സഹപ്രവര്‍ത്തകരാല്‍ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും ചെയ്തു; തിലകനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ വിനയൻ
എല്ലാ കാലത്തും മലയാള സിനിമയുടെ പെരുന്തച്ചനാണ് തിലകന്‍. കാലങ്ങളോളം വെള്ളിത്തിരയില്‍ നിറഞ്ഞ് നിന്ന് സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായ നടന്‍. മലയാളികള്‍ ഒരിക്കലും മറക്കാത്ത അനേകം ശക്തമായ വേഷങ്ങള്‍ ചെയ്തു. ഇന്നിതാ തിലകന്റെ ഓര്‍മ്മകള്‍ക്ക് ഒന്‍പത് ആണ്ട് ആയിരിക്കുകയാണ്. 2012 സെപ്റ്റംബര്‍ 24 നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് തിലകന്‍ അന്തരിച്ചത്. താരത്തിന്റെ ഓര്‍മ്മ ദിവസത്തില്‍ കുറിപ്പുമായി എത്തിയിരിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

''ഇന്ന് തിലകന്‍ എന്ന മഹാനടന്റെ ഓര്‍മ്മദിനമാണ്. മണ്‍മറഞ്ഞു പോയ സഹപ്രവര്‍ത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകന്‍ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കില്‍ എഴുതാന്‍ എനിക്കാവില്ല... കാരണം, ലോകത്തൊരിടത്തും സ്വന്തം സഹപ്രവര്‍ത്തകരാല്‍ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും അതിനോടൊക്കെ തന്നെ ഉച്ചത്തില്‍.. ശക്തമായി പ്രതികരിക്കുകയും... ഒടുവില്‍ തളര്‍ന്നു പോകുകയും.. എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരന്‍ തിലകന്‍ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ല.

എന്തിന്റെ പേരിലാണങ്കിലും, എത്രമേല്‍ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തി മാനസികമായി തളര്‍ത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേര്‍ന്നതല്ല. ആ പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകന്‍ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണ് ഞാന്‍. അതുകൊണ്ടു തന്നെ അതു പലപ്പോഴും പറഞ്ഞു പോകുന്നു. ക്ഷമിക്കണം... ഈ ഓര്‍മ്മകള്‍ ഒരു തിരിച്ചറിവായി മാറാന്‍ ഇനിയുള്ള കാലം നമ്മെ സഹായിക്കട്ടെ. അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികള്‍.. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിനയന്‍ പറയുന്നത്.

തന്റേതായ വ്യക്തി വൈഭവം കൊണ്ടും ശരീര ഭാഷ കൊണ്ടും മലയാള സിനിമയെ ഉയരങ്ങളില്‍ എത്തിച്ച മഹാനാടനാണ് തിലകനെന്ന് പറയുകയാണ് ആരാധകര്‍. മലയാള സിനിമയുടെ അഭിനയ കുലപതി നടന വിസ്മയം തിലകന്‍ ചേട്ടന്‍. ഇനി അങ്ങയുടെ ആ സ്ഥാനത്തേക്ക് ആരു വന്നാലും അങ്ങയെ പോലെ ആകില്ല. മലയാള സിനിമക്ക് തീരാ നഷ്ട്ടമാണ്. തിലകന്‍ ഒരു സാധാരണ നടനല്ല, പിജെ ആന്റണിയെ പോലെ, ജോണ്‍ എബ്രഹാമിനെ പോലെ സുരാസുവിനെ പോലെ, നിലനില്‍ക്കുന്ന വ്യവസ്ഥിതിയിലെ, സാമൂഹ്യ തിന്മ കലാകാരനെ ബന്ധിക്കാന്‍ തുടങ്ങുമ്പോള്‍ കലഹിച്ചൊരു കലാകാരന്‍. കേരളം വേണ്ടത്ര അത്തരം കലഹങ്ങളേയും ഓര്‍മ്മപെടുത്തലുകളേയും മറവിയിലേക്ക് തള്ളിവിടാന്‍ പഠിപ്പിക്കുന്ന പൊള്ളയായ ഒരു ഇടതുപക്ഷ മനസ് മലയാളികള്‍ കൊണ്ടു നടക്കുന്നതു കൊണ്ടാണെന്ന് വിനയന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ പറയുന്നു.
Recommended Video

തിലകനെ സ്വന്തം മുത്തച്ഛന്റെ സ്ഥാനത്ത് കണ്ടിരുന്നതിനെ കുറിച്ചും ഒരു ആരാധകന്‍ പറഞ്ഞിരുന്നു. എനിക്ക് ഓര്‍മ്മ വെക്കുന്ന പ്രായത്തിന് മുന്‍പ് എന്റെ അമ്മയുടെ അച്ഛന്‍ മരിച്ചു പോയി. അദ്ദേഹത്തെ ഞാന്‍ കണ്ടതായി പോലും ഓര്‍ക്കുന്നില്ല. പക്ഷെ ആ സ്ഥാനത്ത് മനസില്‍ ഓടിയെത്തുന്ന മുഖം തിലകന്‍ സാറിന്റെ ആണ്. അദ്ദേഹം എനിക്ക് എന്റെ മുത്തച്ഛന്റെ സ്ഥാനത്താണ്. ഈ അതുല്യ നടന് അര്‍ഹിക്കുന്ന ഒരു പരിഗണനയും ലഭിച്ചില്ല എന്നിരിക്കെ അദ്ദഹത്തോട് എത്ര ക്രൂരമായി സഹപ്രവര്‍ത്തകരില്‍ ചിലര്‍ പെരുമാറി. അവസാന കാലം അമ്പലപ്പുഴയെന്ന കലാകാരന്‍ന്മാരുടെ നാട്ടില്‍ ആണ് ബഹു രാധാകൃഷ്ണന്‍ ചേട്ടനും, വിനയന്‍ ചേട്ടന്റെയും ഒക്കെ സംരക്ഷണയില്‍ അദ്ദേഹം കഴിച്ച് കൂട്ടിയതും ഓര്‍ക്കുന്നു. ഇന്നദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ 19 നൂറ്റാണ്ട് എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രം അദ്ദേഹം തീര്‍ച്ചയായും മനോഹരമാക്കിയേനെ തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് തിലകനെ കുറിച്ച് വന്ന് കൊണ്ടിരിക്കുന്നത്.

അഭിനയ കലയുടെ ഗുരുസ്ഥാനീയനായ അതുല്യ പ്രതിഭ. അവിസ്മരണീയമാക്കിയ അനേകം കഥാപാത്രങ്ങള്‍. ആരൊക്കെ അവഗണിച്ചാലും മലയാള സിനിമയെ സ്‌നേഹിക്കുന്ന ഓരോ മനസ്സിലും അദ്ദേഹത്തിന് സ്ഥാനമുണ്ട്. തിലകന്‍ സാറിന്റെ സിംഹാസനം ഇന്നും മലയാള സിനിമയില്‍ ഒഴിഞ്ഞു കിടക്കുകയാണ്. തിലകന്‍ ചേട്ടന്‍ അഭ്രപാളികളില്‍ അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങളുണ്ട്. അതൊന്ന് റീമേക്ക് ചെയ്യാന്‍ കഴിവുള്ള ആരെങ്കിലും ഉണ്ടോ? മഹാനടന്‍ മാത്രമായിരുന്നില്ല. അന്തസ്സും തന്റേടവും ഉള്ള വ്യക്തിത്വത്തിന് ഉടമയും ആയിരുന്നു തിലകന്‍. അത്തരം ആള്‍ക്കാര്‍ മലയാള സിനിമയില്‍ അപൂര്‍വമായിട്ടേ ഉള്ളു എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. സത്യം അതെപ്പോഴും വിളിച്ചു പറയുവാൻ ശ്രീ വിനയൻ കാട്ടുന്ന താല്പര്യം പ്രശംസനീയമാണ്. മലയാള സിനിമയിൽ തിലകൻ ചേട്ടന് ഒരു പകരക്കാരനില്ല അത് അപ്പോഴും ഇപ്പോഴും അങ്ങനെയാണെന്ന് മറ്റൊരാൾ പറയുന്നു.

എല്ലാ കാലത്തും മലയാളികള്‍ ഏറെ ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന മഹാനടനായ തിലകന്‍ സാറിന്റെ എത്രയെത്ര വേഷങ്ങളിലൂടെ ഇനിയും അദ്ദേഹം ജീവിക്കും. മലയാളി പ്രേക്ഷക മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല. ഈ മഹാനടനെ സിനിമയില്‍ നിന്ന് പുറത്താക്കിയ പലര്‍ക്കും അദ്ദേഹത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ യോഗ്യതയുണ്ടോ? ഇന്നത്തെ സ്റ്റാര്‍ വാല്യൂ ഉണ്ടന്ന് സ്വയം അഹങ്കരിക്കുന്ന അഭിനേതാക്കളെക്കാള്‍ എക്കാലത്തും തന്റേതായ ശൈലികൊണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന എത്രയോ കലാകാരന്‍മാരുണ്ട്. പപ്പു, മാള അരവിന്ദ്, എന്‍എഫ് വര്‍ഗീസ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്ര പ്രസാദ്, മുരളി, കലാഭവന്‍ മണി എന്നിങ്ങനെ ലിസ്റ്റ് നീണ്ട് പോകുന്നു. ഇവര്‍ക്കെല്ലാം വേണ്ടുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയാം. എന്നാല്‍ എന്നും ജനഹൃദയങ്ങളില്‍ ജീവിച്ചിരിക്കും.


Click it and Unblock the Notifications











