ആളുകളെ തിരിച്ചറിയാതായി, ഞാൻ പറഞ്ഞാലേ മരുന്ന് കഴിക്കുമായിരുന്നുള്ളൂ; വൈകുന്നേരങ്ങളിലെ ആ വിളി...; സിദ്ധാർത്ഥ്
മലയാള സിനിമയിൽ നികത്താനാവാത്ത നഷ്ടമായാണ് നടി കെപിഎസി ലളിതയെ പ്രേക്ഷകർ കാണുന്നത്. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ബിഗ് സ്ക്രീനിൽ എത്തിച്ച നടിയാണ് കെപിഎസി ലളിത. ഈ വർഷം ഫെബ്രുവരി മാസത്തിലാണ് കെപിഎസി ലളിത മരിക്കുന്നത്. കരൾ രോഗത്തിനും പ്രമേഹത്തിനും ഏറെ നാളായി ചികിത്സയിൽ ആയിരുന്നു നടി. ഇപ്പോഴിതാ കെപിഎസി ലളിതയുടെ അവസാന നാളുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മകൻ സിദ്ധാർത്ഥ് ഭരതൻ.

'ഇഷ്ടപ്പെടുന്നവരെ നഷ്ടപ്പെടുന്നതാണ് ഏറ്റവും വലിയ പേടി. ചതുരം ഷൂട്ട് ചെയ്യുമ്പോൾ മോശം സമയമായിരുന്നു. അമ്മയ്ക്കന്ന് ചെറുതായി അസുഖങ്ങൾ ഉണ്ട്. ഷൂട്ട് തുടങ്ങി മൂന്നാം ദിവസം കോൾ വന്നു. അമ്മയ്ക്ക് അസുഖം ഗുരുതരമായി ആശുപത്രിയിൽ ആണെന്ന്. പിന്നെ മുതൽ രാവിലെ ആറ് മണിക്ക് ഡോക്ടറുമായി സംസാരിച്ചാണ് ഷൂട്ടിന് പോവുന്നത്'
'ഷോട്ടിന്റെ ഇടയിൽ എനിക്ക് അവിടെ നിന്ന് കോൾ വരും. എന്റെ ഭാര്യ ആയിരുന്നു ആശുപത്രിയിൽ. അന്ന് കൊവിഡ് വാക്സിനുകളൊന്നും ഇല്ല. എന്റെ കുഞ്ഞിന് ആറ് മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽ നിന്നാണ് തിരിഞ്ഞ് കളിക്കുന്നത്'

'അമ്മയ്ക്ക് ചില ഡില്യൂഷൻസ് ഒക്കെ ഉണ്ടാവാറുണ്ട്. തലച്ചോറിനെ ബാധിക്കുന്നത്. മുന്നിൽ നിൽക്കുന്ന ആളെ മനസ്സിലാവില്ല. വേറൊരാളായി അഡ്രസ് ചെയ്യും. പക്ഷെ അമ്മയ്ക്ക് എന്നോട് സ്നേഹം ഉള്ളത് കൊണ്ട് എന്റെ ശബ്ദം അവർ തിരിച്ചറിയുന്നുണ്ട്. അപ്പോൾ എനിക്ക് വീഡിയോ കോൾ ചെയ്യും. കഴിക്കുന്നില്ല, ഉറങ്ങുന്നില്ല എന്നൊക്കെ പറഞ്ഞ്. ഷൂട്ട് കഴിഞ്ഞ് എല്ലാവരും പാക്ക് അപ്പ് ആയി വീട്ടിലേക്ക് പോയപ്പോൾ. ഞാൻ ആശുപത്രിയിലേക്കാണ് പോയത്'

'മാർച്ചിൽ വന്ന് ഒരു മാസത്തിനുള്ളിൽ അമ്മയെ ഡിസ്ചാർജ് ചെയ്തു. ഞാൻ പറഞ്ഞാലല്ലാതേ ഒന്നും കേൾക്കില്ലായിരുന്നു. എറണാകുളത്തേക്ക് വരാൻ പറഞ്ഞാൽ അത് പറ്റില്ല, വടക്കാഞ്ചേരി തന്നെ നിൽക്കണം. ചെറുപ്പകാലത്ത് ഷൂട്ടിംഗിനിടയിലും ഫോണിൽക്കൂടെ അമ്മ എപ്പോഴും സംസാരിക്കുമായിരുന്നു. രാവിലെ വിളിക്കും, വൈകുന്നേരം ഷൂട്ട് കഴിഞ്ഞ് വന്നിട്ട് വിളിക്കും. വൈകുന്നേരത്തെ കോളിലാണ് എന്നെക്കുറിച്ചുള്ള പരാതികൾ എത്തുന്നത്'

'അതിനുള്ള ഡോസ് എല്ലാം കിട്ടിക്കഴിഞ്ഞ് പിറ്റേദിവസം രാവിലെ വിളിക്കും. നല്ല മോനായിരിക്കണം എന്ന് പറയും. അമ്മ ഷൂട്ടിനൊക്കെ പോവുമെങ്കിലും നമ്മളുമായി ടച്ച് ഇല്ലാതെ ഇരിക്കുന്നില്ല. ഞങ്ങളുടെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു,' സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു. അമ്മയെന്ന നടിയെ പ്രേക്ഷകർക്കൊപ്പം താനും മിസ് ചെയ്യുന്നുണ്ടെന്ന് സിദ്ധാർത്ഥ് നേരത്തെ പറഞ്ഞിരുന്നു.

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ചതുരം. സ്വാസിക, റോഷൻ മാത്യു, അലൻസിയർ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇറോട്ടിക് ത്രില്ലർ സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനത്തിലേക്ക് വീണ്ടുമെത്തുന്നത്. നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ സിദ്ധാർത്ഥ് സ്പിരിറ്റ് ഉൾപ്പെടെ ഒരുപിടി സിനിമകളിൽ മികച്ച വേഷം ചെയ്തിട്ടുണ്ട്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയവ ആണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത സിനിമകൾ.


Click it and Unblock the Notifications











