300 ലധികം തടവുകാര്‍ക്കൊപ്പമാണ് ഞാന്‍ കഴിഞ്ഞതെന്ന് ശ്രീശാന്ത്; പ്രണയത്തില്‍ നിന്ന് പിന്തിരിയാതെ ഭുവനേശ്വരിയും
മലയാളികള്‍ക്ക് എന്നും അഭിമാനമുള്ള പേരാണ് ശ്രീശാന്ത്. കേരളത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തിയ ശ്രീശാന്ത് ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ കുടുങ്ങി. അടുത്തിടെയാണ് താരം ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. താരത്തിന്റെ വിരമിക്കല്‍ ആരാധധകരെ ഏറെ വേദനിപ്പിച്ചിരുന്നു. ഇപ്പോഴിതാ തിഹാര്‍ ജയിലില്‍ കിടന്നപ്പോഴത്തെ ഓർമ്മകളാണ് ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ശ്രീശാന്ത് പറയുന്നത്.
'വന്‍ തകര്‍ച്ചകളില്‍ വെളിച്ചം പകര്‍ന്നൊരു പ്രകാശ ഗോപുരം പോലെ അപ്രതീക്ഷിതമായി വന്നെത്തിയ വിഷമങ്ങളില്‍ എന്നെ നിവര്‍ത്തി നിര്‍ത്തിയത് ഇവളാണ്. പ്രണയത്തില്‍ നിന്ന് പിന്തിരിയാതെ എന്നെ വിശ്വസിച്ചു. ഒന്നിച്ച് സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് അവളെന്നെ കൈ പിടിച്ച് നടത്തി. ഇവള്‍ ആണെന്റെ പവര്‍ ഗേള്‍.. ശ്രീ ഭാര്യയെ ചേര്‍ത്ത് പിടിച്ചാണ് പറയുന്നത്. എനിക്ക് തന്ന സ്‌നേഹം ഇന്നോളം എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വിലപ്പിടിപ്പുള്ള സമ്മാനമാണ്. അത് വിട്ട് കളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ലെന്നും' താരം പറയുന്നു.

അതേ സമയം ക്രിക്കറ്റ് ആണ് എനിക്ക് എല്ലാം തന്നതെന്നാണ് ശ്രീശാന്ത് പറയുന്നത്. നല്ല ജീവിതവും സൗഭാഗ്യങ്ങളും എല്ലാം. പരിക്ക് കാരണം ഇന്ത്യന്‍ ടീമില്‍ നിന്നും കുറച്ച് കാലം വിട്ട് നില്‍ക്കേണ്ടി വന്ന ശേഷം എങ്ങനെ എങ്കിലും ടീമില്‍ തിരിച്ചെത്തണം എന്ന വാശിയോടെയാണ് 2013 ല്‍ ഐപിഎല്ലില്‍ കളിക്കാന്‍ എത്തിയത്. അപ്പോാണ് അപ്രതീക്ഷിതമായി അറസ്റ്റ് ഉണ്ടാവുന്നത്. കൊടും തീവ്രവാദികളെ പോലെയാണ് ചോദ്യം ചെയ്യാനായി കൊണ്ട് പോയത്. തിഹാര്‍ ജയിലില്‍ കഴിയേണ്ടി വന്നതിനെ കുറിച്ചുള്ള അനുഭവങ്ങളും ശ്രീശാന്ത് പറഞ്ഞു.
'മൂകാംബിക ദേവിയുടെ മുന്നില്‍ വെച്ച് പൂജിച്ച് കെട്ടിയ ചരട് മരണശേഷമേ അഴിക്കാവു എന്ന് ഞാന്‍ മനസില്‍ ഉറപ്പിച്ചിരുന്നു. അത് ബലം പ്രയോഗിച്ച് അവര്‍ മുറിച്ചെടുത്തു. എന്നും തുണയായിരുന്ന ദേവി എന്നെ വിട്ട് പോവുന്നത് പോലെ തോന്നി. അത് സത്യമായിരുന്നു. തിഹാറില്‍ ക്രിമിനലുകള്‍ക്കിടയില്‍ ഞാന്‍ ചെന്ന് വീണു. അവരെന്നെ നോട്ടമിട്ടു. ബ്ലേഡ് വെച്ച് മുറിപ്പെടുത്താന്‍ ശ്രമിക്കും. വാതിലില്‍ നിന്ന് പറിച്ചെടുത്ത ലോഹക്കഷണം രാകി മൂര്‍ച്ച വരുത്തി ഒരുത്തന്‍ എന്നെ കുത്താന്‍ ശ്രമിച്ചു. 200 പേര്‍ക്കുള്ള ഡോര്‍മെറ്ററിയില്‍ മൂന്നൂറിലധികം തടവുകാര്‍ക്കൊപ്പമായിരുന്നു ഞാന്‍.
നനഞ്ഞ ബാത്ത്‌റൂമിന് അടുത്ത് നിലത്ത് കമ്പിളി വിരിച്ചായിരുന്നു കിടപ്പ്. മുഴുവന്‍ സമയവും വെളിച്ചം നിറഞ്ഞ് നിന്ന മുറിയില്‍ കിടന്ന് ഉറങ്ങാന്‍ സാധിക്കില്ലായിരുന്നു. അന്നൊക്കെ കരയുകയാണ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അച്ഛനും അമ്മയ്ക്കും വിഷമം വരാതിരിക്കാന്‍ ചിരിച്ച് നടന്നു. പക്ഷേ മുറിയില്‍ കയറിയാല്‍ കരച്ചില്‍ വരും. ആത്മഹത്യ ചെയ്താലോ എന്ന് വരെ താന്‍ ചിന്തിച്ച് പോയ നിമിഷങ്ങളായിരുന്നു അതെന്നും' ശ്രീശാന്ത് പറയുന്നു.


Click it and Unblock the Notifications











