Don't Miss!
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Lifestyle ശരീരഭാരം കുറയും, ഹൃദയാരോഗ്യം മെച്ചപ്പെടും; ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പ്രളയക്കെടുതിയില്‍ കേരളം വലയുമ്പോള്‍ രണ്ട് വര്‍ഷം മുമ്പ് മദ്രാസിലുണ്ടായ പ്രളയത്തിന്‍റെ ഭീകരമായ ഓര്‍മ പങ്കുവെക്കുന്നു തമിഴ് സിനിമാ സീരിയല്‍ നടന്‍ സ്വരൂപ്
കൈകോര്‍ത്തു പിടിക്കാം പ്രളയത്തെ അതിജീവിക്കാന്‍
കേരളം വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിൽ ഞാൻ വളരെ ആശങ്കയിലാണ്.മദിരാശിയിൽ ആയതുകൊണ്ട് എനിക്ക് രക്ഷാപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കാനും കഴിയുന്നില്ല. രണ്ടരവർഷം മുൻപ് മദിരാശി നഗരത്തിൽ ഭീകരമായ പ്രളയം ഉണ്ടായിരുന്നത് എല്ലാവരും അറിഞ്ഞുകാണുമല്ലോ. ഭാഗ്യം കൊണ്ട് എന്‍റെ വീടിനെ പ്രളയം ബാധിച്ചില്ല. 5 ദിവസം വൈദ്യുതിനിലച്ചിരുന്നു മൊബൈൽ ടവറുകളും നിശ്ചലമായിരുന്നു. നുങ്കമ്പാക്കം ഏരിയയിൽ വെള്ളം കയറാതിരുന്നതുകൊണ്ട് ചില സൂപ്പർ മാർക്കറ്റുകൾ തുറന്നിരുന്നു. അവിടെ പോയി അരിയും പലവ്യഞ്‌ജനങ്ങളും മെഴുകുതിരി , ബിസ്കറ്റുകൾ എന്നിവ ധാരാളമായി വാങ്ങിവച്ചു. അതുകൊണ്ട് എനിക്ക് എന്തും നേരിടാനുള്ള ഒരു ധൈര്യം വന്നു. പ്രധാനമായും 5 ദിവസം ജനങ്ങൾ വളരെ ബുദ്ധിമുട്ടി .പലരും സമീപ പ്രദേശങ്ങളായ കാഞ്ചീപുരം, തിരുത്തണി, ഗുമുടിപൂണ്ടി , തിരുപ്പതി, ചെങ്കൽപട്ട് തുടങ്ങിയ ഇടങ്ങളിലെ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചു.
ഈ അവസ്ഥയിൽ എന്റെ തമിഴ് സഹോദരങ്ങളെ കണ്ടില്ലെന്നു നടിച്ച് പലായനം ചെയ്യാൻ എന്നിലെ യുവത്വം സമ്മതിച്ചില്ല. എന്നാൽ കഴിയുന്ന സഹായം അവർക്ക് ചെയ്ത്,അവരിൽ ഒരാളായി തന്നെ ഞാൻ ചെന്നൈയിൽ പിടിച്ചുനിന്നു. പണക്കാരനും പാവപ്പെട്ടവനും, പണ്ഡിതന്മാരും, പാമരനും എല്ലാം മദിരാശിയിലെ പ്രളയത്തിൽ ഭയചകിതരായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരുകാലത്തു മലയാള സിനിമയിലെ താരറാണിയായ മേനകച്ചേച്ചിയും അവരുടെ 'അമ്മ സരോജടീച്ചറും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി 2 കിലോമീറ്ററോളം അരക്കൊപ്പം വെള്ളത്തിൽ നടന്നു വീട്ടിലേക്കു പോയത്. അവരുടെ കൂടെ ധാരാളം പേർ നടക്കുന്നുണ്ട്. ആർക്കും പരസ്പരം ശ്രദ്ധിക്കാന്‍ പോലും സമയമില്ല.എല്ലാവർക്കും ഒരേ ചിന്തമാത്രം. ഈ പ്രളയത്തിൽ നിന്നും കരകയറണം.
ഞാൻ ചെന്നൈയിലെ സഹജീവികൾക്ക് വേണ്ടി എന്തു ചെയ്യും എന്നാലോചിച്ചു .ഒടുവിൽ തീരുമാനിച്ചു അന്നദാനം തന്നെ ആയിക്കോട്ടെയെന്ന് ദിവസവും 10 പേർക്കുള്ള ഭക്ഷണം ഞാനും എന്റെ സഹായി ഒഡിഷക്കാരനായ രാകേഷും ചേർന്ന് റെഡിയാക്കി. ചോറും ചെറുപയർ തോരനും, സബ്ജിയും തയ്യാറാക്കി. ബട്ടർ പേപ്പറിൽ പൊതിഞ് വളരെ ശ്രദ്ധയോടെ യുവാക്കൾക്കും സ്ത്രീകൾക്കും കൊടുത്തു. കാരണം വൃദ്ധരെ എല്ലാവരും കണ്ടെത്തി ഭക്ഷണം കൊടുത്തിരുന്നു. കുട്ടികളെയും എല്ലാവരും ശ്രദ്ധിച്ചു. പക്ഷെ യുവാക്കളും സ്ത്രീകളും ഭക്ഷണം കഴിച്ചോയെന്നു ആരും പെട്ടെന്ന് ശ്രദ്ധിക്കില്ലായിരുന്നു. അവർ ശരിക്കും വിഷമിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കി. പല യുവാക്കളും പഠനാവശ്യാർത്ഥമോ, ജോലിയാവശ്യാർത്ഥമോ നഗരത്തിൽ എത്തിയവരായിരുന്നു.
അണ്ണാ റൊമ്പ റൊമ്പ താങ്ക്സ് എന്ന് അവർ ഭക്ഷണം കൊടുക്കുമ്പോൾ പറഞ്ഞിരുന്നു. ശരിക്കും വല്ലാത്തൊരു ആത്മസംതൃപ്തിയായിരുന്നു അവരുടെ കണ്ണിലെ തിളക്കം കാണുമ്പോൾ. പ്രളയ സമയത്തു പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതകൂടുതൽ ആയതിനാൽ വളരെ ശ്രദ്ധിച്ചായിരുന്നു ഭക്ഷണം കൊടുത്തിരുന്നത് .മലിനജലം കൈകളിലോ ഭക്ഷണ പൊതിയിലോ ആവാതിരിക്കാൻ മാക്സിമം ശ്രദ്ധിച്ചിരുന്നു.ആദ്യദിവസം ഞാൻ 10 പേർക്ക് ഭക്ഷണം കൊടുത്തതറിഞ്ഞ എന്റെ കൂട്ടുകാരൻ തമിഴ് വംശജനായ സതീഷ് അടുത്ത ദിവസം അദ്ദേഹത്തിന്റെ വീട്ടിലെ സഹായിയെ എന്റെ വീട്ടിലേക്കു അയക്കുകയും 15 പേർക്ക് കൂടി അധികം ഭക്ഷണം കൊടുക്കാൻ വേണ്ട പലവ്യഞ്ജനങ്ങൾ നൽകുകയും ചെയ്തു. രണ്ടാമത്തെ ദിവസം 25 പേർക്ക് ഭക്ഷണം കൊടുക്കാൻ കഴിഞ്ഞ നിർവൃതിയിലായിരുന്നു ഞാൻ.
6 ദിവസം വളരെ ഭംഗിയായി എന്റെ കടമകൾ ഞാൻ പൂർത്തിയാക്കി എന്നൊരു തോന്നൽ എനിക്കുണ്ടായി ആറാമത്തെ ദിവസം 45 പേർക്ക് ഭക്ഷണം കൊടുത്താണ് ഞാൻ എന്റെ എളിയ സേവനം അവസാനിപ്പിച്ചത്. കോടിക്കണക്കിനു പ്രതിഫലം വാങ്ങുന്ന നടനല്ല ഞാൻ അതുകൊണ്ട് എനിക്ക് പരിമിതികൾ ഉണ്ടായിരുന്നു. എന്നാലും എന്നെകൊണ്ട് കഴിയുന്ന രീതിയിൽ ഞാൻ ചെയ്തു. കേരളത്തിലെ യുവാക്കളോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങളെക്കൊണ്ട് കൊണ്ട് കഴിയുന്ന രീതിയിൽ നിങ്ങളുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് ഈ വിപത്തിനെ
നേരിടണം. ആർക്കുകൊടുക്കുമ്പോഴും വൃത്തിയുള്ള ഭക്ഷണം കൊടുക്കുക. നമ്മുടെ മനസ്സിൽ ആരെയും വിലകുറച്ചുകാണരുതു്. രക്ഷിതാക്കൾ യുവാക്കളുടെ മനസ്സിൽ സഹായമനസ്ഥിതി ഉണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കണം. ഒരിക്കലും അവരെ തടയരുത്. എന്റെ അനുഭവങ്ങൾ നിങ്ങൾക്ക് പ്രചോദനമാകുന്നുവെങ്കിൽ ഞാൻ കൃതാർത്ഥനായി. ഇത് പറഞ്ഞതിന്‍റെ ഉദ്ദേശം അത് മാത്രമാണ്.