'കമൽഹാസൻ വരുമ്പോൾ സോമേട്ടൻ എന്നെ പറഞ്ഞയക്കും, അതുകൊണ്ട് കമൽഹാസനോട് ദേഷ്യമായിരുന്നു'; സോമന്റെ ഭാര്യ!
മലയാളിക്ക് അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് എം.ജി സോമന്. കാല്‍നൂറ്റാണ്ടോളം ആരാധകരെ ഹരംകൊള്ളിച്ച നടന്റെ വേര്‍പാട് മലയാള സിനിമക്ക് തീരാനഷ്ടമാണ് സൃഷ്ടിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സോമൻ എയര്‍ഫോഴ്സില്‍ ചേര്‍ന്നു.
10 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച സോമന് നാടക രംഗത്ത് സജീവമായി. 73ല്‍ പി.എന്‍ മേനോന് സംവിധാനം ചെയ്ത ഗായത്രിയിലെ രാജാമണി എന്ന ബ്രാഹ്മണ യുവാവിന്റെ വേഷമാണ് വെള്ളിത്തിരയിൽ സോമൻ അവതരിപ്പിച്ചത്.
ഇതിലെ റിബല്‍ ക്യാരക്ടര്‍ ശ്രദ്ധയാകര്‍ഷിച്ചതോടെ ചുക്ക്, മാധവിക്കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍കൂടി വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനായി. 75ല്‍ സ്വപ്നാടനത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡും 76ല്‍ തണല്‍, പല്ലവി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സോമനെ തേടിയെത്തി.
77ല്‍ മാത്രം 47 ചിത്രത്തിലാണ് സോമന് നായകനായത്. മൂന്ന് തമിഴ് ചിത്രത്തിലും അഭിനയിക്കാനായി. ഷീല, ജയഭാരതി, അംബിക, ശ്രീവിദ്യ, ജയസുധ, റാണിചന്ദ്ര, പൂര്‍ണിമ, രാധിക, ഹിന്ദിയിലെ ശ്രീദേവി, ഷര്‍മിള ടാഗോര്‍, ഭാനുപ്രിയ, രാമേശ്വരി എന്നിവരൊക്കെ സോമന്റെ നായികമാരായിട്ടുണ്ട്.

പൗരുഷം തുളുമ്പുന്ന നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ സോമനെ കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തിന്റെ കുടുംബം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയും മക്കളും മഹാനടൻ സോമനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്.
'ഞങ്ങൾ കുടുംബസമേതം ഷൂട്ടിങ് സ്ഥലത്ത് പോകുമായിരുന്നു. മക്കൾ പഠിക്കുന്ന പ്രായമായപ്പോൾ അവരെ ബോർഡിങിലാക്കി. പിന്നെ ഞാൻ മാത്രം ലൊക്കേഷനിൽ അദ്ദേഹത്തെ കാണാൻ പോകാൻ തുടങ്ങി. പതിനാല് വയസിലാണ് അദ്ദേഹം എന്നെ കല്യാണം കഴിച്ചത്.'

'സോമേട്ടന്റെ കൂടെ വന്നശേഷമാണ് എല്ലാം ഞാൻ കാണുന്നത് പോലും. എനിക്ക് എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന സോമേട്ടനെയായിരുന്നു ഇഷ്ടം. അദ്ദേഹത്തിന്റെ നാടകം കണ്ടിട്ടാണ് ഗായത്രിയിലേക്ക് സോമേട്ടന് ക്ഷണം വരുന്നത്. വെളുപ്പിന് നാല് മണിക്ക് വന്നാണ് അദ്ദേഹം അത്താഴം കഴിച്ചിരുന്നത്.'
'പിറ്റേദിവസം രാവിലെ എഴുന്നേറ്റ് വീണ്ടും അദ്ദേഹം ഷൂട്ടിന് പോകും. അദ്ദേഹം വീട്ടിലുള്ളപ്പോൾ എപ്പോഴും ആളുകൾ കാണും. സുരേഷ് ഗോപി സാർ ഇടയ്ക്കിടെ വീട്ടിൽ വരും. മധു ചേട്ടൻ, രൺജി പണിക്കർ എന്നിവരൊക്കെ വരും.'

'മധു സാർ വയ്യാത്തത് കൊണ്ട് ഇപ്പോൾ വരാറില്ല. അവസാനം അദ്ദേഹത്തോടൊപ്പം തിയേറ്ററിൽ പോയി കണ്ടത് ലേലമാണ്. സോമേട്ടന് കൊച്ചുകുട്ടികൾ മുതൽ വയസായിട്ടുള്ളവർ വരെ സുഹൃത്തുക്കളാണ്. എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം സോമേട്ടൻ തന്നിരുന്നു.'
'സോമേട്ടന്റെ പ്രചോദനം കൊണ്ടാണ് ഞാൻ സംരംഭകയായത്. കറി പൗഡറുകൾ അടക്കം എല്ലാം എന്റെ ഭദ്ര എന്ന കമ്പനിയിലുണ്ട്. അദ്ദേഹത്തിന് പല സിനിമകളിൽ അഭിനയിച്ചതിനും പണം കിട്ടിയിട്ടില്ല.'

'അദ്ദേഹം നിർബന്ധം പിടിച്ച് ചോദിക്കാറുമില്ലായിരുന്നു. സുകുമാരനൊക്കെ നിരവധി തവണ വീട്ടിൽ വന്ന് താമസിച്ചിട്ടുണ്ട്. ജയഭാരതിയോടായിരുന്നു നായികമാരിൽ അടുപ്പം. കമൽഹാസനും വീട്ടിൽ വരുമായിരുന്നു. സോമേട്ടന്റെ അടുത്ത സുഹൃത്തായിരുന്നു.'
'ഞാൻ സോമേട്ടനൊപ്പം ഷൂട്ടിങ് ലൊക്കേഷനിൽ പോയി താമസിക്കുമായിരുന്നു. അപ്പോൾ കമൽഹാസൻ വരുന്നുവെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ എന്നെ അവിടുന്ന് പാക്ക് ചെയ്യും. കൂടെ നിൽക്കാൻ സമ്മതിക്കില്ല. ഇവരൊരുമിച്ച് ഒരു റൂമിൽ താമസിച്ച് ഭയങ്കര കൂട്ടായിരിക്കും. അതിനാൽ എനിക്ക് കമലഹാസനോട് ദേഷ്യമാണ്.'

'എനിക്ക് സോമേട്ടനൊപ്പം ഇരിക്കാൻ കഴിയില്ലല്ലോ. അങ്ങനെ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. തമിഴിലും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. എംജിആറിന്റെ അച്ഛനായും സോമേട്ടൻ അഭിനയിച്ചിട്ടുണ്ട്. പെട്ടന്ന് വഴക്കിടുന്ന സ്വഭാവമായിരുന്നു. ക്ഷിപ്രകോപിയും ക്ഷിപ്ര പ്രസാദിയുമാണ്. വെജിറ്റേറിയനാണ് സോമേട്ടൻ' സോമന്റെ ഭാര്യ സുജാത പറഞ്ഞു.
'എന്റെ അടുത്ത് വന്ന് നിന്നശേഷമാണ് ഡാഡിക്ക് വയ്യാതെയായത്. ക്ഷീണം കാരണം നേരെ ആശുപത്രിയിൽ അഡ്മിറ്റാവുകയായിരുന്നു. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. പിന്നീട് മരിച്ചു. അദ്ദേഹം അവസാനനാളുകളിൽ ആശുപത്രിയിലായിരുന്നു. വീട്ടിലേക്ക് വരാൻ ഡാഡിക്ക് സാധിച്ചില്ല എന്നത് വലിയ സങ്കടമുള്ള കാര്യമാണ്' മകൾ പറഞ്ഞു.


Click it and Unblock the Notifications











