വിനീതേട്ടനെ വിളിച്ചു, കിട്ടിയില്ല, പിന്നെ മെസജ് അയച്ചു, സംവിധാന സഹായി ആയതിനെ കുറിച്ച് പ്രിയഗായകൻ
പ്രേക്ഷകർക്ക് നിരവധി സർപ്രൈസ് നൽകി കൊണ്ടാണ് വിനീത്- പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയം തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത തേടി തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. പ്രണവ് മോഹൻലാൽ ചിത്രം എന്നതിൽ ഉപരി നിരവധി സർപ്രൈസുകൾ ഹൃദയത്തിലൂടെ വിനീത് പ്രേക്ഷകർക്കായി ഒരുക്കിയിരുന്നു. ഹൃദയത്തിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഗായകൻ വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ്. കൂടാതെ ഈ ചിത്രത്തിലെ നഗുമോ.. എന്ന് തുടങ്ങുന്ന ഗാനവും അരവിന്ദ് ആയിരുന്നു ആലപിച്ചത്. സിനിമ പുറത്ത് ഇറങ്ങുന്നതിന് മുൻപ് തന്നെ ഗാനം വൈറൽ ആയിരുന്നു.
കഴിഞ്ഞ 10 വർഷമായി സിനിമയിൽ സജീവമാണ് അരവിന്ദ്. ജയരാജ് സംവിധാനം ചെയ്ത ദ് ട്രെയിൻ എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കൂടാതെ അഞ്ജലി മേനോനോടൊപ്പം കൂടെ എന്ന ചിത്രത്തിലും അരവിന്ദ് സംവിധാന സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിത ഹൃദത്തിൽ എത്തിയതിനെ കുറിച്ച് പറയുകയാണ് അരവിന്ദ്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അരവിന്ദിന്റെ വാക്കുകൾ ഇങ്ങനെ... ''2019 ഡിസംബർ ആദ്യത്തെ ആഴ്ച വിനീതേട്ടൻ ഹൃദയത്തെക്കുറിച്ച് ഒരു കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതു കണ്ട ഉടനെയാണ് ഞാൻ വിനീതേട്ടനെ വിളിക്കുന്നത്. കുറെ ശ്രമിച്ചിട്ടും ഫോണിൽ കിട്ടിയില്ല. പിന്നെ, മെസജ് അയച്ചു. പിന്നീട് ഹൃദയത്തിന്റെ സഹനിർമാതാവായ നോബിളിനെ നേരിൽ കണ്ടു. സിനിമയുടെ അണിയറപ്രവർത്തകരെയൊക്കെ തീരുമാനിച്ചു വരുന്നേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
സഹസംവിധായകരെയൊക്കെ തീരുമാനിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം വിനീതേട്ടനെ കണ്ടു സംസാരിച്ചപ്പോൾ അദ്ദേഹം ഓകെ ആയി. ഞാൻ ഇതിനു മുമ്പ് കൂടെ എന്ന സിനിമയിൽ അസിസ്റ്റ് ചെയ്തിരുന്നു. ആ കാര്യങ്ങൾ പറഞ്ഞപ്പോൾ മിനിമം ചെയ്യേണ്ട ജോലിയെക്കുറിച്ച് എനിക്ക് ഒരു അറിവുണ്ടെന്ന് വിനീതേട്ടന് മനസിലായി. അങ്ങനെയാണ് ഹൃദയത്തിന്റെ ഭാഗമായത്''.

നഗുമോ' എന്ന ഗാനം ലഭിച്ചതിനെ കുറിച്ചും പറയുന്നുണ്ട്. തന്റെ ഒരു പാട്ട് കേട്ടിട്ടാണ് ഈ ഗാനം ആലപിക്കാൻ വിനീത് ക്ഷണിച്ചതെന്നാണ് അരവിന്ദ് പറയുന്നത്. ''2020 ജനുവരിയിലാണ് ഹൃദയത്തിന്റെ ഷൂട്ട് തുടങ്ങിയത്. ഒരു ഷെഡ്യൂളിൽ തന്നെ തീർക്കാനായിരുന്നു ആഗ്രഹിച്ചത്. പക്ഷേ, മാർച്ചിൽ കോവിഡ് ലോക്ഡൗൺ വന്നു. വീണ്ടും 2021 ജനുവരിയിൽ ഷൂട്ട് ആരംഭിച്ചു.

ആ ഇടവേളയിലാണ് ആറു പാട്ടുകൾ കൂടി സിനിമയിൽ കേറി വന്നത്. അതുവരെ 9 പാട്ടുകളെ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ. സംഭാഷണങ്ങളായി വരുന്ന കുറെ ഭാഗങ്ങൾ പാട്ടുകളായി ട്രീറ്റ് ചെയ്താൽ സിനിമയ്ക്കൊരു ഒഴുക്കുണ്ടാകുമെന്ന് വിനീതേട്ടന് തോന്നി. അങ്ങനെയാണ് 'നഗുമോ' എന്ന പാട്ട് സിനിമയിൽ വരുന്നത്. ആ സമയത്ത് ഞാൻ കുറച്ചു കവർ സോങ്ങുകൾ ചെയ്തിരുന്നു. അതിലൊരു പാട്ട് കേട്ടിട്ടാണ് എന്റെ ശബ്ദം സിനിമയിൽ ഉപയോഗിക്കാമെന്ന് വിനീതേട്ടൻ പറയുന്നത്. അങ്ങനെ കുറെ യാദൃച്ഛികതകൾ ഈ സിനിമയിൽ സംഭവിച്ചിട്ടുണ്ട്.
Recommended Video

സംവിധാനവും സംഗീതവും ഒരുപോലെ ഇഷ്ടമാണെന്നും അരവിന്ദ് പറയുന്നു. അഞ്ജലി മേനോൻ ചിത്രമായ കൂടെയിൽ എത്തിയതിനെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. . പഠനം കഴിഞ്ഞ സമയത്ത് വിനീതേട്ടന്റെ ജേക്കബിന്റെ സ്വർഗരാജ്യം റിലീസ് ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഉടനെയൊന്നും വിനീതേട്ടൻ സിനിമ എടുക്കില്ലെന്ന് എനിക്ക് തോന്നിയിരുന്നു. ആ സമയത്ത് ഞാൻ അഞ്ജലി മേനോന് കുറെ മെയിലുകൾ അയച്ചു. കുറെ വിളിച്ചു നോക്കി. കിട്ടിയില്ല. പലരെക്കൊണ്ടും വിളിപ്പിച്ചു നോക്കി. അങ്ങനെ കുറെ കഴിഞ്ഞിട്ടാണ് അവരെ നേരിൽ കാണുന്നതും 'കൂടെ'യിൽ ഡയറക്ട് അസിസ്റ്റന്റ് ആകുന്നതും. സിനിമ ചെയ്യുമ്പോൾ താനൊരു പാട്ടുകാരൻ അല്ലെന്നും എല്ലാ സംവിധാന സഹായിമാരേയും പോലെ ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അരവിന്ദ് പറയുന്നു.


Click it and Unblock the Notifications











