മോഹൻലാൽ ചിരിച്ചത് ഒരു സീനിൽ മാത്രം, ആ ചിത്രത്തോടെ ഇമേജ് മാറി, വെളിപ്പെടുത്തി ഷിബു ചക്രവർത്തി
തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന മോഹൻലാൽ ചിത്രമാണ് 'രാജാവിന്റെ മകൻ'. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രം മോഹൻലാലിന്റെ ഇമേജ് തന്നെ മാറ്റുകയായിരുന്നു. അതുവരെ കണ്ടിരുന്ന മോഹൻലാലിനെ ആയിരുന്നില്ല 'രാജാവിന്റെ മകനിൽ' കണ്ടത്. 1986 ജൂലൈയിൽ റിലീസ് ചെയ്ത ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലിന്റെ മറ്റൊരു മുഖമായിരുന്നു രാജാവിന്റെ മകനിലൂടെ പ്രേക്ഷകർ കണ്ടത്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾക്ക് ശേഷവും ഇന്നും പ്രേക്ഷകരുടെ ഇടയിൽ 'രാജാവിന്റെ മകനും' 'വിൻസെന്റ് ഗോമസുമൊക്കെ' ചർച്ചാ വിഷയമാണ്.
മമ്മൂട്ടിയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയ ചിത്രത്തിലേയ്ക്കാണ് മോഹൻലാൽ കടന്നു വരുന്നത്. അതിന് മുമ്പ് വരെയുള്ള മമ്മൂട്ടി തമ്പി കണ്ണന്താനം കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം വൻ പരാജയമായിരുന്നു. ഈ തകർച്ചയായിരുന്നു മെഗസ്റ്റാറിനെ ചിത്രത്തിൽ നിന്ന് പിന്നോട്ട് വലിച്ചത്. എന്നാൽ മോഹൻലാലിനെ തേടിയെത്തിയ സിനിമയുടെ കഥ കേട്ടയുടൻ തന്നെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു താരം. ചിത്രം ബോക്സോഫീസ് ഹിറ്റായതോടെ മോഹൻലാലിന്റ ഇമേജ് തന്നെ മാറുകയായിരുന്നു.

ഇപ്പോഴിത 'രാജാവിന്റെ മകൻ' എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ ഇമേജ് മാറിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവർത്തി. സഫാരി ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ' ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി ചിത്രത്തിന് ഡേറ്റ് കൊടുക്കാതിരുന്നതിനെ കുറിച്ചും മോഹൻലാലിന്റെ കരിയറിൽ ചിത്രം ഗുണം ചെയ്തതിനെ കുറിച്ചുമൊക്കെ ഷിബു ചക്രവർത്തി പറയുന്നുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... ''രാജാവിന്റെ മകൻ എന്ന ചിത്രത്തിന് മമ്മൂട്ടി വെറുതെയായിരുന്നില്ല ഡേറ്റ് കൊടുക്കാതിരുന്നത്. ആറോ ഏഴോ ചിത്രമായിരുന്നു ഒരുപോലെ പൊളിഞ്ഞത്. ഈ സമയത്താണ് അടുത്ത പടവുമായി എത്തുന്നത്. അതുകൊണ്ട് മമ്മൂക്ക ഡേറ്റ് കൊടുക്കാൻ വിസമ്മതിച്ചു. എന്നാൽ ഈ തിരക്കഥ കൊണ്ട് ഗുണം കിട്ടിയത് മോഹൻലാലിന് ആയിരുന്നു. അതുവരെ പുറത്ത് വന്ന പ്രിയൻ ചിത്രങ്ങൾക്ക് ഒരു പാറ്റേൺ ഉണ്ടായിരുന്നു. ഒരു കൂട്ടം തമാശ പടങ്ങളുടെ ഗ്രൂപ്പിൽ നിന്നായിരുന്നു മോഹൻലാൽ വന്നത്. എന്നാൽ അങ്ങനെ വന്ന മോഹൻ ലാലിന്റെ ഇമേജിൽ ഒരിക്കലും ഒരാളും രാജാവിന്റെ മകൻ പോലുള്ള ചിത്രം ചിന്തിക്കില്ല. സീരിയസ് കഥാപാത്രങ്ങൾ മാത്രം ചെയ്തുവന്ന മമ്മൂക്കയ്ക്ക് വേണ്ടി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകൻ. അത് മോഹൻലാലിലേയ്ക്ക് വന്നപ്പോൾ അത് വരെ ആരും കാണാത്ത നടന്റെ മുഖമായിരുന്നു ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്''.

''സിനിമയിൽ ഓരേയൊരു സീനിൽ മാത്രമാണ് മോഹൻലാൽ ചിരിക്കുന്നത്. അതുവരെ ചെയ്ച ചിത്രങ്ങളിലെല്ലാം ആദ്യം മുതൽ അവസാനം വരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ചെയ്തത്. എന്നാൽ 'രാജാവിന്റെ മകനി'ൽ വന്നപ്പോൾ ഒരെയൊരു സീനിൽ മാത്രമാണ് അദ്ദേഹം ചിരിക്കുന്നത്. ബാക്കി ആ സിനിമയിൽ മോഹൻലാൽ ചിരിക്കുന്ന രംഗങ്ങളില്ല. ആ ഒരു മാറ്റം മലയാള സിനിമയിലെ മറ്റൊരു താരോദയത്തിന് കാരണമായി. അതുപോലെ തന്നെ മറ്റൊരു പാറ്റേണിലുളള ചിത്രങ്ങളും ഉണ്ടായി. മോഹൻലാലിന് എല്ലാ തരത്തിലുമുളള ചിത്രങ്ങൾ ചെയ്യാൻ പറ്റുമെന്നുള്ള തുടക്കമായിരുന്നു രാജാവിന്റെ മകനെന്നും'' ഷിബു ചക്രവർത്തി പറയുന്നു.
Recommended Video

രാജാവിന്റെ മകന് ശേഷം മോഹൻ ലാൽ തമ്പി കണ്ണന്താനം കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ ഒരുങ്ങിയിരുന്നു. ഇതിലെ പല ചിത്രങ്ങളും വലിയ വിജയമായുരുന്നു. ഭൂമിയിലെ രാജാക്കന്മാർ,നിർണ്ണയം,മാന്ത്രികം, ഉസ്താദ്, ഒന്നാമൻ എന്നിവയായിരുന്നു പ്രധാന ചിത്രങ്ങൾ. രാജാവിന്റെ മകന് ശേഷം തമ്പി കണ്ണന്താനം നിർമ്മിച്ച തച്ചിലേടത്ത് ചുണ്ടനിൽ മമ്മൂട്ടി അഭിനയനിച്ചിരുന്നു.
വീഡിയോ; കടപ്പാട്, സഫാരി ടിവി


Click it and Unblock the Notifications











