എന്റെ ജീവിതം സിനിമയാക്കിയാൽ എങ്ങനെ ഉണ്ടാകും; മുരളി സീരിയസ് ആയി പറഞ്ഞതാണെന്ന് പിന്നെ മനസിലായി, ടി വി രാജേഷ്
നടന്‍ ജയസൂര്യ തന്റെ കരിയറില്‍ വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി നേടിയിരിക്കുകയാണ്. 2018 ല്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ താരം 2021 ലും ഈ അംഗീകാരത്തിന് അര്‍ഹനായി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയിലെ പ്രകടനമായിരുന്നു ജയസൂര്യയ്ക്ക് ഈയൊരു നേട്ടം ഉണ്ടാക്കി കൊടുക്കുന്നത്. ബിസിനസുകാരനായ മുരളി എന്ന ആളുടെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണിത്. ഈ വര്‍ഷം തിയറ്ററുകള്‍ തുറന്ന സമയത്ത് റിലീസ് ചെയ്ത സിനിമ പ്രേക്ഷക പ്രശംസ നേടി എടുത്തിരുന്നു.
ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തതിന് പിന്നാലെ താരത്തിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ രാഷ്ട്രീയപ്രവര്‍ത്തകനും മുന്‍ എംഎല്‍എ യുമായ ടിവി രാജേഷും വെള്ളം സിനിമയെ കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ്. തന്നെ കുറിച്ചുള്ള സിനിമ ചെയ്യുന്നതിനെ പറ്റി മുരളി സംസാരിച്ചതിനെ പറ്റിയും മറ്റ് കാര്യങ്ങളും സോഷ്യല്‍ മീഡിയ പേജിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറയുന്നു.

''എന്റെ ജീവിതം സിനിമയാക്കിയാല്‍ എങ്ങനെ ഉണ്ടാകും' ഒരു യാത്രയിലാണ് മുരളി ഇക്കാര്യം പറയുന്നത്. അന്ന് അത് വലിയ കാര്യമാക്കിയില്ല. പിന്നീട് സിനിമയുടെ പ്രഖ്യാപനം നടന്നു. പേര് വെള്ളം. സംവിധാനം പ്രജേഷ് സെന്‍.. മുരളി സീരിയസ് ആയിട്ടാണ് അന്ന് ഇക്കാര്യം പറഞ്ഞതെന്ന് അപ്പോഴാണ് മനസിലായത്. മദ്യപാനത്തിന് അടിമയായി ജീവിതം തകര്‍ന്ന എത്രയോ പേര്‍ക്ക് മുരളി തുണയായിട്ടുണ്ട്. സിനിമയിലൂടെ കുറെ കൂടി ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചാലോ എന്ന മുരളിയുടെ പ്രതീക്ഷ ആയിരുന്നു വെള്ളം.
ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന മുരളിയുടെ ജീവിതം അങ്ങനെ കേരളം മുഴുവന്‍ ഏറ്റെടുത്തു. അസാധ്യ പ്രകടനത്തിലൂടെ ജയസൂര്യ മുരളിയെ പുനരാവിഷ്‌കരിച്ചു. ഇപ്പോള്‍ വെള്ളത്തിലെ മുരളിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. ഞങ്ങളുടെ മുരളിയുടെ ജീവിതത്തിനാണ് ഈ പുരസ്‌കാരം ലഭിച്ചത്.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് മുരളി. അമിതമായ മദ്യപാനം കൊണ്ട് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നാടിനും ഒരു പോലെ ബാധ്യതയായി തീര്‍ന്ന, അവസാനം ആത്മഹത്യയിലേക്ക് വരെ നീങ്ങുന്ന മുരളിയുടെ തിരിച്ച് വരവും ജീവിത വിജയവും ഏതൊരാള്‍ക്കും മാതൃകയാകും വിധം വെള്ളം അവതരിപ്പിച്ചിട്ടുണ്ട്.
ഇന്‍സള്‍ട്ട് ആണ് ജീവിതത്തിലെത്തിലെ ഏറ്റവും ഇന്‍വെസ്റ്റ്‌മെന്റ് എന്ന സിനിമയുടെ സന്ദേശം പുതിയ തലമുറയ്ക്ക് പോലും മുരളിയുടെ ജീവിതം നല്‍കുന്ന ജീവിതവാക്യമാണ്. മദ്യാസക്തി ഉള്ളവര്‍ മാത്രമല്ല, ജീവിതത്തില്‍ ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദനമായി സിനിമ മാറി. തന്റെ ജീവിതം സിനിമയായാല്‍ അത് ലഹരിയുടെ നിരാളി പിടുത്തതില്‍ പിടയുന്ന എന്തെങ്കിലും സഹോദരങ്ങള്‍ക്ക് ജീവിതം തിരിച്ച് പിടിക്കണമെന്ന് ആഗ്രഹം തോന്നിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് സമൂഹത്തില്‍ ചെറുതല്ലാത്ത ചലനം ഉണ്ടാക്കില്ലെ എന്ന മുരളിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ വെള്ളം എന്ന സിനിമയുണ്ടായിരുന്നു. പ്രിയപ്പെട്ട ജയസൂര്യ, പ്രജേഷ് സെന്‍, വെള്ളം സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍.. എല്ലാവര്‍ക്കും എന്റെ ആശംസകള്‍.. എന്നുമാണ് ടിവി രാജേഷ് കുറിപ്പില്‍ പറയുന്നത്.


Click it and Unblock the Notifications











