'ഇനി അത്തരം കഥകൾ പറയുന്നില്ല'; മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത് വിവാദമായതിന് പിന്നാലെ സിദ്ദിഖ്
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗാമിൽ തന്റെ സിനിമാ വിശേഷങ്ങൾ പറഞ്ഞ് വരികയാണ് സംവിധായകൻ സിദ്ദിഖ്. സിനിമാ ലോകത്തെ പല കഥകളും തന്റെ സിനിമകളുടെയും വിജയവും പരാജയവും തുറന്ന് സംസാരിക്കുന്ന സിദ്ദിഖിന്റെ എപ്പിസോഡുകൾക്ക് വലിയ ജനപ്രീതി ആണുള്ളത്.
സംവിധായകൻ പറയുന്ന പല വിവരങ്ങളും വാർത്തയാവാറുമുണ്ട്. ഇതിനിടെ നടൻ മമ്മൂട്ടിയെക്കുറിച്ച് സിദ്ദിഖ് പറഞ്ഞ ഒരു കാര്യം വലിയ ചർച്ചയായിരുന്നു. ഒരു തമാശ പറഞ്ഞതിന്റെ പേരിൽ നടൻ ശ്രീരാമനെ മമ്മൂട്ടി ഗൾഫ് ഷോയിൽ നിന്ന് പുറത്താക്കി എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്.

ഹിറ്റ്ലർ സിനിമയുടെ ഷൂട്ടിനിടെ വന്ന ഗൾഫ് ഷോയിൽ നിന്നാണ് ശ്രീരാമനെ മമ്മൂട്ടി ഒഴിവാക്കിയത്. ഗൾഫ് ഷോയ്ക്കുള്ള ട്രെയ്ലറിന് വിദ്യാസാഗർ മ്യൂസിക് ചെയ്തിരുന്നു. വെസ്റ്റേൺ ടെെപ് മ്യൂസിക് ആയിരുന്നു ഇത്. ഷോയ്ക്ക് മ്യൂസിക്ക് ചേരുന്നില്ലെന്ന് പറഞ്ഞത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല. മ്യൂസിക് കേട്ട് ശ്രീരാമൻ മലയാളത്തനിമയുള്ള പാട്ട് എന്ന് അഭിപ്രായപ്പെട്ടത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. ഇതിന്റെ പേരിൽ ശ്രീരാമനെ മമ്മൂട്ടി ഷോയിൽ നിന്ന് പുറത്താക്കി എന്നാണ് സിദ്ദിഖ് വെളിപ്പെടുത്തിയത്.

സംഭവം വലിയ വാർത്തയായതോടെ മമ്മൂട്ടിക്കും സിദ്ദിഖിനും നേരെ വിമർശനവും വന്നു. മമ്മൂട്ടി ചെയ്ത കാര്യം മോശമാണെന്ന് അന്ന് പറയാമായിരുന്നില്ലേയെന്നും അന്ന് അത് പറയാതെ ഇപ്പോൾ തമാശയോടെ അക്കാര്യം പറയുന്നത് ശരിയല്ലെന്നുമായിരുന്നു ഉയർന്ന വിമർശനം. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളിൽ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സിദ്ദിഖ്.
പറയുന്ന തമാശകൾ അത് പോലെയല്ല ആളുകൾ കാണുന്നതെന്നും അത്തരം തമാശകൾ ചരിത്രം എന്നിലൂടെ പരിപാടിയിൽ ഇനി പറയുന്നില്ലെന്നുമാണ് സിദ്ദിഖ് ഇതേ പരിപാടിയിൽ വ്യക്തമാക്കിയത്.

'സിനിമാ ലോകത്ത് നിന്നുള്ള ഒരുപാട് നല്ല തമാശകൾ ഉണ്ട്. അതൊക്കെ പറയണം എന്ന് തന്നെയായിരുന്നു എന്റെ ആഗ്രഹം. ആർക്കും ഉപദ്രവം ഉണ്ടാക്കുന്ന തമാശകളാണെന്ന് എനിക്ക് കുറച്ച് ദിവസം മുമ്പ് വരെ തോന്നിയിരുന്നില്ല. പക്ഷെ ഈയടുത്ത ദിവസം എനിക്കത് തോന്നി'
'കാരണം മുൻപത്തെ ഒരു എപ്പിസോഡിൽ ഞാൻ ഒരു തമാശ പറഞ്ഞപ്പോൾ പ്രശസ്തനായ ഒരു നടൻ വരെ അത് മോശമായി എന്ന് എഴുതി. എനിക്കത് വിഷമം ആയി. കാരണം. നമ്മൾ പറയുന്ന അർത്ഥത്തിൽ അല്ല ആളുകൾ എടുക്കുന്നത്. തമാശ തമാശയുടെ രീതിയിൽ എടുക്കണം. അതിലുൾപ്പെട്ട നടൻമാർക്ക് എല്ലാം അറിയാം തമാശ മാത്രമേ അതിലുള്ളൂയെന്ന്,' സിദ്ദിഖ് പറഞ്ഞു.

മമ്മൂട്ടിയുൾപ്പെട്ട സംഭവ കഥയാണെന്ന് സിദ്ദിഖ് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും അക്കാര്യമാണ് സിദ്ദിഖ് സൂചിപ്പിച്ചതെന്ന് വ്യക്തമാണ്. നടൻ ഹരീഷ് പേരടി സിദ്ദിഖിന്റെ തുറന്ന് പറച്ചിലിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ചെയ്തത് തെറ്റാണെന്ന് അന്ന് തുറന്ന് പറയാതെ ഇപ്പോൾ പറയുന്നത് പരമ ബോർ ആണെന്നായിരുന്നു ഹരീഷ് പേരടിയുടെ വിമർശനം.
ഗൾഫ് ഷോയുടെ പങ്ക് പറ്റിയ ശേഷം വിശ്രമ ജീവിതത്തിന്റെ ആദ്യ പർവത്തിൽ പറയുന്ന ഈ സർവീർ സ്റ്റോറി പരമ ബോറാണെന്നും കൊള്ളരുതായ്മയ്ക്ക് കൂട്ട് നിന്ന് ശേഷമുള്ള ഓക്കാനം ഉണ്ടാക്കലാണ് ഇതെന്നും ഹരീഷ് പേരടി തുറന്നടിച്ചു.


Click it and Unblock the Notifications











