ഇന്നും ഒരു വേദന സൃഷ്ടിക്കാന്‍ കഴിയുന്നതാണ് ലോഹിതദാസ് വിസ്മയം, ഓര്‍മ്മകള്‍ പങ്കുവച്ച് വി.എ ശ്രീകുമർ
പച്ചയായ ഒരുപിടി മനുഷ്യരുടെ ജീവിതമാണ് ലോഹിതദാസ് വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. ലോഹി ജീവൻ നൽകിയ കഥാപാത്രങ്ങളൊന്നും അത്ര മേൽ പ്രേക്ഷകരുടെ മനസ്സിൽ നിന്ന് പോകില്ല. അത്രമാത്രം തീവ്രമായിട്ടാണ് പ്രിയ സംവിധായകൻ ഓരോ കഥാപാത്രങ്ങൾക്കും ജന്മം നൽകുന്നത്. വികാരങ്ങളെ സൂഷ്മമായി തൂലികയിൽ ആവാഹിച്ചായണ് ലോഹി പ്രേക്ഷകരിൽ എത്തിക്കുന്നത്. ഇപ്പോഴിത ലോഹിതദാസിന്റെ ഓർമ പങ്കുവെച്ച് വിഎ ശ്രീകുമാർ. ദീര്‍ഘവീക്ഷണമുണ്ടായിരുന്ന കലാകാരനായിരുന്നു ലോഹിതദാസെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

വി.എ ശ്രീകുമാർ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം..
ലോഹിയേട്ടന്റെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട് - തനിയാവര്‍ത്തനം മുതല്‍ കസ്തൂരിമാന്‍ വരെയുള്ള എല്ലാ കഥകളും വളരെ പ്രിയത്തോടെ ആസ്വദിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ കഥകള്‍ വളരെ സാധാരണക്കാരനായ ഒരു കലാകാരന്‍ പറഞ്ഞു തന്നു. കഥയുടെ അവതരണത്തില്‍ എന്ന പോലെ കഥകളുടെ പേരിലുമുണ്ടായിരുന്നു ആ ലോഹിതദാസ് ടച്ച്. ദശരഥം, മൃഗയ, അമരം, കമലദളം, പാഥേയം.. ഈ പേരുകള്‍ക്ക് വരെ ഇന്നും ഒരു വേദന സൃഷ്ടിക്കാന്‍ കഴിയുന്നതാണ് ലോഹിതദാസ് എന്ന വിസ്മയം.
പാവക്കൂത്തും കഥകളിയും കാണാന്‍ അദ്ദേഹം പുത്തൂര്‍ വരുമായിരുന്നു. ഒറ്റമുണ്ടും ഉടുത്ത് ആള്‍ക്കൂട്ടത്തില്‍ ഒരാളായി എവിടെയെങ്കിലും ഉണ്ടാകുമായിരുന്നു. ഒരിക്കല്‍ ആളെ തിരിച്ചറിഞ്ഞപ്പോള്‍ വളരെയധികം നിര്‍ബന്ധിച്ചാണ് ഞങ്ങള്‍ക്ക് ലോഹിയേട്ടനെ വേദിയില്‍ എത്തിച്ചു ആദരിക്കാനായത്. മരണത്തിനപ്പുറം മാത്രമായിരിക്കും ലോകം തന്നെ തിരിച്ചറിയുക എന്ന ദീര്‍ഘവീക്ഷണമുണ്ടായിരുന്ന കലാകാരന്‍- അങ്ങനെയുള്ളവര്‍ വേഗം മടങ്ങും, പ്രതീക്ഷിക്കാതെ.... വിഎ ശ്രീകുമാർ കുറിച്ചു.
പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്.
2009 ജൂൺ 28-ന് തികച്ചും അപ്രതീക്ഷിതമായി ഹൃദയാഘാതത്തെത്തുടർന്ന് ലോഹിതദാസ് വിട പറഞ്ഞത്. ആലുവയിൽ താമസിയ്ക്കുകയായിരുന്ന അദ്ദേഹം അന്ന് രാവിലെ ഭക്ഷണം കഴിയ്ക്കുന്നതിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. 54 വയസ്സായിരുന്നു അദ്ദേഹത്തിന്. ഏറെക്കാലമായി തിരിച്ചറിയാതിരുന്ന ഹൃദ്രോഗമാണ് ഒടുവിൽ അദ്ദേഹത്തിന്റെ ജീവനെടുത്തത്. മൃതദേഹം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ലക്കിടിയിലെ 'അമരാവതി' വീട്ടുവളപ്പിൽ സംസ്കരിച്ചു.


Click it and Unblock the Notifications











