അന്ന് റോസാപ്പൂക്കളുടെ ബൊക്കയുമായി വന്ന ഭാര്യ; വർഷങ്ങൾക്ക് ശേഷം ലാലേട്ടൻ വിളിച്ചപ്പോൾ; അർജുൻ ലാൽ പറയുന്നു
തൻമാത്ര എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതൻ ആയ നടനാണ് അർജുൻ ലാൽ. മനു എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച നടൻ അന്ന് ഏറെ പ്രശംസ പിടിച്ചു പറ്റി. സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശവും തൻമാത്രയിലെ അഭിനയത്തിന് അർജുന് ലഭിച്ചു. യുവനിരയിൽ ഉയർന്നു വരാൻ പോവുന്ന താരമെന്ന് പ്രേക്ഷകർ പറഞ്ഞെങ്കിലും പിന്നീട് ഏറെക്കാലം അർജുനെ സിനിമകളിൽ കണ്ടില്ല.
പിന്നീട് വർഷങ്ങൾക്ക് ശേഷം ആശ ബ്ലാക്ക് എന്ന സിനിമയിൽ നടൻ നായകനായെത്തിയെങ്കിലും വലിയ രീതിയിൽ ഈ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം അടുത്തിടെ പുറത്തിറങ്ങിയ ഡിയർ ഫ്രണ്ട് എന്ന സിനിമയിലാണ് അർജുനെ കാണുന്നത്. സിനിമയുടെ കഥ ഒരുക്കിയതും അർജുൻ ആയിരുന്നു.

ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അർജുൻ. വനിതയോടാണ് പ്രതികരണം. ദുബായിൽ നടന്ന ഓഡിഷൻ വഴിയാണ് തൻമാത്രയിൽ അവസരം ലഭിച്ചതെന്ന് അർജുൻ പറയുന്നു. നൃത്തം ചെയ്യാനാവുമെന്ന ബലത്തിലാണ് തൻമാത്രയിൽ അവസരം ലഭിച്ചത്.
നൃത്തം ചെയ്യാൻ വലിയ ആത്മവിശ്വാസം ഉണ്ട്. ഒരു വർഷമെ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ളൂ. ഒന്നര വർഷം കഥകും പഠിച്ചു. പ്രായത്തിനാെത്ത കഥാപാത്രമാണ് തൻമാത്രയിൽ ലഭിച്ചത്. തിരക്കഥ വായിച്ചപ്പോൾ തന്നെ മനു എന്ന കഥാപാത്രം മനസ്സിലുടക്കിയിരുന്നെന്നും താനാണ് ചെയ്യാൻ പോവുന്നത് എന്നറിഞ്ഞപ്പോൾ ടെൻഷൻ ആയെന്നും അർജുൻ ലാൽ പറഞ്ഞു.

തൻമാത്രയ്ക്ക് ശേഷം വന്ന ഇടവേള മനപ്പൂർവമല്ലെന്നും അർജുൻ ലാൽ പറഞ്ഞു. തൻമാത്രയ്ക്ക് ശേഷം ഡിഗ്രി കഴിഞ്ഞ് മതി അഭിനയം എന്ന് വീട്ടുകാർ തീരുമാനിച്ചിരുന്നു, നാട്ടിലെത്തി ബിഎസ് സി സൈക്കോളജിയിൽ ബിരുദം എടുത്തു. ബംഗ്ളൂരുവിൽ നിന്നും എംബിഎ ചെയ്തു. എന്നാൽ രണ്ട് വർഷം ജോലി ചെയ്തപ്പോഴേക്കും മതിയായി. ആ സമയത്താണ് ആശ ബ്ലാക്ക് എന്ന സിനിമയിൽ അവസരം ലഭിച്ചതെന്നും അർജുൻ പറഞ്ഞു.
സിനിമ പരാജയപ്പെട്ടതിൽ നിരാശ തോന്നി. പിന്നെ കേട്ട കഥകളും അത്ര നന്നായില്ല. അങ്ങനെയിരിക്കെയാണ് ഡിയർ ഫ്രണ്ട് എന്ന സിനിമയുടെ കഥ മനസ്സിൽ വരുന്നത് 2017 മുതൽ അതിന്റെ പിറകെ ആയിരുന്നു. സ്വന്തം ജീവിതത്തിൽ നിന്നുണ്ടാക്കിയ സങ്കൽപ്പ കഥയാണ് ഡിയർ ഫ്രണ്ട് എന്നും അർജുൻ ലാൽ പറഞ്ഞു.

2015 ലാണ് അർജുൻ ലാലിന്റെ വിവാഹം കഴിഞ്ഞത്. ക്ലിനിക്കൽ സെെക്കോളജിസ്റ്റായ ഫസ്ലി ആണ് ഭാര്യ. എട്ട് വർഷം നീണ്ട ഈ പ്രണയത്തെക്കുറിച്ചും അർജുൻ ലാൽ മനസ്സ് തുറന്നു. ഫസ്ലിയും ഞാനും ഡിഗ്രിക്ക് ക്ലാസ് മേറ്റ് ആയിരുന്നു. എംഎസിക്ക് അവൾ ബാംഗ്ലൂരിലേക്ക് പോയത് കൊണ്ടാണ് എംബിഎയ്ക്ക് ഞാനും അതേ കോളേജിൽ ചേർന്നത്.
ജീവിതത്തിൽ മറക്കാനാവാത്ത പിറന്നാൾ സമ്മാനം ഫസ്ലി നൽകിയതാണ്. ബാംഗ്ലൂരിൽ പഠിക്കുമ്പോൾ നൃത്ത പരിപാടി കഴിഞ്ഞ് ഞാൻ ഗ്രീൻ റൂമിലേക്ക് പോവുമ്പോൾ റോസാപ്പൂക്കളുടെ ബൊക്കയുമായി അവൾ വന്നു. സിനിമയിലെ രംഗം പോലെ അതിപ്പോഴും മനസ്സിലുണ്ടെന്നും അർജുൻ ലാൽ പറഞ്ഞു.

തൻമാത്രയ്ക്ക് ശേഷം മോഹൻലാലിനൊപ്പ ഒരു ഓസ്ട്രേലിയൻ ഷോ ചെയ്തിരുന്നു. പിന്നീട് റെഗുലർ കോൺടാക്ട് ഉണ്ടായിരുന്നില്ല, കൊറോണയുടെ സമയത്ത് അദ്ദേഹത്തിന്റെ കോൾ വന്നു. ഇത്രയും വർഷം മുമ്പ് ഒരുമിച്ച് അഭിനയിച്ച ആളെ ഓർത്ത് വിളിച്ചത് വലിയ അത്ഭുതമായെന്നും അർജുൻ ലാൽ പറഞ്ഞു.


Click it and Unblock the Notifications











