അന്നത്തെ ഷാനുവിനെ ഓർമ്മ വരും; അവൻ വന്നത് തയ്യാറെടുപ്പുകളോടെ; വിനീത് ശ്രീനിവാസൻ
മലയാള സിനിമയിൽ ഇന്ന് ഏറ്റവും മികച്ച നടൻമാരിൽ ഒരാളായാണ് ഫഹദ് ഫാസിൽ. 40 കാരനായ നടൻ ഇതിനകം കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ നിരവധി ആണ്. റിയലിസ്റ്റിക് സിനിമകൾക്ക് ജന സ്വീകാര്യത നേടിക്കൊടുത്ത നടനെന്ന വിശേഷണവും ഫഹദ് ഫാസിലിനുണ്ട്. മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമകളിലും അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് ഫഹദ്. തെലുങ്കിൽ അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിൽ ചെയ്ത വില്ലൻ വേഷം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു.

സിനിമയുടെ രണ്ടാം ഭാഗത്തിലും ഫഹദ് വരാനിരിക്കുകയാണ്. തമിഴ് സിനിമയിൽ വൻ വിജയം കൊയ്ത വിക്രത്തിൽ ഫഹദ് ചെയ്ത വേഷവും ശ്രദ്ധിക്കപ്പെട്ടു. മികച്ച സിനിമകൾ മാത്രം തെരഞ്ഞെടുത്ത ചെയ്യുന്ന ഫഹദിന് കരിയറിൽ ഇടയ്ക്ക് ചെറിയ ഇടവേളയും വരാറുണ്ട്. ഫഹദിന്റെ കരിയർ വളർച്ച സിനിമാ സ്വപ്നമുള്ളവരുടെ ഏറ്റവും വലിയ പ്രതീക്ഷയും മാതൃകയുമാണ്.

കൈയെത്തും ദൂരത്ത് എന്ന ആദ്യ സിനിമയിൽ അഭിനയിച്ചപ്പോൾ വ്യാപക വിമർശനം ആയിരുന്നു ഫഹദിന് നേരെ വന്നത്. അഭിനയിക്കാനറിയാത്ത നടനെന്ന വിശേഷണം വന്ന ഫഹദ് അന്ന് വലിയ സംസാര വിഷയവും ആയി. നടന്റെ പിതാവ് ഫാസിലായിരുന്നു സിനിമയുടെ സംവിധായകൻ.
ഇദ്ദേഹം തന്നെ ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയുമായി സാമ്യമുള്ള കഥാഗതിയും ആയിരുന്നു കൈയെത്തും ദൂരത്തിന്. ഇത്തരം പല കാരണങ്ങളാൽ സിനിമയും ഫഹദും വിമർശിക്കപ്പെട്ടു. 19ാം വയസ്സിലാണ് ഫഹദ് ആ സിനിമയിൽ അഭിനയിക്കുന്നത്.

പിന്നീട് സിനിമയോട് വിട പറഞ്ഞ ഫഹദ് ഏറെ നാളുകൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. മലയാളത്തിൽ ന്യൂ ജനറേഷൻ സിനിമകൾ എന്ന ലേബലിൽ നിരന്തരം സിനിമകൾ ഇറങ്ങവെ ആയിരുന്നു ഫഹദിന്റെ രണ്ടാം വരവ്.
ഇത്തരം നിരവധി സിനിമകളിൽ ഫഹദും അഭിനയിച്ചു. ചാപ്പാക്കുരിശിലൂടെ ആയിരുന്നു നടന്റെ തിരിച്ചു വരവ്. വിനീത് ശ്രീനിവാസനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ഇത്. ഇപ്പോഴിതാ ആ കാലഘട്ടത്തിലെ ഫഹദ് ഫാസിലിനെ പറ്റി സംസാരിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

'ഷാനുവിന്റെ തിരിച്ച് വരവിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു ചാപ്പാക്കുരിശ് എന്ന സിനിമ. ഷാനുവിനും അത് വളരെ സ്പെഷ്യൽ ആയ സിനിമ ആണ്. ചാപ്പാക്കുരിശും സരോജ് കുമാറും എല്ലാം നമ്മൾ ഒരുമിച്ചാണ് ചെയ്യുന്നത്. ഈ സിനിമ നടക്കുന്ന സമയത്ത് ഷാനുവിന്റെ കൂടെ ഉള്ളത് കൊണ്ട് 22 ഫീമെയ്ൽ കോട്ടയം, ഡയമണ്ട് നെക്ലേസ് എന്നീ സിനിമകളുടെ ചർച്ച നടക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. ഷാനുവിന്റെ കരിയർ ഇങ്ങനെ മാറുന്നതിന് മുമ്പുള്ള പോയ്ന്റിൽ നമ്മൾ കണ്ടിട്ടുണ്ട്'

'വിക്രം ചെന്നെെയിലെ തിയറ്ററിൽ ഇരുന്ന് കാണുന്ന സമയത്ത് ഫഹദ് വരുമ്പോൾ ആളുകൾ കൈയടിക്കുമ്പോൾ ആ സമയത്തെ ഷാനുവിനെ ഓർമ്മ വരും. ഫഹദിന് ഒരു മാറ്റവുമില്ല. ചാപ്പയിൽ വരുന്ന സമയത്തേ ഷാനു തയ്യാറായിരുന്നു. അങ്ങനത്തെ കഥാപാത്രങ്ങൾ പിന്നീട് വന്നപ്പോൾ വെർസറ്റെെൽ ആയതാണ്. അദ്ദേഹം റെഡി ആയി വന്ന ആളാണ്,' വിനീത് ശ്രീനിവാസൻ പറഞ്ഞു.


Click it and Unblock the Notifications











