മമ്മൂക്ക പറഞ്ഞു, 'സിബിഐ മതി', പക്ഷെ പേരുമാറ്റി; കാരണം വെളിപ്പെടുത്തി സ്വർഗചിത്ര അപ്പച്ചൻ
പ്രേക്ഷകര്‍ ആഘോഷമാക്കിയ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വ്വം. വലിയ ഹൈപ്പോട് കൂടി തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രേക്ഷകരെ നിരാശയിലാഴ്ത്തിയില്ല. എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു മൈക്കിളിന്റേയും പിള്ളേരുടേയും പ്രകടനം. റിലീസായി നാളുകള്‍ കഴിഞ്ഞിട്ടും സോഷ്യല്‍മീഡിയ ഭീഷ്മപര്‍വ്വത്തിന്റെ ആഘോഷത്തിലാണ്.
ഭീഷ്മപര്‍വ്വത്തിന് ശേഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 ദി ബ്രെയ്ന്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ ഒരിക്കല്‍ കൂടി സേതുരാമയ്യരെ കാണാനുളള ആകാംക്ഷയിലാണ് ജനങ്ങള്‍. മമ്മൂട്ടി ആരാധകരെ പോലെ സിനിമ പ്രേമികളും വലിയ പ്രതീക്ഷ വെച്ച് പുലർത്തുന്ന ചിത്രമാണിത്. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സേതുരാമയ്യരും കൂട്ടരും മടങ്ങി എത്തുന്നത്.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായൊരു പേരാണ് സിബിഐ അഞ്ചാം ഭാഗത്തിന് നല്‍കിയിരിക്കുന്നത്. സിബിഐ 5 എന്ന് മാത്രമായിരുന്നു തുടക്കത്തില്‍ ടൈറ്റിലായി കേട്ടിരുന്നത്. എന്നാല്‍ പിന്നീട് സി.ബി.ഐ 5 ദി ബ്രെയ്ന്‍ എന്ന് മാറ്റുകയായിരുന്നു. ഇങ്ങനെയൊരു പേര് വന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍. ബൈജു നായരുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നിര്‍മ്മാതാവിന്റെ വാക്കുകള്‍ ഇങ്ങനെ...' എസ് എന്‍ സ്വാമി കഥ എഴുതുന്ന സമയത്തു തന്നെ സിബിഐ 5 എന്ന പേര് ഉണ്ടായിരുന്നു. ആ പേര് സംവിധായകന്‍ മധു സാറിനും മമ്മൂട്ടിക്കും ദുല്‍ഖറിനുമെല്ലാം ഇഷ്ടപ്പെട്ടു. എന്നാല്‍ എനിക്കൊരു ആഗ്രഹം തോന്നി. സിബിഐ 5ന്റെ കൂടെ എന്തെങ്കിലും വേണമെന്ന്. എങ്കിലെ ഒരു ഐഡന്റിറ്റി കിട്ടുകയുള്ളു', സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞ് തുടങ്ങി.

'സേതുരാമയ്യരുടെ ആയുധം കത്തിയും തോക്കും അടിയുമൊന്നുമല്ലല്ലോ. ബുദ്ധിയാണല്ലോ. അങ്ങനെയാണ് ബ്രെയ്ന്‍ എന്ന പേരിലേയ്ക്ക് എത്തിയത്. അങ്ങനെ സിബിഐ 5 എന്ന പേരിനോടൊപ്പം ബ്രെയ്ന്‍ എന്ന് കൂടി വയ്ക്കാന്‍ ഞാന്‍ പറഞ്ഞു. ആ ചർച്ച വീണ്ടും നീണ്ടു പോയി. പ്രധാന പ്രശ്‌നം ഈ പേര് മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെടണമെന്നതായിരുന്നു. കൂടാതെ മധു സാറിനും സ്വാമിക്കും പിടിക്കണം. എന്നാല്‍ മമ്മൂക്കയാണ് മെയിന്‍. പേരിനെ കുറിച്ച് പറഞ്ഞപ്പോള്‍; അപ്പച്ചന് ഫസ്റ്റ് ഡേ തന്നെ ആളുകള്‍ വരുകയും ലാഭം കിട്ടുകയും അല്ലെ വേണ്ടത്. അതിന് സി.ബി.ഐ 5 എന്ന പേര് മതിയെന്നായിരുന്നു മമ്മൂക്കയുടെ പ്രതികരണം. അപ്പോഴാണ് തന്റെ ആഗ്രഹത്തെപ്പറ്റി അദ്ദേഹത്തിനോട് വെളിപ്പെടുത്തിയത്'.
Recommended Video

'ആദ്യം ആ പേര് വേണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഒടുവില്‍ സമ്മതിക്കുകയായിരുന്നു. ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം സി.ബി.ഐ 5: ദി ബ്രെയ്ന്‍ എന്ന പേര് എഴുതി കാണിക്കാന്‍ എന്നോട് പറഞ്ഞു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ശരിയാവില്ലെന്ന് വീണ്ടും പറഞ്ഞു. പിന്നീട് വേറെ ഡിസൈനില്‍ പേര് എഴുതി കാണിച്ചപ്പോള്‍ ഇഷ്ടമായി. അത് രണ്‍ജി പണിക്കരേയും വിളിച്ചു കാണിച്ചു. അദ്ദേഹം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഇതിന് വേണ്ടി രണ്‍ജിയെ ചെറുതായി സ്വാധീനിച്ചുവെന്നും നിര്‍മ്മാതാവ് പറഞ്ഞു'.

'ഈ കാര്യം മമ്മൂക്ക അറിഞ്ഞാല്‍ എനിക്ക് ഭ്രാന്താണെന്ന് വിചാരിക്കും', സ്വര്‍ഗചിത്ര അപ്പച്ചന്‍ അഭിമുഖത്തിൽ പറയുന്നുണ്ട്. ഒടുവില്‍ അപ്പച്ചന് ഇഷ്ടമുള്ളത് പോലെ ചെയ്യുവെന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് സി.ബി.ഐ 5: ദി ബ്രെയ്ന്‍ എന്ന പേര് വന്നത്, പേരിന് പിന്നിലെ ചുരുളഴിച്ച് അപ്പച്ചൻ നിർത്തുന്നു.

സിബിഐ 5ാം പതിപ്പില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയാണ് അണിനിരക്കുന്നത്. മുകേഷ്, ജഗതി, രണ്‍ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

1988 ല്‍ പുറത്ത് ഇറങ്ങിയ ഒരു സി ബി ഐ ഡയറി കുറിപ്പിലൂടെയാണ് സിബി ഐ സീരീസ് ആരംഭിക്കുന്നത്. ചിത്രം വന്‍ വിജയമായിരുന്നു.
പിന്നീട് 1989-ലാണ് രണ്ടാം ഭാഗമായ ജാഗ്രത റിലീസ് ചെയ്തത്. 2004 ല്‍ മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സിബിഐയും 2005 ല്‍ നേരറിയാന്‍ സിബിഐയും എത്തി. ഈ നാല് ചിത്രങ്ങളും വന്‍ വിജയമായിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് അഞ്ചാം ഭാഗം വരുന്നത്.


Click it and Unblock the Notifications











