'മറുപടി പറയാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചല്ലോ നീ?'; പിറന്നാൾ ആശംസിച്ച സിത്താരയ്ക്ക് ജ്യോത്സ്ന നൽകിയ മറുപടി!
റിയാലിറ്റി ഷോയിൽ വിധി കർത്താക്കളായി വന്ന് ആരാധകരെ സമ്പാദിച്ച സുഹൃത്തുക്കളാണ് സിത്താര, റിമി, വിധു പ്രതാപ്, ജ്യോത്സ്ന എന്നിവർ. നാല് പേരും ഒരുമിച്ച് ഏത് പരിപാടിയിൽ വന്നാലും ആ പരിപാടി സൂപ്പറായിരിക്കും.
നാല് പേരും അടുത്ത സുഹൃത്തുക്കളുമാണ്. ഏറ്റവും കൂടുതൽ ആരാധകരുള്ള നാല് ഗായകർ കൂടിയാണ് ഇവർ. ഇപ്പോഴിതാ പിറന്നാൾ ആഘോഷിക്കുന്ന പ്രിയ സുഹൃത്ത് ജ്യോത്സ്നയ്ക്ക് ആശംസകൾ നേർന്ന് സിത്താര പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
ഇരുവരുടേയും സൗഹൃദം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ആ കുറിപ്പിൽ നിന്നും വ്യക്തമാണ്. ജ്യോത്സ്നയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും സിത്താര പങ്കുവെച്ചു. 'ഈ പെൺകുട്ടി വളരെ വിലപ്പെട്ടതാണ് എനിക്ക്... അവളുടെ അസാധാരണമായ കഴിവും സ്ഥിരമായ കഠിനാധ്വാനവും വലിയ സ്വപ്നം കാണാൻ എന്നേയും പ്രേരിപ്പിച്ചു.'
'അത്തരത്തിൽ സ്വാധീനിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഇവൾ. ഇവളുടെ ഹൃദയം ഇവളുടെ പുഞ്ചിരി പോലെ വലുതും ഇവളുടെ ആലിംഗനങ്ങൾ പോലെ ഊഷ്മളവുമാണ്. എന്റെ ജീവിതത്തിന്റെ 90 ശതമാനവും അറിയാവുന്നവളാണ്.'

'അത് സന്തോഷമോ, വേദനയോ, രഹസ്യമോ.... എന്തായാലും... എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഇല്ലാത്തതുകൊണ്ടല്ല എനിക്കുണ്ട്... എന്നാൽ ഇവൾ ഒരു അനുകമ്പയുള്ള ശ്രോതാവാണ്. ഇവൾക്കൊപ്പം ആയിരിക്കുമ്പോൾ നമ്മെ വളരെയധികം സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് തോന്നും.'
'പിന്നെ ഇവളോട് പറയാത്ത എന്റഎ ജീവിതത്തിലെ പത്ത് ശതമാനം കാര്യങ്ങളുണ്ട്. ഇരുന്ന് സംസാരിക്കാൻ സമയം കിട്ടാത്തത് കൊണ്ട് മാത്രമാണ് ആ പത്ത് ശതമാനം പറയാൻ പറ്റാതെ പോയത്. ഞാൻ കാത്തിരിക്കുകയാണ്... സംഭാഷണങ്ങൾ നിറഞ്ഞ ആ നാളുകൾ തിരിച്ചുവരാൻ. ഏറ്റവും സുന്ദരിയായ, ഏറ്റവും കഴിവുള്ള, ഏറ്റവും വിശ്വസ്തയായ ജ്യോത്സ്ന രാധാകൃഷ്ണൻ അവളുടെ ജന്മദിനം ആഘോഷിക്കുന്നു.'

'ഞാൻ അവളെ ഓർത്ത് അഭിമാനിക്കുന്ന സുഹൃത്താണ്' സിത്താര കുറിച്ചു. വൈകാരികമായ സിത്താരയുടെ പിറന്നാൾ ആശംസ പ്രത്യക്ഷപ്പെട്ടതോടെ മറുപടിയുമായി ജ്യോത്സനയും എത്തി. 'പ്രിയപ്പെട്ടവളേ... നീ എന്നെ സംസാരശേഷിയില്ലാത്തവളാക്കി. ആ 10 ശതമാനം ഉടൻ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നാണ്' ജ്യോത്സ്ന മറുപടിയായി കുറിച്ചത്.
ജ്യോത്സ്നയ്ക്ക് നിരവധി ആരാധകരാണ് ആശംസകൾ നേർന്നത്. അവസാന വർഷ ഇംഗ്ലീഷ് ബിരുദത്തിന് പഠിച്ചിരുന്ന ജ്യോത്സ്‌ന 2002ൽ പ്രണയമണിത്തൂവലെന്ന ചിത്രത്തിന് പിന്നണി പാടിക്കൊണ്ടാണ് മലയാള സിനിമാ ലോകത്തെത്തിയത്.

സോഫ്റ്റ്‌വേർ എഞ്ചിനീയറായ എറണാംകുളം സ്വദേശി ശ്രീകാന്താണ് താരത്തിന്റെ ഭർത്താവ്. ജ്യോത്സ്നയുടെ വിളിപ്പേര് ചിന്നു എന്നാണ്. ചെറുപ്പകാലം മുതലേ സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന ജ്യോത്സ്‌ന മങ്ങാട് നടേശനിൽ നിന്ന് കർണാടിക് സംഗീതവും ഗുരു ദിനേശ് ദേവദാസിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചിരുന്നു.
പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിൽ പിന്നണി പാടിക്കൊണ്ട് സിനിമാലോകത്തെത്തിയെങ്കിലും നമ്മൾ എന്ന ചിത്രത്തിലെ എന്ത് സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ് പ്രശസ്തയായത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകൾക്ക് ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്.

സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക്, മനസ്സിനക്കരെ എന്ന ചിത്രത്തിലെ മെല്ലെയൊന്നു പാടൂ, പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്‌സ്നയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്.
ക്ലാസ്‌മേറ്റ്സ്, നോട്ട്ബുക്ക്, പോത്തൻ വാവ, ഡോൺ, ജന്മം എന്നീ ചിത്രങ്ങളിലും ജ്യോത്സ്‌ന പാടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുമുണ്ട് താരം.


Click it and Unblock the Notifications











