ദാസനും വിജയനും 30 വര്‍ഷം പൂര്‍ത്തിയാക്കി.. ശ്രീനിയും സത്യനും വീണ്ടും ഒരുമിക്കുന്നു.. മോഹന്‍ലാലുണ്ടോ
നാടോടിക്കാറ്റ് എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കുന്നു. ദാസനെയും വിജയനെയും ഇന്നും മലയാളി ഓര്‍ത്തിരിക്കുന്നുണ്ട്. ഈ ബുദ്ധി നമുക്കെന്താ ദാസാ നേരത്തെ തോന്നാതിരുന്നെ, എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..വിജയന്റെ ഈ ഡയലോഗുകള്‍ അന്നും പ്രേക്ഷകരുടെ നാക്കിന്‍തുമ്പിലുണ്ട്. നിത്യജീവിതത്തില്‍ പലപ്പോഴായി നാം ഈ സംഭാഷണം ആവര്‍ത്തിക്കാറുമുണ്ട്. മോഹന്‍ലാലും ശ്രീനിവാസനും മികച്ച അഭിനയം കാഴ്ച വെച്ച നാടോടിക്കാറ്റ് സംവിധാനം ചെയ്തത് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ സത്യന്‍ അന്തിക്കാടാണ്.
ഈ കൂട്ടുകെട്ട് മലയാള സിനിമയുടെ ഭാഗ്യമാണ്. വര്‍ഷങ്ങള്‍ 30 പിന്നിട്ടുവെങ്കിലും ഇന്നും ഇവര്‍ ഒരുമിച്ചെത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. 30 വര്‍ഷം മുന്‍പൊരു നവംബര്‍ ആറിനാണ് നാടോടിക്കാറ്റ് പ്രേക്ഷക സമക്ഷമെത്തിയത്. ഇപ്പോള്‍ മറ്റൊരു നവംബര്‍ ആറില്‍ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും പുതിയ സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ്. സിനിമയ്ക്ക് വേണ്ടിയുള്ള ആലോചന തുടരുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കുമ്പോള്‍ അദ്ദേഹത്തിന് പൊന്‍മുട്ടയിടുന്ന താറാവിലെ ഒരു രംഗമാണ് ഓര്‍മ്മ വരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്.

ഇപ്പോള്‍ ഒാര്‍മ്മ വരുന്നത്
പൊന്‍മുട്ടയിടുന്ന താറാവിലെ ഒരു രംഗമാമഅ തനിക്ക് ഇപ്പോള്‍ ഒാര്‍മ്മ വരുന്നതെന്ന് അദ്ദേഹം പറയുന്നു. അമ്പലത്തിന്റെ മതിലിനരികിൽ തട്ടാൻ ഭാസ്കരനും സ്നേഹലതയും കണ്ടു മുട്ടി. സ്നേഹലതയുടെ അച്ഛൻ പണിയാൻ ഏൽപ്പിച്ചിരുന്ന രണ്ട് കമ്മലുകൾ അതീവ സ്നേഹത്തോടെ അവൾക്ക് നൽകിക്കൊണ്ട് ഭാസ്കരൻ പറഞ്ഞു - ഒരു ദിവസം തെറ്റിയാണ് നിന്നെ നിന്റെ അമ്മ പ്രസവിച്ചിരുന്നതെങ്കിൽ ഇന്ന് നമ്മളിങ്ങനെ ഇവിടെ കണ്ടു മുട്ടുമോ?

സിനിമാചര്‍ച്ചയ്ക്കിടയില്‍ ശ്രീനിയോടൊപ്പം
തൃശൂരിൽ ഒരു ഫ്ലാറ്റിൽ പുതിയ സിനിമയുടെ ചർച്ചകളിലാണ് ഞാനും ശ്രീനിവാസനും. 'യാത്രക്കാരുടെ ശ്രദ്ധക്ക്' കഴിഞ്ഞിട്ട് പതിനാറ് വർഷത്തോളമായി. ഒരു നീണ്ട ഇടവേളക്ക് ശേഷമുള്ള ഒത്തു ചേരലാണ്.

നാടോടിക്കാറ്റ് വീശിത്തുടങ്ങിയിട്ട് 30 വര്‍ഷം
രാവിലെ മുതൽ രണ്ടു പേരുടെയും മൊബൈലിലേക്ക് മെസ്സേജുകളുടെ പ്രവാഹം. നാടോടിക്കാറ്റിന്റെ മുപ്പതാം വർഷമാണ്. മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള ഒരു നവംബർ ആറിനാണ് ദാസനും വിജയനും മലയാളികളുടെ മുന്നിലേക്ക് ആദ്യമെത്തിയത്.

അതേ ഡയലോഗ് ആവര്‍ത്തിച്ചു
ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാണ് നാടോടിക്കാറ്റ് റിലീസ് ചെയ്തതെങ്കിൽ ഇന്ന് ഇവിടെ വച്ച് ഈ മെസ്സേജുകൾ നമുക്ക് ഒരുമിച്ചിരുന്ന് വായിക്കാൻ പറ്റുമായിരുന്നോയെന്ന് താന്‍ ശ്രീനിവാസനോട് പറഞ്ഞെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്.

വിനീതും അരുണും പിച്ചവെച്ച് തുടങ്ങിയ സമയമായിരുന്നു അത്
മുപ്പത് വർഷങ്ങൾ എത്ര പെട്ടന്ന് കടന്നു പോയി ! വിനീതും അരുണും അനൂപും അഖിലുമൊക്കെ അന്ന് പിച്ച വച്ച് തുടങ്ങിയിട്ടേ ഉള്ളൂ. ധ്യാൻ ജനിച്ചിട്ടേയില്ല. ഇന്ന് അവരൊക്കെ യുവാക്കളായി ഞങ്ങളോടൊപ്പം ലോകകാര്യങ്ങൾ ചർച്ച ചെയ്യുന്നു.
കാലത്തിന് നന്ദി.

എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ
ദാസനേയും വിജയനേയും ഹൃദയത്തിൽ ഏറ്റു വാങ്ങിയ ഓരോ മലയാളിക്കും നന്ദി. നവംബർ ആറ് മധുരമായ ഒരു ഓർമ്മപ്പെടുത്തലാണ് . പുതിയ സിനിമയ്‍ക്ക് വേണ്ടി ഞാനും ശ്രീനിവാസനും തയ്യാറെടുക്കുന്ന ഈ സന്ദർഭത്തിൽ പ്രത്യേകിച്ചും.
എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ.

എക്കാലത്തെയും മികച്ച കൂട്ടുകെട്ട്
ശ്രീനിവാസന്റെ തിരക്കഥയും സത്യന്‍ അന്തിക്കാടിന്റെ സംവിധാനവും മോഹന്‍ലാലിന്റെ അഭിനയവും അവിഭാജ്യ ഘടകമായി നില നിന്നിരുന്ന സമയമുണ്ടായിരുന്നു മലയാള സിനിമയില്‍. ഇവര്‍ ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വന്‍വിജയമായിരുന്നു.

മോഹന്‍ലാല്‍ ഒപ്പമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ഇടവേളയ്ക്ക് വിരാമമിട്ട് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചെത്തുമ്പോള്‍ നായകനായി മോഹന്‍ലാല്‍ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ആരാധകരെ തികച്ചും നിരാശയിലാഴ്ത്തുന്ന കാര്യമാണിത്. എന്തുകൊണ്ടാണ് താരം ഇവര്‍ക്കൊപ്പമില്ലാത്തത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

നേരത്തെയും ആലോചിച്ചിരുന്നു
ആരാധകരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഇവര്‍ വീണ്ടും ഒരുമിക്കാന്‍ ഇടയ്ക്ക് ആലോചിച്ചിരുന്നു. ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നുവെന്ന തരത്തില്‍ നിരവധി തവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴാണ് ഇക്കാര്യത്തിന് സ്ഥിരീകരണമുണ്ടായത്.

നായകനായി താരപുത്രന്‍
ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ര്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഫഹദും വീണ്ടും ഈ ചിത്രത്തിലൂടെ ഒരുമിച്ചെത്തുകയാണ്.

കഥ കേട്ടതിന്റെ ആവേശത്തില്‍
സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പറഞ്ഞ കഥ കേട്ടതിന്റെ ആവേശത്തിലാണ് ഫഹദ് ഫാസില്‍. ജനുവരിയില്‍ ആരംഭിച്ച് വിഷുവിന് റിലീസ് ചെയ്യാവുന്ന തരത്തിലായിരുന്നു ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ മണിരത്‌നം ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആ സമയത്തായതിനാല്‍ ഫഹദ് ഈ സമയത്ത് ഫ്രീയായിരിക്കില്ല.

മോഹന്‍ലിനെ ഉപേക്ഷിക്കാന്‍ കാരണം?
സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിക്കുമ്പോള്‍ നായകനായി മോഹന്‍ലാല്‍ എത്തുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിന് അനുയോജ്യമായ കഥയും കഥാപാത്രവും രൂപപ്പെട്ടു വരാത്തതിനാല്‍ ചിത്രത്തിലേക്ക് മറ്റു താരങ്ങലെ നായകനായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


Click it and Unblock the Notifications











