'അമ്മയെ അലട്ടിയ ആശങ്ക അതാണ്', കുഞ്ഞിമണിയുടെ പേരൊക്കെ നേരത്തെ തന്നെ കണ്ടുവെച്ചിട്ടുണ്ടെന്ന് യുവ കൃഷ്ണ
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുലയും. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് യുവ പ്രേക്ഷകർക്കിടയിൽ സുപരിചിതനായത്. കഴിഞ്ഞ വർഷമാണ് യുവയും മൃദുലയും വിവാഹിതരാകുന്നത്. രണ്ട് ദിവസം മുമ്പായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയത്. വിവാഹ ശേഷം ഇരുവരും ചേർന്നൊരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ഇതിലൂടെയാണ് ഇരുവരും വിശേഷങ്ങൾ പങ്കുവെക്കുന്നത്.
ഗർഭിണിയായ ആദ്യ സമയം മുതലുള്ള വിശേഷങ്ങൾ യുവയും മൃദുലയും പ്രേക്ഷകരുമായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. തുടർന്ന് ഗർഭകാലത്ത് ഉണ്ടായ ആഗ്രഹങ്ങളെ കുറിച്ചും, ആശുപത്രിയിലെ വിവരങ്ങളെക്കുറിച്ചും എല്ലാം മൃദുല നിരന്തരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ബേബി ഷവർ ഫോട്ടോഷൂട്ടും ചടങ്ങുകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആൺ കുഞ്ഞിനെയാണോ പെൺ കുഞ്ഞിനെയാണോ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ആരായാലും ആരോഗ്യമുള്ള കുഞ്ഞ് വാവയെ കിട്ടിയാൽ മതി എന്നാണ് യുവയും മൃദുലയും പറഞ്ഞത്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങൾ പങ്കുവെച്ചുള്ള യുവയുടെ ഒരഭിമുഖമാണ്.
'ഉണ്ണികൃഷ്ണൻ എന്നാണ് എൻ്റെ യഥാർത്ഥ പേര്. മാജിക് പ്ലാനറ്റിലേക്ക് വന്നപ്പോഴാണ് യുവ കൃഷ്ണ എന്നാക്കിയത്. ഉണ്ണികൃഷ്ണന്റേതായ എല്ലാ സ്വഭാവങ്ങളും എനിക്ക് മുമ്പുണ്ടായിരുന്നു. പഠിക്കുന്ന സമയത്ത് ഒരുപാട് പെൺസുഹൃത്തുക്കളും പ്രണയങ്ങളുമൊക്കെയുണ്ടായിരുന്നു. ഇതെല്ലാം മൃദുലക്ക് അറിയാം. മുൻപൊരു വാലന്റൈൻസ് ഡേയിൽ ഇതേക്കുറിച്ചൊക്കെ തുറന്നുപറഞ്ഞിരുന്നു. അന്ന് അത് വിവാദമായി മാറുമെന്നൊന്നും കരുതിയിരുന്നില്ല'.
'മെന്റലിസത്തിന്റെയും സൈക്കോളജിയുടേയും ബാക്കപ്പ് വെച്ച് ഞാൻ ഇപ്പോൾ കൗൺസലിംഗ് ചെയ്യുന്നുണ്ട്. പല റിലേഷൻഷിപ്പും തുടങ്ങുന്നത് കല്യാണം കഴിക്കണമെന്ന് കരുതിയൊക്കെയാണ്. പക്ഷെ എന്തൊക്കെയോ കാരണങ്ങളാൽ അതൊന്നും നടക്കാറില്ല'.

നമുക്ക് വരുന്ന ജീവിതപങ്കാളി നമ്മളുമായി ചേർന്നുപോയില്ലെങ്കിൽ ജീവിതം പാതി വഴിയിൽ പെട്ടുപോകും. അങ്ങനെയൊരാളെ കിട്ടില്ലെന്നാണ് ഞാൻ കരുതിയത്. ഭാഗ്യവശാൽ ശരിക്കും എനിക്ക് പറ്റിയ ഒരാളെയാണ് കിട്ടിയത്. എല്ലാകാര്യങ്ങളേയും പോസിറ്റീവായെടുക്കുന്നവരാണ് ഞങ്ങൾ. പെൺകുട്ടികളുടേതായ ഈഗോ പ്രശ്‌നങ്ങളൊന്നും മൃദുലക്ക് ഇല്ല. ആർടിസ്റ്റായത് കൊണ്ട് എല്ലാം മനസിലാക്കാനും പറ്റുന്നുണ്ട്. ഇൻഡസ്ട്രിയിലുള്ള ആളെ കിട്ടിയത് വളരെ പോസിറ്റീവായ കാര്യമാണ്. വീട്ടിലെത്താൻ വൈകിയാലൊക്കെ അത് മനസ്സിലാക്കാനും മൃദുലക്ക് കഴിയുന്നുണ്ട്.

'ഞങ്ങൾ ഗോവയിലേക്ക് ട്രിപ്പ് പോകാൻ എല്ലാം തയ്യാറെടുപ്പുകളും നടത്തിയപ്പോഴാണ് മൃദുല ഗർഭിണിയാണെന്നുള്ള വിവരം അറിഞ്ഞത്. ഒരാൾ കൂടി വരാൻ പോവുകയാണെന്നറിഞ്ഞതോടെ ആ ട്രിപ്പ് ക്യാൻസൽ ചെയ്യുകയായിരുന്നു. ഇനി കുഞ്ഞിനൊപ്പമായി യാത്രകൾ ചെയ്യണം. ആദ്യം കേരളം, പിന്നെ ഇന്ത്യ എന്നിട്ട് വിദേശത്തേക്ക് പോകണം എന്നാണ് ആഗ്രഹം. കുഞ്ഞിൻ്റെ പേരൊക്കെ നേരത്തെ തന്നെ ആലോചിച്ച് വെച്ചിട്ടുണ്ട്', യുവ പറഞ്ഞു.

'ഞാൻ അഭിനയത്തിലേക്ക് വരുന്നതിനോട് എതിർപ്പായിരുന്നു. അമ്മക്കായിരുന്നു കൂടുതൽ എതിർപ്പും. അച്ഛനമ്മമാർ ആർടിസ്റ്റുകളാണ്. ഒരു ലൈഫുണ്ടാവില്ല, പ്രോജക്ട് ഉള്ള സമയത്ത് മാത്രമേ ഉണ്ടാവുള്ളൂ, അല്ലെങ്കിൽ കഷ്ടപ്പാടായിരിക്കും. അതായിരുന്നു അവരെ അലട്ടിയ ആശങ്ക'.
'എന്തായാലും ഈ മേഖലയിൽ തന്നെ നിൽക്കണമെന്ന് കരുതിയാണ് ഞാൻ അഭിനയത്തിലേക്ക് വന്നത്. വേറെ ജോലികളൊക്കെ ചെയ്യുമ്പോഴും മനസിൽ അഭിനയമായിരുന്നു എൻ്റെ ലക്ഷ്യം. അങ്ങനെയാണ് ജോലിയൊക്കെ ഉപേക്ഷിച്ച് അഭിനയ മേഖലയിലേക്ക് വന്നതെന്ന് യുവ പറയുന്നു.
അമ്മയുടെ അഭിപ്രായത്തിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. ഞാൻ ചെറുതായിരുന്നപ്പോഴാണ് അച്ഛൻ മരിച്ചത്. എനിക്ക് മുകളിൽ രണ്ട് ചേച്ചിമാരാണുള്ളത്. അമ്മയുടെ ചെറുപ്രായത്തിലായിരുന്നു അച്ഛന്റെ മരണം. വളരെയധികം സൂക്ഷിച്ചായിരുന്നു അമ്മ ഞങ്ങളെ വളർത്തിയത്. എനിക്ക് ചെറുപ്പത്തിലെ അങ്ങനെ ഒത്തിരി സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല. പിഎസ് സി എഴുതാനും ജോലിക്ക് അപേക്ഷിക്കാനുമൊക്കെ ഇപ്പോഴും പറയാറുണ്ട്. ഞാൻ ഗവൺമെന്റ് ജോലിക്കാരനാവുന്നതാണ് അമ്മക്ക് ഇപ്പോഴും ഇഷ്ടം, യുവ പറയുന്നു.


Click it and Unblock the Notifications











