ഞാനൊരു അമ്മയാണ്, അഭിനയിക്കാനില്ലെന്ന് പറഞ്ഞിരുന്നു; സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് വിനയ പ്രസാദ്
മലയാളികൾക്ക് സുപരിചിത ആയ നടിയാണ് വിനയ പ്രസാദ്. പെരുന്തച്ചൻ, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന വിനയ പ്രസാദ് കർണാടകക്കാരിയാണ്. നടി മലയാളിയാണെന്ന് ഇപ്പോഴും കരുതുന്നവരുണ്ട്. പെരുന്തച്ചനിലെ കഥാപാത്രം ഏറെ നിരൂപക പ്രശംസ പിടിച്ച് പറ്റിയപ്പോൾ നടി ജനപ്രിയ ആയത് മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ശ്രീദേവി എന്ന കഥാപാത്രത്തിലൂടെ ആണ്. ശോഭന നിറഞ്ഞ് നിന്ന സിനിമ ആണെങ്കിലും വിനയ പ്രസാദിന്റെ കഥാപാത്രത്തിനും സിനിമയിൽ പ്രാധാന്യം ഉണ്ടായിരുന്നു.

പ്രേക്ഷക ഹൃദയത്തിൽ ഇന്നും ശ്രീദേവി എന്ന കഥാപാത്രം നിലനിൽക്കുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിനയ. ആദ്യ കന്നഡ സിനിമ ചെയ്യുമ്പോൾ താൻ ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ ആയിരുന്നെന്ന് വിനയ പ്രസാദ് പറയുന്നു. സിനിമയിലേക്ക് വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും വിനയ പ്രസാദ് സംസാരിച്ചു. അമൃത ടിവിയിലെ റെഡ് കാർപറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിനയ പ്രസാദ്.

'ഞാൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ സിനിമാ ഓഫർ വന്നിരുന്നു. പക്ഷെ ഡിഗ്രി കഴിയാതെ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. അത് കഴിഞ്ഞ് ഞാൻ ഓൾ ഇന്ത്യാ റേഡിയോയിൽ വളരെ ആക്ടീവ് ആയിരുന്നു. നാടകത്തിലും മ്യൂസിക്കിലും ഉണ്ടായിരുന്നു. അക്കാലത്ത് ദൂരദർശൻ അല്ലാതെ വേറെ ഒരു ചാനൽ ഒന്നുമില്ലായിരുന്നല്ലോ. അപ്പോൾ ദൂരദർശനിലെ സീരിയലിൽ അഭിനയിച്ചു. അത് ഭയങ്കര ഹിറ്റ് ആയി. അത് കണ്ടിട്ടാണ് ഹണി രാമചന്ദ്രൻ എന്ന സംവിധായകൻ വരുന്നത്'

'സിനിമയ്ക്ക് വേണ്ടിയുള്ള ഗ്ലാമർ ഒന്നും എന്നിലില്ല. ഞാനൊരു അമ്മയാണ്. എനിക്ക് ഒരു വയസുള്ള കുഞ്ഞുണ്ടെന്ന് ഞാൻ അപ്പോൾ തന്നെ സംവിധായകനോട് പറഞ്ഞു. ഗ്ലാമറിനെ തേടി പോവണം ആയിരുന്നെങ്കിൽ വേറെ ആളെ നോക്കാമായിരുന്നു. ആ സീരിയലിൽ ചെയ്ത പെർഫോമൻസ് ആണ് നമുക്ക് വേണ്ടതെന്ന് സംവിധായകൻ പറഞ്ഞു. അപ്പോൾ എനിക്ക് സന്തോഷം ആയി. അങ്ങനെയാണ് സിനിമയിൽ എത്തിയത്. ആദ്യത്തെ സിനിമയുടെ പേര് ഗണേശനു മധുവേ എന്നായിരുന്നു'

'ആദ്യ സിനിമ പെരുന്തച്ചനിലേക്ക് വരുമ്പോൾ മലയാളം ഒട്ടും അറിയില്ലായിരുന്നു. ലുക്ക് മലയാളിയെ പോലെ ആയതിനാലാണ് എന്നെ തെരഞ്ഞെടുത്തത്. തമ്പുരാട്ടിയുടെ ഡ്രസ് ഒക്കെ ചെയ്തപ്പോൾ തമ്പുരാട്ടി പെർഫെക്ട് ആയി എന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു. ആദ്യ ഷോട്ട് എടുക്കാൻ എല്ലാം റെഡി ആയി നിന്നു. ഞാനെത്ര ശ്രമിച്ചിട്ടും ഡയലോഗ് കിട്ടുന്നില്ല. ഒരു ദിവസം കൂടി സമയം തരൂ, ഞാനിത് ബൈഹാർട്ട് ആക്കിയിട്ട് എങ്ങനെയെങ്കിലും ഒപ്പിച്ച് തരാം എന്ന് പറഞ്ഞു'

'അന്ന് രാത്രി എംടി വാസുദേവൻ നായർ സർ ആ സെറ്റിലേക്ക് വന്നു. അവരുടെ അടുത്ത് പോയി ഉച്ചാരണം പറഞ്ഞ് തരണമെന്ന് പറഞ്ഞു. സർ ഒരു അര മണിക്കൂർ ഇരുന്നിട്ട് സംഭാഷണത്തിലെ എല്ലാ ഭാവങ്ങളും പറഞ്ഞ് തന്നു. എന്നിട്ട് അടുത്ത ദിവസം ഒറ്റ ഷോട്ടിൽ ഓക്കെ ആയി. കുറേ നാൾ ഉറക്കത്തിൽപോലും ആ ഡയലോഗ് തനിക്ക് ഓർമ്മയുണ്ടായിരുന്നു. ആ സിനിമയിൽ നിന്നും ലഭിച്ച സുഹൃത്ത് മലയാളം ആണ്. മലയാളം വായിക്കാനും അപ്പോൾ പഠിച്ചു,' വിനയ പ്രസാദ് പറഞ്ഞു.


Click it and Unblock the Notifications











