അന്ന് കയറിക്കൂടിയതാണ്! സുകുമാരന്‍റെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് സിദ്ധു പനക്കല്‍!
സുകുമാരന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് സിദ്ധു പനക്കലിന്. അദ്ദേഹം തന്നെ ഇതേക്കുറിച്ച് നിരവധി തവണ പറഞ്ഞിരുന്നു. ആദ്യമായി സുകുമാരനെ പരിചയപ്പെട്ടതിനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. സുകുമാരന്റെ 23ാം ചരമ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. സിദ്ധു പനക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.
1997 ജൂൺ 16 തിരുവനന്തപുരം കുഞ്ചാലുംമൂട്ടിലെ "സുമം" എന്ന വീടിനു നായകൻ നഷ്ടമായ ദിവസം. "അങ്ങ് എന്റെ ആരായിരുന്നു" സുകുമാരൻ സാറിന്റെ വിയോഗത്തിൽ അനുശോചിച്ചു മമ്മുട്ടിസാർ പത്രങ്ങളിൽ എഴുതിയ ലേഖനത്തിന്റെ ഹെഡിങ് ആയിരുന്നു ഇത്. ഇത് തന്നെയാണ് എന്റെയും ചോദ്യം അങ്ങ് എന്റെ ആരായിരുന്നു.സിനിമ ആശയും ആവേശവും ആഗ്രഹവും സ്വപ്നവും ആയിരുന്ന കാലത്ത് ഒരു പാട് അലഞ്ഞിട്ടുണ്ട് മദ്രാസിൽ. സിനിമയിൽ എത്തിപ്പെടാൻ വഴിയെന്തെന്നോ ആരെ സമീപിക്കണമെന്നോ അറിയില്ലായിരുന്നു.

സിനിമയിലേക്കുള്ള വരവ്
അന്വേഷണത്തിനൊടുവിൽ മനസിലായി സിനിമാലോകത്തിന്റെ ഇരുമ്പുവാതിൽ എന്നെ പോലെയുള്ള ഒരു ദുർബലനു തള്ളിതുറക്കാവുന്നതിനും അപ്പുറത്താണ് അതിന്റെ ശക്തി എന്ന സത്യം. പ്രതീക്ഷകൾക്കേറ്റ മങ്ങലും വിശപ്പിന്റെ വിളിയും മറന്നു എവിഎമ്മിന്‍റെയും വാഹിനിയുടെയും വാതിൽ നമുക്കായി എന്നെങ്കിലും തുറക്കും എന്ന പകൽസ്വപ്നവും കണ്ട് വിയർത്തുകുളിച്ചു കോടമ്പാക്കത് അലച്ചിൽ. 50 രൂപ വാടകയുള്ള മുറിയുടെ ഏകാന്തതയിൽ പ്രതീക്ഷകൾ അറ്റ ദിവസങ്ങൾ.

ദൈവമാണ്
മായാജാലങ്ങൾ നിറഞ്ഞ ആ സ്വപ്നഭൂമി കയ്യെത്തിപിടിക്കാവുന്ന അകലത്തിലല്ല എന്ന തിരിച്ചറിവിൽ നിൽക്കുമ്പോൾ ദൈവം എനിക്ക് മുന്നിൽ പ്രത്യക്ഷപെടുന്നു. ആരാണ് നമുക്ക് ദൈവം. മാതാ പിതാ ഗുരു ദൈവം ഈ ക്രമത്തിലാണ് നമ്മൾ പഠിച്ചതും നമ്മെ പഠിപ്പിച്ചതും. വിശക്കുന്നവന്റെ മുന്നിൽ ദൈവം ഭക്ഷണ രൂപത്തിൽ വേണം പ്രത്യക്ഷപെടാൻ എന്നും കേട്ടിട്ടുണ്ട്. ഗുരു എന്ന് പറയുമ്പോൾ ജീവിക്കാൻ മാർഗം കാണിച്ചു തരുന്ന ആൾ നമുക്ക് ഗുരുവാണ് ദൈവമാണ്. അങ്ങനെയാവുമ്പോൾ സുകുമാരൻ സാർ ആണ് എന്റെ ദൈവം.
Recommended Video

ദുരിതത്തിന് അവസാനം
അങ്ങ് എന്റെ ആരായിരുന്നു എന്ന ചോദ്യത്തിന് എന്റെ ഉത്തരം. അശോക് നഗറിലെ റാം കോളനിയിലെ 24 ആം നമ്പറിട്ട ആ ക്ഷേത്രത്തിലേക്ക് ഞാൻ കയറിച്ചെന്നു.ആ ശ്രീകോവിലിലേക്ക് എന്നെ കൊണ്ടുപോയ രണ്ട് പേരുണ്ട് ആന്റണി മാനന്തവാടി എന്ന ഇന്നത്തെ ആൽവിൻ ആന്റണിയും KR ജോഷി എന്ന അസോസിയേറ്റ് ഡയറക്ടർറും. ആ ദൈവത്തെ കണ്ടത് മുതൽ അതുവരെ സിനിമക്കുവേണ്ടി അലഞ്ഞുതിരിഞ്ഞ എന്റെ ദുരിതത്തിന് അവസാനമാവുകയായിരുന്നു.

ചോദിച്ചത്
മുണ്ഡനം ചെയ്ത തലയിൽ കുറ്റിമുടികൾ കിളിർത്തു വരുന്നു. തീഷ്ണമായനോട്ടം. എന്നെ ആകെ അളക്കുന്നത് പോലെയുള്ള നോട്ടമാണത്. നോട്ടത്തിനൊടുവിൽ ചോദിച്ചു, എന്താ പേര്..? സിദ്ധാർത്ഥൻ. നാടെവിടെ..? ഗുരുവായൂർ... താമസം ..? ഇവിടെ വടപഴനിയിൽ.. സിദ്ധാർത്ഥനെ എന്റെ പടത്തിന്റെ പ്രൊഡക്ഷൻ മാനേജർ ആക്കുകയാണ്. പ്രൊഡക്ഷൻ മാനേജർ എന്ന്‌വെച്ചാൽ എന്താണെന്നു എനിക്കറിയില്ല എന്ന എന്റെ മറുപടി അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു എന്ന് തോനുന്നു.

ചെയ്യാമോ
ഞാൻ പറയുന്നത് പോലെ ചെയ്യാൻ പറ്റുമോ അടുത്ത ചോദ്യം. ചെയ്യാം എന്ന് ഞാൻ. ന്യായവിധി, ആവനാഴി തുടങ്ങിയ സിനിമകളിൽ സുകുമാരൻ സാർ അഭിനയിച്ചു കൊണ്ടിരുന്ന സമയം. ന്യായവിധിക്കു വേണ്ടിയാണ് തല മുണ്ഡനം ചെയ്തത്. തനിക്കിവിടെ താമസിച്ചു കൂടെ ഈ വീട്ടിൽ സാർ ചോദിക്കുകയാണ്. സ്വർഗം കിട്ടിയ പ്രതീതിയായിരുന്നു എനിക്ക്. അന്ന് 1986 ൽ ആ വീട്ടിലും തുടർന്ന് സാറിന്റെയും ചേച്ചിയുടെയും മക്കളുടെയും മനസിലും കയറികൂടിയതാണ് ഞാൻ. ജീവിതം തന്ന ഗുരുനാഥൻ സ്വർഗം പൂകിയിട്ടു 23 വർഷം തികയുകയാണ്. ആ സ്നേഹത്തിനു മുന്നിലും, ഓർമകൾക്ക് മുന്നിലും കണ്ണീർ പ്രണാമം.


Click it and Unblock the Notifications











