കറുത്തമ്മയാകാതെ വല്യുമ്മയായി വിടവാങ്ങിയ റാബീയ ബീഗം
കൊച്ചുമുതലാളി..... കൊച്ചുമുതലാളി :... ഈ വിളി കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ചെമ്മീനിലെ കറുത്തമ്മ എന്ന കഥാപാത്രവും കറുത്തമ്മയെ അനശ്വരമാക്കിയ ഷീല എന്ന നടിയുമാണെങ്കിൽ , അനേകം പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും കറുത്തമ്മയെ നഷ്ടബോധത്തോടു കൂടി ഓർമിച്ചു കൊണ്ട് ഒരാൾ കോഴിക്കോട്ടുണ്ടായിരുന്നു ഇന്നലെ ഈ ലോകത്തോട് വിട വാങ്ങിയ ഗായികയും നടിയുമെല്ലാമായിരുന്ന അനുഗ്രഹീതകലാകാരി റാബിയ ബീഗമായിരുന്നത്.
അതും ഒരു കഥയായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റ പൂപ്പാക്കൊരാനണ്ടാർന്നു കെ ടി യു ടെയും മറ്റും നേതൃത്വത്തിൽ നാടകമാക്കിയപ്പോൾ കുഞ്ഞു പാത്തുമ്മയെ അവതരിപ്പിച്ചത് റാബീയ ബീഗമായിരുന്നു. ഇത് കാണാൻ രാമു കാര്യാട്ടും സത്യനു മുണ്ടായിരുന്നു. നാടകം കഴിഞ്ഞപ്പോൾ രാമു കാര്യാട്ട് നേരിട്ട് തന്റെ അടുത്ത സിനിമയായ ചെമ്മീനിൽ കറുത്തമ്മ എന്ന കഥാപാത്രമായി അഭിനയിക്കാൻ ക്ഷണിച്ചു. ആദ്യം വലിയ സന്തോഷം തോന്നിയെങ്കിലും ആ പഴയ കാലത്ത് സിനിമയിൽ അഭിനയിക്കുകയെന്നുള്ളത് റാബിയയുടെ കുടുംബത്തിന് ഒരിക്ക ലും അംഗീകരിക്കാൻ പറ്റാത്ത കാര്യമായിരുന്നു നോട്ടീസിലൊന്നും പേരു വെക്കാതെ രമണി എന്ന പേരിലാണ് അന്ന് പലപ്പോഴും നാടകത്തിൽ പോലും മുഖം കാണിച്ചിരുന്നത്. അങ്ങനെ ആ മോഹം ഉപേക്ഷിച്ചു.

എന്നാൽ പിന്നീട് ആകാശവാണിയിൽ റാബീയ ബീഗം സജീവമായി. നാടൻ പാട്ടുകൾ, ആകാശവാണി നാടകങ്ങൾ, മഹിളാലയം , പഴയ ഹിന്ദി പാട്ടുകൾ കോർത്തിണക്കിയ ദിൽ സേ ദിൽതക്ക് ഈ പരിപാടികളിലൂടെ ശ്രോതാക്കളുടെ മനം കീഴടക്കുവാൻ വളരെ പെട്ടെന്ന് ഇവർക്ക് സാധിച്ചു. അതോടെ ആകാശവാണിയിൽ പത്ത് രൂപ ശമ്പളത്തിൽ റേഡിയോ ആർട്ടിസ്റ്റായി സ്ഥിര നിയമനവും ലഭിച്ചു. വർഷങ്ങളോളം ഈ പദവിയിൽ തുടർന്നെങ്കിലും പിന്നീട് ജോലി രാജിവെയ്ക്കുകയായിരുന്നു.
ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക് വന്ന പഠാണി മുസ് ലിം വിഭാഗത്തിൽപ്പെട്ട ആളായിരുന്നു ഇവർ. അതു കൊണ്ട് ഹിന്ദി ഉച്ചാരണം നല്ല സ്ഫുടത യുളളതായിരുന്നു. അങ്ങനെ ആകാശവാണിയിൽ ഹിന്ദി ഗാനങ്ങൾ പാടുവാൻ തുടങ്ങിയത്. ശ്രോതാക്കൾ ഇത് ഇരു കൈയ്യും നീട്ടി സ്വീകരിച്ചതോടെ, അന്നത്തെ ആകാശവാണി കോഴിക്കോട് നിലയം സ്റ്റേഷൻ ഡയറക്ടർ പി വി കൃഷ്ണമൂർത്തി റാബിയയെ വിശേഷിപ്പിച്ചത് കോഴിക്കോടിന്റെ ലതാ മങ്കേഷ്ക്കർ എന്നായിരുന്നു.
ചെറുപ്പത്തിൽ അയൽവീട്ടിലെ ഗ്രാമഫോണിൽ നിന്നുയരുന്ന പാട്ട് കേട്ട് വീണ്ടും വീണ്ടും പാടിയാണ് റാബിയ പാട്ടു പഠിച്ചത്. ഇതിൽ സൈഗാൾ മുതൽ ലതാ മങ്കേഷ്ക്കറിന്റെ പാട്ടു വരെയുണ്ടായിരുന്നു.
സ്റ്റേജ് നാടകങ്ങളെക്കാളുപരി റേഡിയോ നാടകങ്ങളിലൂടെയായിരുന്നു റാബീയ കൂടുതൽ അറിയപ്പെട്ടിരുന്നത്. എസ് കെ പൊറ്റെക്കാട്, കെ ടി മുഹമ്മദ്, വാസു പ്രദീപ്, എം.ടി, പി എൻ എം ആലിക്കോയ, ബി.മുഹമ്മദ്, കെ. തായാട്ട് തുടങ്ങിയവരുടെ നാടകങ്ങളിലെ അനേകം കഥാപാത്രങ്ങളെ തന്റെ ശബ്ദം കൊണ്ട് ശ്രോതാക്കളുടെ മനസ്സിൽ ആഴ്ന്നിറക്കിയത് റാബിയയായിരുന്നു.
കോഴിക്കോട് ആകാശവാണി തുടങ്ങിയ സമയത്ത് ബാല ലോകം പരിപാടി അവതരിപ്പിക്കാൻ ആളെ തിരക്കിയിറങ്ങിയ തിക്കോടിയനും പി ഭാസ്ക്കരനുമാണ് റാബിയയെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നത്. അന്ന് ബി ഇ എം സ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർഥിയായിരുന്നവർ.
കറുത്തമ്മ ഒരു സങ്കടമായി മനസ്സിൽ നില്ക്കവെയാണ് എൺപതാം വയസ്സിൽ രണ്ട് കൊല്ലം മുൻപ് ഇവർ കോഴിക്കോട് എത്തിയ നടി മഞ്ജുവാര്യരെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നത്. സല്ലാപം മുതലുള്ള സിനിമ കണ്ടപ്പോഴുള്ള ആരാധനയിൽ നിന്നുള്ള സ്നേഹപ്രകടനമായിരുന്നിത്.
ഇതിനെ പറ്റി അന്ന് ഇവർ ദൃശ്യമാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: 'പടച്ചോനെ ആ കുട്ടി എന്തൊരു നല്ല മോളാണ് കെട്ടിപ്പിടിച്ച് ഒന്ന് ഉമ്മ കൊടുക്കണം'. ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലുമെല്ലാം ഇത് വൈറലായതോടെ മാധ്യമങ്ങളെല്ലാം ആരാണ് ഈ വൃദ്ധ എന്നന്വേഷിച്ച് ഇവരുടെ വീട്ടിലെത്തുവാൻ തുടങ്ങി.ഇതോടെ വീണ്ടും ഇവർ വാർത്തയിലെ ഒരു താരമായി. അങ്ങനെയാണ് പരസ്യ സംവിധായകൻ ആദി തന്റെ രണ്ടാമത്തെ സിനിമയായ പന്തിലെ വല്യുമ്മയുടെ വേഷവുമായി എത്തുന്നത്. അങ്ങനെ ആറേഴു പതിറ്റാണ്ട് മനസ്സിൽ ഒതുക്കി വെച്ചിരുന്ന കറുത്തമ്മയെ അവതരിപ്പിക്കുവാൻ സാധിക്കാത്ത ദു:ഖം, ഈ വല്യൂമ്മയെ അവതരിപ്പിച്ചു കൊണ്ട് തീർത്ത ശേഷമാണ് റാബീയ ബീഗം എന്ന കലാകാരി ഈ ലോകത്തോട് വിട വാങ്ങിയത്.


Click it and Unblock the Notifications











