'ലൂക്ക കണ്ടശേഷം അഹാനയോട് മോൾക്ക് അകൽച്ചയായിരുന്നു, ഞാൻ മരിക്കുന്ന സിനിമകൾ മോൾക്കിഷ്ടമല്ല'; ടൊവിനോ തോമസ്!
ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള പ്രതിഭയാണ് നടൻ ടൊവിനോ തോമസ്. പത്ത് വർഷമായി ടൊവിനോ മലയാള സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. ഇന്ന് മലയാള നടൻ എന്നതിലുപരി പാൻ ഇന്ത്യൻ താരം എന്ന ലേബലിലേക്ക് ടൊവിനോ തോമസ് വളർന്ന് കഴിഞ്ഞു.
2012 ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പുറത്തിറങ്ങിയ എബിസിഡി എന്ന ചിത്രത്തിലെ വില്ലൻ വേഷം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു.
2015ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രമാണ് ടൊവിനോയെ മലയാളികൾക്ക് പ്രിയങ്കരനാക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ കണ്ട പ്രേക്ഷകരുടെ ഉള്ളിൽ മൊയ്തീനേയും കാഞ്ചനമാലയേയും പോലെ അപ്പുവും സ്ഥാനം പിടിച്ചിട്ടുണ്ട്.
കഥാപാത്രത്തിന് വേണ്ടി മേക്കോവറുകൾ നടത്താനും ശാരീരികമായി നന്നായി അധ്വാനിക്കാനും മനസുള്ള നടൻ കൂടിയാണ് ടൊവിനോ തോമസ്. ഒരോ സിനിമയിലും അദ്ദേഹം എത്തുന്ന രൂപം തന്നെ അതിന് വലിയ ഉദാഹരണമാണ്. സിനിമയ്ക്ക് വേണ്ടി ടൊവിനോ പലതും പഠിച്ചത് പോലും.

മുപ്പത്തിമൂന്നുകാരനായ ടൊവിനോ പത്ത് വർഷം കൊണ്ട് തന്റെ നടനിൽ വലിയ വളർച്ചയുണ്ടാക്കിയെടുത്തിട്ടുണ്ട്. നായകനായി അഭിനയിക്കുമ്പോൾ തന്നെ വില്ലനായും സഹനടനായുമെല്ലാം പ്രത്യക്ഷപ്പെടാൻ ടൊവിനോ മടി കാണിക്കാറില്ല.
ഗപ്പി മുതലാണ് ടൊവിനോയിലെ നായക നടന് ആരാധകരുണ്ടായി തുടങ്ങിയത്. ഗപ്പിക്ക് ശേഷം ഒരു മെക്സിക്കൻ അപാരത, ഗോദ, മായാനദി, ഒരു കുപ്രസിദ്ധ പയ്യൻ, എന്റെ ഉമ്മാന്റെ പേര് തുടങ്ങി നിരവധി സിനിമകൾ ടൊവിനോ ചെയ്തു.
ഇടയ്ക്ക് തമിഴിൽ പോയി മാരി 2വിൽ ധനുഷിന് വില്ലനായും അഭിനയിച്ചു. മിന്നൽ മുരളി വന്ന ശേഷമാണ് ടൊവിനോയ്ക്ക് പാൻ ഇന്ത്യൻ തലത്തിൽ വളരാൻ സാധിച്ചതും ആരാധകരുണ്ടായതും.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത സിനിമ ഒടിടി റിലീസ് ആയിരുന്നുവെന്നതും സിനിമയ്ക്കും നായകനും അണിയറപ്രവർത്തകർക്കും കൂടുതൽ ഗുണം ചെയ്തു. പത്ത് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോതോമസ്.
'സിനിമകൾ ചെയ്ത് തുടങ്ങിയ സമയത്ത് ആളുകൾ എന്നെ എന്നായിരിക്കും ഒന്ന് തിരിച്ചറിയാൻ പോകുന്നത് എന്നൊക്കെ ചിന്തിച്ചിരുന്നു. കുറച്ചുപേരൊക്കെ ചുറ്റും നിന്ന് ഫോട്ടോയെടുക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങളെ ഉണ്ടായിരുന്നുള്ളു. ഒന്നും ഞാൻ പ്രത്യേകം ചെയ്തുകൊടുത്തിട്ടല്ലല്ലോ ആളുകൾ ഇത്രത്തോളം സ്നേഹം നൽകുന്നത്.'

'ആളുകളുടെ അൺകണ്ടീഷണൽ ലവ് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. വളരെ അണ്ടർസ്റ്റാന്റിങ് ആയിട്ടുള്ള ഭാര്യയും സ്നേഹിതരും കുടുംബവുമുള്ളതുകൊണ്ട് എല്ലാവരേയും ഒരുമിച്ച് വിഷമിപ്പിക്കാതെ കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്' ടൊവിനോ പറയുന്നു.
'ടൊവിയുടെ സിറ്റുവേഷൻ അറിയാവുന്നത് കൊണ്ട് മനസിലാക്കിയെ പെരുമാറാറുള്ളു. ഞാൻ അങ്ങോട്ട് വിളിക്കുന്നതും കുറവാണ്. അതേസമയം മെസേജ് ചെയ്യും ഞങ്ങൾ. സിനിമയിൽ വന്ന ശേഷം ടൊവിക്ക് മാറ്റം വന്നതായി തോന്നിയിട്ടില്ല. ദേഷ്യം കുറച്ച് കൂടി ടൊവിക്ക് ഇപ്പോൾ കുറവാണെന്നാണ് തോന്നിയിട്ടുള്ളത്. പണ്ട് കുറച്ച് ദേഷ്യം ഉണ്ടായിരുന്നു.'

ഇപ്പോൾ അതും അങ്ങനെയില്ല' ടൊവിനോയുടെ ഭാര്യ ലിഡിയ പറഞ്ഞു. 'മോൾക്ക് ഞാൻ മരിക്കുന്ന രംഗങ്ങളുള്ള സിനിമകൾ ഇഷ്ടമല്ല. മോളാണ് ആദ്യമായി മിന്നൽ മുരളി സിനിമ കണ്ട കുട്ടി പ്രേക്ഷക.'
'അവളുടെ മുഖത്ത് നിന്നാണ് പ്രേക്ഷക പ്രതികരണം എന്തായിരിക്കുമെന്ന് ഞങ്ങൾ മനസിലാക്കിയത്. മായാനദി, എടക്കാട് ബറ്റാലിയൻ, ലൂക്ക അതൊന്നും മോൾക്ക് താൽപര്യമില്ലാത്ത സിനിമകളാണ്.'
'ലൂക്കയിൽ അഹാന എനിക്ക് വിഷം തന്ന് കൊല്ലുകയാണല്ലോ.... അതുകൊണ്ട് ആ സിനിമ കണ്ടശേഷം അഹാനയോട് മോൾക്ക് ഒരു അകൽച്ചയായിരുന്നു. പിന്നീട് ഞങ്ങൾ പറഞ്ഞ് മനസിലാക്കുകയായിരുന്നു' ടൊവിനോ തോമസ് പറയുന്നു.


Click it and Unblock the Notifications











