അച്ഛനോട് സിനിമ താൽപര്യം പറഞ്ഞപ്പോഴുണ്ടായ പ്രതികരണം ഇങ്ങനെയായിരുന്നു, ചിരിച്ച് കൊണ്ട് വിനീത്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ശ്രീനിവാസന്റേത്. അച്ഛൻ ശ്രീനിവാസന്റെ പാത തുടർന്ന് വിനീതും സഹോദരൻ ധ്യാനും സിനിമയിൽ എത്തുകയായിരുന്നു. പിന്നണി ഗായകനായിട്ടായിരുന്നു വിനീതിന്റെ തുടക്കം. അച്ഛന്റെ ചിത്രത്തിലൂടെയായിരുന്ന തുടക്കം. പിന്നീട് അഭിനയത്തിലും ചുവട് വയ്ക്കുകയായിരുന്നു. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വൻ വിജയമായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച താരങ്ങളെ മലയാള സിനിമയ്ക്ക് ലഭിക്കുകയായിരുന്നു. നിവിൻ പോളി, അജു വർഗീസ് എന്നിവർ വിനീത് ശ്രീനിവാസന്റെ കണ്ടെത്തലുകളാണ്.
ഹൃദയമാണ് വിനീതിന്റെ ഏറ്റവും പുതിയ ചിത്രം. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിനീത് ചത്രം എന്നതിൽ ഉപരി പ്രണവ് മോഹൻലാലിന്റെ രണ്ടാം വരവ് കൂടിയാണ് ഹൃദയമെന്നാണ് പ്രേക്ഷകർ പറയുന്നത്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് നായികമാർ.

ഇപ്പോഴിത തന്റെ സിനിമ താൽപര്യം തുറന്ന് പറഞ്ഞപ്പോഴുണ്ടായ അച്ഛന്റെ ശ്രീനിവാസറെ പ്രതികരണത്തെ കുറിച്ചാണ് വിനീത് പറയുന്നത് . മാത്യഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. പ്രത്യേകിച്ച് ഒരു പ്രതികരണവും ഇല്ലായിരുന്നു എന്നാണ് താരം പറയുന്നത്. ചിരിച്ച് കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. '' പ്ലസ് ടു കഴിഞ്ഞ സമയത്തുതന്നെ ഞാന്‍ അച്ഛനോട് സിനിമയാണ് എനിക്ക് താത്പര്യം എന്ന് പറഞ്ഞിരുന്നു. ബിരുദപഠനം കഴിയുന്നതുവരെ അതിനെക്കുറിച്ചൊന്നും ചിന്തിക്കേണ്ട, അത് കഴിഞ്ഞ് എന്താണെന്നുവെച്ചാല്‍ നിനക്ക് തീരുമാനിക്കാം എന്നായിരുന്നു അച്ഛന്റെ നിലപാട്. അല്ലാതെ സ്‌കൂള്‍ കഴിഞ്ഞയുടന്‍ സിനിമയിലേക്ക് എടുത്തുചാടുക എന്നൊരു സംഗതിയോട് അച്ഛന് താത്പര്യമില്ലായിരുന്നു. അപ്പോഴും സിനിമ എന്ന എന്റെ ആഗ്രഹത്തെ എതിര്‍ക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും വിനീത് പറയുന്നു.

24ാം വയസിലാണ് വിനീത് തന്റെ ആദ്യ ചിത്രമായ മലർവാടി സംവിധാനം ചെയ്യുന്നത്. ആ ചിത്രം ചെയ്യുമ്പോൾ അച്ഛൻ തന്ന ഉപദേശത്തെ കുറിച്ചും വിനീത് അഭിമുഖത്തിൽ പറയുന്നുണ്ട്. ''മലര്‍വാടിയുടെ സമയത്ത് ഞാന്‍ ആദ്യം എഴുതിയതിലൊക്കെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഓരോ തവണ എഴുതിയിട്ടും ഞാന്‍ അച്ഛനെ കാണിക്കും. അച്ഛനത് വായിച്ച് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ ചെയ്യാമല്ലോ എന്നൊരു ഐഡിയ എനിക്ക് കിട്ടും. മലര്‍വാടിയുടെ തിരക്കഥ എട്ടാമത്തെ തവണ മാറ്റിയെഴുതി അച്ഛനെ കാണിച്ചു. അപ്പോള്‍ ഒരു സീന്‍ വായിച്ച് അച്ഛന്‍ ചിരിച്ചു: ''എഴുതിയെഴുതി പതംവന്നുതുടങ്ങിയിട്ടുണ്ടല്ലോ'' എന്നായിരുന്നു അച്ഛൻ പറഞ്ഞത്.

ആദ്യത്തെ സിനിമ സംഭവിച്ചതിനെ കുറിച്ചും വിനീത് പറയുന്നുണ്ട്. ഒരു കോൺഫിഡൻസിന് പുറത്ത് സംഭവിച്ച് പോയതാണ് ആ ചിത്രമെന്നാണാണ് ആദ്യത്തെ ചിത്രത്തെ കുറിച്ച് പറയുന്നത്. ''സിനിമയെക്കുറിച്ച് എത്രത്തോളം അറിയാമെന്നോ, ഒരുപാട് അറിയാവുന്നര്‍ക്കുമാത്രം ചെയ്യാന്‍ പറ്റുന്ന ഒന്നാണ് സിനിമ എന്നോ ഉള്ള ചിന്തയൊന്നുമില്ലാതെ ഒരു ആവേശത്തിന്റെ പുറത്ത് ചെയ്ത സിനിമയാണ് മലർവാടി. അജ്ഞത അനുഗ്രഹമാണെന്ന് പറയില്ലേ, എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നു''.

പക്ഷേ, ചെയ്തുതുടങ്ങിയപ്പോള്‍ എന്റെ ചുറ്റുമുള്ള ആളുകളില്‍നിന്ന് കൂടുതല്‍ പഠിക്കാന്‍ പറ്റുന്നുണ്ടായിരുന്നു. സിനിമയ്ക്ക് അങ്ങനെയൊരു ഗുണമുണ്ട്, നമ്മള്‍ ചെയ്തുതുടങ്ങുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കും. കാരണം, അത്രമാത്രം ടെക്‌നീഷ്യന്മാരും മറ്റ് ആളുകളും നമ്മുടെ ചുറ്റും നില്‍ക്കുകയും അവര്‍ ചോദ്യങ്ങള്‍ ചോദിക്കും അതിന് നമ്മള്‍ മറുപടി പറയേണ്ടിയും വരുമ്പോള്‍ ഉത്തരങ്ങള്‍ നമ്മള്‍ സ്വയം കണ്ടുപിടിച്ചുതുടങ്ങും. അവര്‍ പറയുന്ന കാര്യങ്ങളില്‍നിന്ന് നമുക്ക് ഒരുപാട് ഉത്തരങ്ങള്‍ കിട്ടും. ചെയ്തുതുടങ്ങിയപ്പോഴാണ് എനിക്ക് സിനിമയെപ്പറ്റി കൂടുതല്‍ മനസ്സിലായതെന്നും വിനീത് അഭിമുഖത്തിൽ പറയുന്നു.
Recommended Video

പിതാവ് ശ്രീനിവാസന്റെ സിനിമകളുമായി തന്റെ ചിത്രങ്ങൾക്ക് ചെറിയ സാമ്യമുണ്ടെന്നും വിനീത് പറയുന്നു. വൈകാരികമായ രംഗങ്ങള്‍ അച്ഛന്‍ എഴുതുന്നത് എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നാണ് പറയുന്നത് . ഉദാഹരണത്തിന് 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്ന സിനിമയിലെ സീനുകള്‍ 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' എഴുതുമ്പോള്‍ എന്നെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. ഈ രണ്ടു പടവും ഇനി നിങ്ങള്‍ കാണുമ്പോള്‍ ശ്രദ്ധിച്ചാല്‍ ആ കാര്യം മനസ്സിലാകും. വളരെ നല്ലരീതിയില്‍ ജീവിച്ചൊരാള്‍ക്ക് ഒരു പകലില്‍ എല്ലാം നഷ്ടപ്പെടുമ്പോള്‍ എങ്ങനെ ആ സാഹചര്യത്തോട് പ്രതികരിക്കും എങ്ങനെ മുന്നോട്ടുപോവാന്‍ നോക്കും എന്ന വിഷയമാണ് 'സന്മനസ്സുള്ളവര്‍ക്ക് സമാധാന'ത്തിലൂടെ പറയാന്‍ ശ്രമിച്ചത്. ഇതു തന്നെയാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെയും പ്രമേയമെന്നും വിനീത് പറയുന്നു.


Click it and Unblock the Notifications











