃത്യം വരും. ഗോസിപ്പില്ല, പരാതിയില്ല. രാത്രിയാണ് ഷൂട്ടെങ്കിൽ അതിനും റെഡി. മേക്കപ്പോടെ 7നു വരണമെങ്കിൽ 5നു തന്നെ റെഡിയാകണം. രജനി വൈകിയതിനാൽ പടം വൈകിയ ചരിത്രമില്ല. നിർമാതാവിന്റെ പത്തുപൈസ വെറുതേ കളയില്ല. ബാബ പരാജയപ്പെട്ടുവെന്നു പറയുമ്പോഴും ഇപ്പോഴും ടെലിവിഷനിൽ ഹിറ്റാണ്. ബാബയിൽ രജനി സംതൃപ്തനായിരുന്നു - സുരേഷ് പറഞ്ഞു.

രജനി ചിത്രങ്ങളുടെ വിജയത്തെ കുറിച്ചും സുരേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. താൻ രജനിയുടെ ഹീറോയിസവും പ്രശസ്തിയും പ്രയോജനപ്പെടുത്തിയെന്നേയുള്ളൂ. ബാഷ അൾട്ടിമേറ്റ് ഹീറോയിസമാണ്. 'നാൻ ഒരു തടവ സൊന്നാ, നൂറു തടവ സൊന്ന മാതിരി' എന്ന ബാഷയിലെ ഡയലോഗ് ഇപ്പോഴും പ്രേക്ഷകർ ഏറ്റു പറയുന്നു. സത്യത്തിൽ സിനിമയിൽ അഞ്ചിടത്തേ ആ ഡയലോഗുള്ളൂ. പഞ്ച് അറിഞ്ഞ് പ്രയോഗിച്ചതുകൊണ്ടാണ് അതിപ്പോഴും ചൂടോടെ നിൽക്കുന്നത്. നിങ്ങൾ ഒരു സൂപ്പർസ്റ്റാർ ചിത്രം ചെയ്യുമ്പോൾ ഓർക്കുക, പ്രേക്ഷകൻ കാണാൻ വരുന്നത് സൂപ്പർസ്റ്റാറിനെയാകും. അവരെ തൃപ്തിപ്പെടുത്തുക.


Click it and Unblock the Notifications











