ദിലീപേട്ടനുള്ളതുകൊണ്ട് സംവിധായകനായി; അന്ന് വിചാരിച്ചത് മറ്റൊന്ന്; തുറന്ന് പറഞ്ഞ് വിനീത്
ഗായകന്‍. സംവിധായകന്‍. നിര്‍മ്മാതാവ്. മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് വിനീത് ശ്രീനിവാസൻ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച വിനീത് ഇപ്പോൾ മലയാള സിനിമയിലെ അവിഭാജ്യഘടകമാണ്. 'കസവിന്റെ തട്ടമിട്ട് 'എന്ന ഗാനം ആലപിച്ച് കൊണ്ടാണ് വിനീത് സിനിമയില്‍ എത്തുന്നത്. ആദ്യ ഗാനത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. തുടർന്ന് നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ വിനീതിന്റെ ശബ്ദത്തില്‍ പിറന്നു.
പിന്നണി ഗാനരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തതിന് പിന്നാലെ അഭിനയത്തിലും താരം സജീവമായി. 2008 ല്‍ പുറത്ത് വന്ന സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് വെള്ളിത്തിരയില്‍ തലയുയർത്തുന്നത്. പിന്നീട് അച്ഛൻ ശ്രീനിവാസനൊപ്പവും താരം പകർന്നാടി. പാട്ടിലും അഭിനയത്തിലും ഒരുപോലെ തിളങ്ങി നില്‍ക്കുമ്പോഴാണ് മലര്‍വാടി എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം ഇദ്ദേഹം പരീക്ഷിക്കുന്നത്. ശേഷം തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഹൃദയം സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി വിനീത്. ഹൃദയമാണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.

ഇപ്പോഴിതാ ആദ്യ സിനിമ സംവിധാനം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് വിനീത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 'ഗായകനായി, നടനായി. 30 വയസ്സ് കഴിഞ്ഞ് ഒരു സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ഒരു നല്ല കഥകിട്ടി. ദിലീപേട്ടന്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായി. അങ്ങനെയാണ് 26-ാം വയസ്സില്‍ ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത്', വിനീത് പറയുന്നു.

'ക്ലാസിക് സിനിമകള്‍ കാണാന്‍ തുടങ്ങിയത് ചെന്നൈയിലെ പഠനകാലത്തായിരുന്നു. ടിക് ടാക് എന്നൊരു സിഡി ലൈബ്രറിയില്‍ പോയിട്ടായിരുന്നു സിനിമകളൊക്കെ സംഘടിപ്പിച്ചത്. ഇതൊരിക്കല്‍ അച്ഛന്‍ ശ്രദ്ധിച്ചു. ചില സീരിയസ് സിനിമകള്‍ കാണാന്‍ അച്ഛനാണ് നിർദേശിച്ചത്. സിനിമാ പാരഡൈസോയൊക്കെ അങ്ങനെ ഞാന്‍ കണ്ട സിനിമയാണ്', താരം ഓർമ പുതുക്കി.

'മലര്‍വാടിയുടെ ചിത്രീകരണ സമയത്ത് 19 മണിക്കൂര്‍ വരെ ഞാന്‍ ഓരോ ദിവസവും ജോലി ചെയ്തിട്ടുണ്ട്. ഒരു സീന്‍ എഴുതി ശരിയാവാന്‍ തന്നെ ഒന്നരമാസമെടുത്തിട്ടുണ്ട്. എഴുത്തില്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടി. അപ്പോഴാണ് എനിക്ക് അച്ഛനോടുള്ള ബഹുമാനം കൂടിയത്. ഞാന്‍ ആദ്യം കഥയുണ്ടാക്കിയിട്ട് പറഞ്ഞത് മമ്മൂട്ടിയങ്കിളിന്റെ മകന്‍ ചാലുവിനോടായിരുന്നു', വിനീത് പറയുന്നു.

താൻ ഈശ്വരവിശ്വാസിയാണെന്നും വിനീത് അഭിമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 'അമ്പലത്തിലൊക്കെ വലപ്പോഴുമേ പോകൂ. അമ്മ ഇടയ്ക്ക് പൂജകളും വഴിപാടുമൊക്ക നടത്തും. നമ്മുടെ കാര്യങ്ങളെല്ലാം ഒരു തിരക്കഥ പോലെ മറ്റാരോ എഴുതി വെച്ചിട്ടുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്', വിനീത് പങ്കുവെയ്ക്കുന്നു.

ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് വിനീത് ശ്രീനിവാസൻ സിനിമ സംവിധാനം ചെയ്തത്. മികച്ച പ്രേക്ഷക സ്വീകാര്യത ഹൃദയം കയ്യടക്കി. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങള്‍. പ്രണവിന്റെ ഗംഭീരമായ തിരിച്ചു വരവെന്നാണ് ഹൃദയം കണ്ടതിന് ശേഷം പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തുടക്കത്തില്‍ കണ്ട പ്രണവിനെ ആയിരുന്നില്ല ഹൃദയത്തില്‍ കണ്ടതെന്നും ഇവർ പറയുന്നു. സിനിമ റിലീസായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഹൃദയത്തിനെ കുറിച്ചുള്ള ചര്‍ച്ച തകൃതിയായി നടക്കുകയാണ്.


Click it and Unblock the Notifications











