ഞാന്‍ നോര്‍മലല്ലെന്ന് മനസിലായത് പ്രസവം കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമാണ്; ആ നാളുകളെ പറ്റി സുപ്രിയ മേനോന്‍
നടന്‍ പൃഥ്വിരാജ് സുകുമാരന്‍ മാധ്യമപ്രവര്‍ത്തകയായ സുപ്രിയ മേനോനെ വിവാഹം കഴിക്കുകയാണെന്ന വാര്‍ത്ത ആരാധകര്‍ക്ക് പോലും ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. ഇതിലും നല്ലൊരു സുന്ദരിയെ പൃഥ്വിയ്ക്ക് കിട്ടില്ലായിരുന്നോ എന്ന ചോദ്യമാണ് എല്ലായിടത്ത് നിന്നും ഉയര്‍ന്ന് വന്നത്. പിന്നീട് സുപ്രിയയെ പോലൊരു പെണ്ണ് തന്നെയാണ് പൃഥ്വിരാജിന് ചേര്‍ന്നവളെന്ന് കാലം എഴുതി ചേര്‍ത്തു.
വാക്കുകള്‍ വ്യക്തമായി ഉപയോഗിച്ച് സംസാരിച്ച് ആരാധകരെ കൈയ്യിലെടുക്കാന്‍ സുപ്രിയ മേനോന് സാധിക്കുമെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. താരപത്‌നിയുടെ ഓരോ അഭിമുഖങ്ങളിലും വലിയ രീതിയിലാണ് വൈറലാവുന്നതും. ഏറ്റവും പുതിയതായി ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ജീവിതത്തിലെ ഏറ്റവും ഹൊറിബിളായ നിമിഷത്തെ പറ്റി സുപ്രിയ സംസാരിച്ചിരുന്നു.

ആലി എന്ന് വിളിക്കുന്ന മകള്‍ അലംകൃതയെ പ്രസവിക്കുന്നത് വളരെ കോംപ്ലിക്കേറ്റഡ് അവസ്ഥയിലാണെന്നാണ് സുപ്രിയ അഭിമുഖത്തില്‍ പറഞ്ഞത്. പ്രസവത്തോട് കൂടി ഞങ്ങള്‍ രണ്ട് പേരും മരിച്ച് പോയെക്കുമെന്ന അവസ്ഥയിലേക്ക് എത്തി. ശരിക്കും അതൊരു ആഘാതം തന്നെയായിരുന്നു. അതിന് ശേഷം പൃഥ്വിയ്ക്ക് അദ്ദേഹത്തിന്റെ ജീവിതവുമായി മുന്നോട്ട് പോകാന്‍ സാധിച്ചു. എന്നാല്‍ ഞാന്‍ അവിടെ തങ്ങി നില്‍ക്കുന്നൊരു അവസ്ഥയിലേക്ക് എത്തി.

'എന്റെ ജീവിതം ആ നിമിഷത്തില്‍ മുഴുവനുമായി മാറി പോയി. ഞാനെന്ന വ്യക്തി തന്നെ മാറിയ അവസ്ഥയായിരുന്നു. അതെനിക്ക് പൊരുത്തപ്പെടാന്‍ കഴിയാതെ പോയത് കൊണ്ടാവാം പിന്നീട് ഓരോ പ്രശ്‌നങ്ങള്‍ വന്നത്. എന്റെ ചുറ്റുമുള്ള ആളുകള്‍ക്ക് ഒന്നും മനസിലായില്ല. ഇതെന്താണ് ഗര്‍ഭകാലം കഴിഞ്ഞിട്ടും ഭയങ്കര ദേഷ്യത്തില്‍ തന്നെ നില്‍ക്കുന്നത്. ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണോ? എന്നൊന്നും മനസിലായില്ല. എനിക്കും സംഭവമെന്താണെന്ന് പിടി കിട്ടിയില്ലെന്ന്' സുപ്രിയ മേനോൻ പറയുന്നു.

കാരണം എപ്പോഴും കരഞ്ഞ് കൊണ്ടിരിക്കാനാണ് തോന്നുന്നത്. ഇത്രയും പഠിക്കുകയും ജോലി നോക്കുകയുമൊക്കെ ചെയ്തിട്ടുള്ള ആളാണെങ്കിലും എനിക്കതൊന്നും മനസിലായില്ല. ഞാന്‍ നോര്‍മല്‍ അല്ല, എന്തോ കുഴപ്പമുണ്ടെന്ന് മനസിലായത് രണ്ട് വര്‍ഷത്തിന് ശേഷമാണ്. ഇങ്ങനെ കരയുന്നത് നോര്‍മലല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഒരു സൈക്രാട്ടിസ്റ്റിനെ പോയി കാണുന്നത്. ക്ലിനിക്കല്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനാണെന്ന് അപ്പോഴാണ് മനസിലാവുന്നത്. ഡോക്ടറെ കണ്ടതിന് ശേഷമാണ് ഗുരുതരമായി ഇതുണ്ടായിരുന്നതിനെ പറ്റി അറിയുന്നതും.

എന്റെ കുടുംബത്തില്‍ പോലും ആരോടും ഞാനത് പറഞ്ഞില്ല. ഇപ്പോള്‍ ഞാന്‍ ഓക്കെയാണ്. അതുകൊണ്ടാണ് പറയുന്നത്. മുന്‍പ് ആരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അവരതിനെ ഉള്‍കൊള്ളുന്നത് എങ്ങനെയാണെന്ന് അറിയാന്‍ പറ്റില്ല. എന്റെ അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമാണ് ഏറ്റവുമധികം സപ്പോര്‍ട്ടായി നിന്നത്.
ആരൊക്കെ എന്തൊക്കെ ചെയ്താലും ആ ഇരുട്ട് എന്റെ തലയില്‍ മാത്രമാണ് ഉണ്ടായിരുന്നത്. തെറാപ്പിസ്റ്റ് പറയുന്നത് അനുസരിച്ച് ഞാന്‍ തന്നെയാണ് എന്നെ അതില്‍ നിന്നും മാറ്റി എടുക്കേണ്ടത്.
എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു, ടെറിബിള്‍ കാലഘട്ടമാണ് അതെന്ന് പറയാതെ വയ്യ. കൂടുതല്‍ സ്ത്രീകളും ഇതിനെ പറ്റി മനസിലാക്കണമെന്നാണ് എനിക്ക് പറയാനുള്ളതെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

അതേ സമയം സുപ്രിയയ്ക്ക് ആശംസകളും സ്‌നേഹവും പങ്കുവെച്ചാണ് ആരാധകര്‍ കമന്റുമായി എത്തിയത്. 'സുപ്രിയ വന്നതിന് ശേഷം പൃഥിരാജിന്റെ ജീവിതത്തില്‍ ശരിക്കും മാറ്റം വന്നു. ''എന്നെ ഒരു കൂട്ടിലിട്ടല്ല വളര്‍ത്തിയത്, എന്റെ മാതാപിതാക്കള്‍ എന്നെ ഒരുപാട് പറക്കാന്‍ വിട്ടു'' എന്ന് പറയുന്ന സുപ്രിയയുടെ വാക്കുകള്‍ ശരിക്കും ഹൃദയത്തില്‍ തൊട്ടു', എന്നാണ് ഒരു ആരാധകന്‍ പറയുന്നത്.


Click it and Unblock the Notifications











