ചിരിച്ചുല്ലസിപ്പിക്കാൻ ഒരു ചിൽഡ്രൻസ് പാർക്ക്
സദീം മുഹമ്മദ്
വൺ മാൻ ഷോചോക്ക് ലേറ്റ്, ലോലിപോപ്പ്, മെയ്ക്കപ്പ് മേൻ, ഗ്രാവെസ്സിംഗ്സ്, ഷെർലക് ടോംസ് പേരുകൾ കേൾക്കുമ്പോൾ തന്നെ അറിയാം, ഈ സിനിമകൾ കേരളത്തിന്റെ ഏതു ഭാഗത്തുനിന്നാണ് വരുന്നത്. വരുന്ന പ്രേക്ഷകരെ തീയേറ്ററിലേക്ക് ആകർഷിപ്പിക്കുന്നതിലടക്കം ഈ എസ്റ്റർടെയിൻമെന്റ് ഘടകം കത്തിനില്ക്കുന്ന സിനിമയാണ് സംവിധായകൻ ഷാഫിയുടെ ഏറ്റവും പുതിയ ചിത്രമായ ചിൽഡ്രൻസ് പാർക്ക് . കഥ നടക്കുന്നത് ആ നാഥാലയവുമായി ബന്ധപ്പെട്ടാണെങ്കിലും ഈ ആനാഥാലയം എന്നു പറയുമ്പോഴെയുള്ള ദുഖാത്മകതയും അനുകമ്പയുമൊന്നും തുടക്കം മുതൽ പ്രേക്ഷകന്റെ മനസ്സിലേക്ക് വരരുതെന്ന ഉത്തമ ബോധ്യത്തോടെയാണ് അണിയറ പ്രവർത്തകർ ചിൽഡ്രൻസ് പാർക്ക് എന്ന പേരിട്ടതും സിനിമയുടെ പോസ്റ്ററിലടക്കം ഈ എന്റർടെയ്മെന്റ് മൂഡ് സജീവമായി നിലനിർത്തുവാൻ ബോധപൂർവം ശ്രമിക്കുന്നുമുണ്ട്.

ഇങ്ങനെ രണ്ടര മണിക്കൂർ ഹാപ്പി, എൻജോയ് മെന്റ് ഉദ്ദേശിച്ചാണ് നിങ്ങൾ ചിൽഡ്രൻസ് പാർക്കിൽ എത്തുന്നതെങ്കിൽ സിനിമയിലെ ചിൽഡ്രൻസും എൽഡേഴ്സുമെല്ലാം കൂടി നിങ്ങളെ നല്ലൊരു പരിധി വരെ സന്തോഷിപ്പിച്ചേ വിടൂ. അതും ചില സമയത്തൊഴികെ ബാക്കി എല്ലാ നേരത്തും തമാശയടക്കമുള്ളവയിൽ ഒരു സ്റ്റാൻഡേർഡ് സൂക്ഷിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ പാർക്കിന്റെ പ്രത്യേകത.

തനിക്ക് ഒരു ചില്ലിപൈസ പോലും അനന്തരവകാശമായി എഴുതിവെക്കാതെ ആറു കോടിയോളം രൂപ ഹൈറേഞ്ചിൽ കിടക്കുന്ന പ്രവർത്തനരഹിതമായ ഒരനാഥാലയത്തിന്നായി അച്ഛൻ എഴുതി വെച്ച് മരിക്കുന്നതോടെ മകൻ ഋഷി (ധ്രുവൻ) ഇതെങ്ങനെ തിരിച്ചുപിടിക്കാമെന്ന് ആലോചിച്ചിരിക്കുമ്പോൾ സുഹൃത്ത് ജെറി (വിഷ്ണു ഉണ്ണിക്കഷ്ണൻ ) ഐഡിയയുമായി സഹായിക്കാനെത്തുകയാണ്. ലെനിൻ അടിമാലി ( ഷറഫുദ്ദീൻ ) എന്ന യുവജന നേതാവിന്റെ പിന്തുണയോടെ , ഈ ആനാ ഥാലയത്തിന്റെ നടത്തിപ്പുകാരായി മാറുകയും അങ്ങനെ ഈ പണം തങ്ങളുടെ കൈകളിലെത്തുവാനുള്ള പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ് ചിൽഡ്രൻസ് പാർക്കിന്റെ ആകെ കഥ. ഇതിനായി അവർ ഒരുക്കുന്ന ഓരോ കാര്യങ്ങളും അത് ചെന്നുപെടുന്ന ഏടാകൂടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതുമെല്ലാമായി രണ്ടര മണിക്കൂർ സമയം സിനിമ സഞ്ചരിക്കുകയാണ്. റാഫി -മെക്കാർട്ടിൻ സിനിമകളെ ഓർമിപ്പിക്കുന്നുവെങ്കിലും കൂടുതൽ കൂടുതൽ പുതുമ കൊണ്ടുവരുവാനുള്ള ശ്രമം റാഫിയും ഷാഫിയുമെല്ലാം കാര്യമായി നടത്തിയിട്ടുണ്ട്.

കാര്യമായ തമാശയോടൊപ്പം, തീയേറ്റർ ഓഡീയൻസിനായുള്ള ഉപരിപ്ലവമായ തമാശകളെയും ബോധപൂർവം തന്നെ ഇതിൽ ഒരുക്കി ചേർത്തിട്ടുണ്ട്. ഇതിനു വേണ്ടിയാണ് ഹരീഷ് കണാരന്റെ ദിനകരൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതു തന്നെ. എന്നാൽ പലപ്പോഴും കയറ് പൊട്ടിയ പട്ടം പോലെ ദിനകരൻ എന്ന കഥാപാത്രം ലക്കും ലഗാനുമില്ലാതെ സഞ്ചരിക്കുകയാണ് എന്നതാണ് ചിൽഡ്രൻസ് പാർക്കിന്റെ അണിയറപ്രവർത്തകർ തിരിച്ചറിയാതെ പോയ ഒരു പ്രധാന കാര്യങ്ങളിലൊന്ന്. ഇത് പലപ്പോഴും ചിരിയല്ല, കഥാപാത്രത്തോട് പ്രേക്ഷകന് ദയനീയാവസ്ഥയാണ് ഉണ്ടാക്കുന്നത്.

ഒരു ഫാമിലി എൻറെർടെയിനർ എന്ന നിലക്ക് ഈ സിനിമ നല്ലൊരു വിഭാഗം പ്രേക്ഷകരെ തീയേറ്ററിൽ വെച്ച് കയ്യടിപ്പിച്ചേക്കുമെന്നതിൽ സംശയമില്ല. ഈ ചലച്ചിത്രത്തിലെ ഒരു സീനിൽ ജെറി കുട്ടികൾക്ക് ക്ലാസ്സെടുക്കുമ്പോൾ അമ്മ എന്നു പറഞ്ഞപ്പോൾ പകച്ചു നില്ക്കുന്ന തെരുവ് ബാലന്മാർ അതെന്താണെന്ന് ചോദിക്കുന്നുണ്ട്. ഇത്തരം ഗൗരവമായി ഈ പ്രമേയത്തിലൂടെ റാഫിയും ഷാഫിയും പറയുവാനുദ്ദേശിച്ചിരുന്ന പല ഗൗരവമായ ഘടകങ്ങളും, പ്രത്യേകിച്ച് തീയേറ്റർ വിട്ടിറങ്ങുമ്പോഴും കാഴ്ചക്കാരന്റെ മനസ്സിൽ സിനിമയെ തങ്ങിനിർത്തുമായിരുന്ന ഘടകങ്ങൾ, ഇതിനു മുകളിലേക്ക് വരുന്ന എൻറർടെയിനർ ഘടകങ്ങളായ ആർപ്പുവിളിയിലും തമാശയിലുമെല്ലാം മുങ്ങിപ്പോകുകയാണ് .

ഇങ്ങനെ യഥാർത്ഥ ജീവിതത്തിൽ നിന്ന് തമാശക്കു വേണ്ടി പറന്നു പൊങ്ങാതെ തന്നെ ഒരുയുവാവിന്റെ ദൈനംദിന ജീവിതം വരച്ചുകാട്ടിയതാണ് റാഫി -മെക്കാർട്ടിന്റെ പഞ്ചാബി ഹൗസ് പോലുള്ള ചലച്ചിത്രത്തെ ഇന്നത്തെന്യൂ ജനറേഷൻ യുവതക്ക് പോലും ഹൃദ്യവും സമീപസ്ഥവുമാക്കുന്നതെന്ന കാര്യം ഓർത്തിരുന്നെങ്കിൽ ഈ സിനിമ മറ്റൊരു പഞ്ചാബി ഹൗസിന്റെ വഴിയിലൂടെ സഞ്ചരിച്ച് ചരിത്രം തിരുത്തിയേനെ.


Click it and Unblock the Notifications











