'ലാലിനെപ്പോലെ നാഗാർജുനയൊന്നും കഷ്പെടില്ല, മക്കൾക്ക് ഞാൻ സ്കൂളിൽ വരുന്നത് ഇഷ്ടമല്ല'; സ്ഫടികം ജോർജ്!
വർഷങ്ങൾ പഴകിയിട്ടും ഒട്ടും ഔട്ട്ഡേറ്റഡ് ആവാത്ത മലയാള സിനിമയാണ് സ്ഫടികം. അന്ന് മാത്രമല്ല ഇന്നത്തെ ചെറുപ്പക്കാരും ആടുതോമയുമായി താദാത്മ്യം ചെയ്യുന്നുണ്ട് ഭദ്രൻ സൃഷ്ടിച്ച കഥാപാത്രത്തോട്. സദ്ഗുണസമ്പന്നനായ നായക സങ്കൽപങ്ങളിൽ നിന്നും വിഭിന്നമായി മനുഷ്യൻറെ ഓരോ വശത്തിലും ഗുണവും ദോഷവുമുണ്ടെന്ന യാഥാർഥ്യത്തിൽ ഊന്നിയായിരുന്നു ഭദ്രൻ മോഹൻലാലിലൂടെ ആടുതോമയെ സൃഷ്‌ടിച്ചത്.1995ൽ പുറത്തിറങ്ങിയ സ്ഫടികത്തിൻറെ സംവിധായകൻ ഭദ്രനാണ്.
അത്രയൊന്നും നല്ല ഗുണങ്ങളില്ലാത്ത നായകന്മാരെ മലയാളം ഇഷ്‌ടപ്പെട്ടുതുടങ്ങുന്നത് ദേവാസുരത്തിന് ശേഷം ആടുതോമയിലൂടെയായിരുന്നു. സിനിമാകൊട്ടകയിൽ മാത്രമായിരുന്നില്ല സ്ഫടികം ആവേശമായിരുന്നത്. വാരാന്ത്യമുള്ള ടിവി കാഴ്‌ചകളിലും പ്രേക്ഷകർ തോമസ് ചാക്കോയെയും ചാക്കോ മാഷിനെയും തുളസിയെയുമൊക്കെ വൻ സ്വീകാര്യതയോടെ വരവേറ്റു. കറുത്ത റേബാൻ ഗ്ലാസും ചെകുത്താൻ വണ്ടിയും ബുള്ളറ്റും പോലുള്ള ഹീറോയിസത്തിൻറെ ഇമേജുകൾ. കള്ളുകുടിയും തെമ്മാടിത്തരവും... തുണി പറച്ചടിക്കുന്ന കവലച്ചട്ടമ്പി, മുട്ടനാടിൻറെ ചങ്കിലെ ചോര കുടിക്കുന്ന, ഇരട്ട ചങ്കനായ ആട് തോമ എങ്ങനെ ആ വഴിയിൽ എത്തിപ്പെട്ടുവെന്നത് തന്നെയാണ് സ്ഫടികത്തിനുള്ളിൽ നിന്ന് പ്രേക്ഷകന് ലഭിക്കുന്ന അവബോധം.

ഇങ്ങനെയൊരു സിനിമയെ പ്രേക്ഷകർ ഉൾക്കൊള്ളുമോ എന്ന് പലരും സംശയിച്ചപ്പോഴും തൻറെ ചിത്രത്തിന് ഭദ്രന് ആത്മവിശ്വാസമുണ്ടായിരുന്നു. സിനിമ യാഥാർഥ്യമല്ലെങ്കിലും അത് ഭാവനക്ക് അതീതമായി ജീവിതമെന്ന അനുഭൂതി ജനിപ്പിക്കുന്നിടത്താണ് സംവിധായകൻ വിജയിക്കുന്നതും. സ്ഫടികത്തിൽ അത് സംഭവിച്ചു. ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ജോർജ് എന്ന നടൻ സ്ഫടികം ജോർജ് എന്നറിയപ്പെടാൻ തുടങ്ങി
സ്കൂൾ ഹെഡ്മാസ്റ്ററും കണക്ക് അധ്യാപകനുമായിരുന്ന ചാക്കോ മാഷ് മകൻറെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് പകരം അവൻറെ പഠിത്തത്തിലാണ് പ്രതീക്ഷ പുലർത്തിയിരുന്നത്. അതിൻറെ അമിതപ്രതിഫലനമായിരുന്നു വർഷം തോറും അവനെ മറ്റ് പാഠ്യവിഷയങ്ങളിൽ തോൽപ്പിക്കുന്ന അച്ഛനും അച്ഛൻറെ കുപ്പായത്തിൻറെ കൈമുറിച്ച് മാറ്റുന്ന മകനും.

ഒടുവിൽ തോമസ് ചാക്കോ നാട് വിടുന്നു. 14 വർഷങ്ങൾക്ക് ശേഷം ആടോ തോമയായി തിരിച്ചു വരുന്നു. തൻറെ പ്രതീക്ഷകൾക്ക് മാത്രം വില നൽകിയ അച്ഛനെതിരെയുള്ള പ്രതിഷേധമായിരുന്നു സിനിമയുടെ തുടർഭാഗം. മക്കളെ പഠനത്തിൽ മിടുക്കരാക്കി അവരുടെ കലാമികവുകളെ തഴയുന്ന രക്ഷകർത്താക്കളെ മാറ്റി ചിന്തിപ്പിക്കുന്ന ഒരുപാട് പുതിയ സിനിമകൾ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി ഇന്ന് നിർമിക്കുന്നുണ്ടെങ്കിലും 1995ൽ പുറത്തിറങ്ങിയ സ്ഫടികം കാലാതീതമായ സിനിമയായ് വാഴ്‌ത്തപ്പെടുന്നതും അവിടെയാണ്. ഇപ്പോൾ സ്ഫടികം സിനിമയെ കുറിച്ചുള്ള ഓർമകൾ വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ സ്ഫടികം ജോർജ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ബിഹൈൻവുഡ്സിന് വേണ്ടി മണിയൻ പിള്ള രാജുവുമായി നടത്തിയ അഭിമുഖത്തിലാണ് ജോർജ് ഓർമകൾ പങ്കുവെച്ചത്. 'കഥപാത്രത്തിന്റെ നിലവാരം വല്ലാതെ താഴുന്ന തെറികൾ പറയാൻ എനിക്ക് താൽപര്യമില്ല. സ്ഫടികത്തിന്റെ ഓഡീഷന് പോയപ്പോൾ ഭദ്രൻ ആരാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അന്ന് അദ്ദേഹം കഥ പറഞ്ഞപ്പോൾ തന്നെ എന്നോട് പറഞ്ഞിരുന്നു. ഇതിലും മനോഹരമായ ഒരു കഥാപാത്രം തനിക്ക് ഇനി ലഭിക്കില്ലെന്ന്.'

'അന്ന് അത് പുളുവാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ സിനിമ പുറത്തിറങ്ങിയപ്പോൾ അത് അങ്ങനെയല്ല എന്ന് എനിക്ക് മനസിലായി. ആ സിനിമ ചെയ്യുന്ന സമയത്ത് ഒന്നര വർഷത്തോളം മറ്റ് സിനിമകളിൽ ഞാൻ അഭിനയിച്ചിരുന്നില്ല. ചിത്രത്തിന്റെ തെലുങ്കിലും ഞാൻ അഭിനയിച്ചിരുന്നു. അവിടെ ക്വാറിയൊക്കെ എസി ഒക്കെ ഫിറ്റ് ചെയ്ത് സെറ്റിട്ടിരിക്കുകയായിരുന്നു. മോഹൻലാലിലെപ്പോലെ യഥാർഥ ക്വാറിയിൽപോയി വെയിലൊക്കെ ഏറ്റ് കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാനൊന്നും നാഗാർജുനയ്ക്കൊ തെലുങ്കിലെ മറ്റ് സിനിമാ പ്രവർത്തകർക്കോ താൽപര്യമില്ല. അതുകൊണ്ട് തന്നെ ആ സിനിമ അവിടെ പരാജയമായിരുന്നു. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയശേഷം മക്കൾക്ക് ഞാൻ അവരുടെ സ്കൂളിൽ ചെല്ലുന്നത് ഇഷ്ടമായിരുന്നില്ല. പത്താം ക്ലാസ് വരെ ഞാൻ അവരുടെ സ്കൂളിലെ ആവശ്യത്തിന് പോയിട്ടില്ല' സ്ഫടികം ജോർജ് പറയുന്നു.


Click it and Unblock the Notifications











