Don't Miss!
- News കാവേരി നദിയില്‍ നിന്ന് വെള്ളമെത്തിക്കുമെന്ന് പ്രചാരണം; ഡികെ ശിവകുമാറിനെതിരെ കേസെടുത്തു
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
ട്രോളുകളുടെ തമ്പുരാൻ സലിം കുമാറിന്റെ കണ്ണ് നനയിക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!!
സലിം കുമാർ, ഹരിശ്രീ അശോകൻ - മലയാള സിനിമയിൽ ഇവരെ സ്നേഹിച്ച പോലെ മറ്റാരെയും സോഷ്യൽ മീഡിയയിൽ ട്രോളന്മാർ സ്നേഹിച്ചുകാണില്ല. ഇതിൽത്തന്നെ സലിം കുമാറായിരിക്കും ഒന്നുകൂടി മുന്നിൽ. സലിം കുമാറിൻറെ മണവാളനും പ്യാരിയുമൊക്കെ ട്രോളുകളിലെ നിത്യഹരിത നായകരാണ്. ഇക്കാര്യം സലിം കുമാറിനും ഇഷ്ടമാണ്.
ഇപ്പോഴിതാ ഫേസ്ബുക്കിലെ സിനിമാ പാരഡീസോ ക്ലബിൽ സലിം കുമാർ എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. ട്രോളുകളെക്കുറിച്ചല്ല സലിംകുമാറിന്റെ പോസ്റ്റ്. അദ്ദേഹത്തിന് മികച്ച കഥാകൃത്തിനുള്ള അവാർഡ് നേടിക്കൊടുത്ത കറുത്ത ജൂതൻ എന്ന സിനിയെക്കുറിച്ചാണ്. ഇതാണ് സലിം കുമാറിന് പറയാനുള്ളത്..
നിങ്ങളുടെ സലിംകുമാർ
എനിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കഥാകൃത്തിനുള്ള സ്റ്റേറ്റ് അവാർഡ് നേടിത്തന്ന ചിത്രമാണ് "കറുത്ത ജൂതൻ ". ഈ ചിത്രം ആഗസ്റ്റ് 18 ന് എൽ.ജെ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുകയാണ്. - വിശ്വസ്തതയോടെ നിങ്ങളുടെ സലിംകുമാർ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന പോസ്റ്റ് സലിംകുമാർ തുടങ്ങുന്നത് ഇങ്ങനെയാണ്. തുടർന്ന് അദ്ദേഹം കറുത്ത ജൂതന്റെ പ്രത്യേകതകളെപ്പറ്റി പറയുന്നു.
പറയാൻ മറന്നുപോയ കഥ
ചരിത്രം കേരള ജനതയോട് പറയാൻ മറന്നുപോയ കഥയാണ് കറുത്ത ജൂതരുടേത്. മലയാളത്തിൽ ജൂത സമൂഹത്തിന്റെ കഥ പറയാൻ സിനിമയായാലും, സാഹിത്യമായാലും (നോവലിസ്റ്റ് സേതു ഒഴികെ ) നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത് മട്ടാഞ്ചേരിയിലെ 'പരദേശി ജൂതന്മാർ ' അഥവാ വെളുത്ത ജൂതന്മാരുടെ ജൂതതെരുവിലേക്കും , സെനഗോഗിലേക്കും (ആരാധനാലയം) അവരുടെ ജീവിതകഥകളിലേക്കും മാത്രമാണ്.
കറുത്ത ജൂതന്മാരുടെ കഥ
എന്നാൽ 2500 വർഷങ്ങൾക്ക് മുൻപ് ഇസ്രായേലിൽ നിന്നും പ്രാണരക്ഷാർത്ഥം കേരളത്തിലെ മുസരീസ് (കൊടുങ്ങല്ലൂർ) തുറമുഖത്ത് എത്തുകയും 2500 വർഷക്കാലം മലയാള മണ്ണിൽ ജീവിതം കഴിച്ചുകൂട്ടി , സ്വാതന്ത്രാനന്തര ഇസ്രായേൽ ഭരണകൂടത്തിന്റെ വിളി വന്നപ്പോൾ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങിപ്പോയ മലബാറി ജൂതന്മാരുടെ അഥവാ കറുത്ത ജൂതന്മാരുടെ കഥ നമ്മോടു പറഞ്ഞുതരാൻ ചരിത്രം എന്തുകൊണ്ടോ മറന്നു, അല്ലെങ്കിൽ മനഃപൂർവ്വം നമ്മളിൽ നിന്നും മറച്ചുവെച്ചു.
കറുത്തവൻ കറുത്തവൻ തന്നെ
ഇരു കൂട്ടരും യാക്കൂബിന്റെ അഥവാ ഇസ്രായേലിന്റെ സന്തതികളാണെങ്കിലും (യാക്കൂബിന്റെ മറ്റൊരു പേരാണ് ഇസ്രായേൽ എന്നത്) ചരിത്രത്തിലായാലും ജീവിതത്തിലായാലും കറുത്തവൻ എന്നും കറുത്തവൻ തന്നെ എന്ന ലോകസത്യം ഇവരിലൂടെ ഒരിക്കൽകൂടി യാഥാർഥ്യമാവുകയായിരുന്നു. ഇതിനോടുള്ള എന്റെ വിയോജനകുറിപ്പാണ് "കറുത്ത ജൂതൻ " എന്ന ഈ സിനിമ.
കറുത്ത ജൂതൻ സിനിമയായ കഥ
ഇപ്പോൾ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ട് ഒരു ജൂതന്റെ വീടായിരുന്നു എന്ന് ഞാൻ അറിഞ്ഞപ്പോൾ അത് അന്വേഷിച്ചറിയാനുള്ള കൗതുകമാണ് "കറുത്ത ജൂതൻ " എന്ന സിനിമയായി പരിണമിച്ചത്. ബാല്യകാലത്ത് എന്റെ അയൽക്കാരായി വടക്കൻ പറവൂരിലും പരിസര പ്രദേശത്തും ഉണ്ടായിരുന്ന, ഇന്ന് ഇസ്രായേലിൽ എങ്ങോ ജീവിക്കുന്ന ആ പഴയ മിത്രങ്ങളോടുള്ള എന്റെ സ്നേഹാദരവാണ് "കറുത്ത ജൂതൻ ".
വെളുത്ത ജൂതരെ ആഘോഷിക്കുന്നു
കൊളോണിയൽ കാലഘട്ടത്തിൽ നമ്മളെ കൊണ്ട് വേല ചെയ്യിക്കാൻ വെള്ളക്കാരന്റെ ആജ്‍ഞാനുവർത്തികളായി മട്ടാഞ്ചേരിയിലെത്തിയ പരദേശി ജൂതർ അഥവാ വെളുത്ത ജൂതരെ നാം ആഘോഷിക്കുമ്പോൾ, ബാബിലോണിയ, അസ്സീറിയ തുടങ്ങിയ രാജ്യങ്ങളിലെ ചക്രവർത്തിമാരുടെ നിരന്തര ആക്രമണങ്ങളിൽ ഭയന്ന് പ്രാണരക്ഷാർത്ഥം നമ്മുടെ മണ്ണിൽ അഭയംതേടി, പച്ച മലയാളികളായി ഇവിടെ ജീവിച്ച കറുത്ത ജൂതരുടെ ജീവിതം രേഖപ്പെടുത്താൻ, അവർ നമുക്ക് തന്ന സംസ്‍ക്കാരങ്ങൾ അടയാളപ്പെടുത്താൻ ചരിത്രകാരന്മാർ എന്തിനാണ് മടിച്ചതു.
അവാർഡ് സിനിമയല്ല
ഇത് ഒരു അവാർഡ് സിനിമയല്ല. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഒരു സിനിമ. ഒരു കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ഒരുപാട് കാര്യങ്ങൾ പറയുന്ന ഒരു കൊച്ചു സിനിമ. ഒരു ജൂതന്റെയും മുസൽമാന്റെയും സൗഹൃദത്തിന്റെ അപൂർവ കഥ പറയുന്ന സിനിമ. കാണണം എന്ന് പറയാനേ എനിക്ക് ഇപ്പോൾ നിർവ്വാഹമുള്ളു ... കണ്ട് വിചാരണ ചെയ്ത് വിധി പറയേണ്ടവർ നിങ്ങളാണ്. - സലിം കുമാറിന്റെ വികാരനിർഭരമായ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ.