മണിയന്‍പിള്ള രാജുവിനെ വഴിയില്‍ ഉപേക്ഷിച്ച് പ്രിയദര്‍ശന്‍ പോയി; നെടുമുടിയുടെ പെട്ടി കൊണ്ട് പോയെന്ന് ശ്രീനിവാസൻ
നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് പ്രിയദര്‍ശനും ശ്രീനിവാസനും. അതുകൊണ്ട് തന്നെ ഇരുവരുടെയും വ്യക്തി ജീവിതത്തിലെ സംഭവങ്ങളെ പറ്റിയും താരങ്ങള്‍ക്ക് വലിയ ധാരണയുണ്ട്. വിചിത്രമായ ഓര്‍മ്മയും മറവികളും ഉള്ള ആളാണ് പ്രിയദര്‍ശനെന്നാണ് ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്.
പ്രിയദര്‍ശന്റെ ഓര്‍മ്മ കുറവ് കാരണം സംഭവിച്ച അബദ്ധങ്ങളില്‍ നടന്‍ മണിയന്‍പിള്ള രാജുവും നെടുമുടി വേണുവുമൊക്കെ ഇരകളായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളെ കുറിച്ച് ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവേയാണ് ശ്രീനിവാസന്‍ തുറന്ന് പറഞ്ഞത്.
'ഒരിക്കല്‍ പ്രിയദര്‍ശനും മണിയന്‍പിള്ള രാജുവും കൂടി എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയി. ബൈക്കിലായിരുന്നു ഇവരുടെ യാത്ര. പ്രിയനാണ് ബൈക്ക് ഓടിക്കുന്നത്. ഏകദേശം കായംകുളം എത്തിയപ്പോള്‍ പ്രിയന്‍ നാരങ്ങ വെള്ളം കുടിക്കാമെന്ന് പറഞ്ഞു. അങ്ങനെ രണ്ട് പേരും കൂടി ഒരു പെട്ടിക്കടയുടെ മുന്നില്‍ നിര്‍ത്തി ഇറങ്ങി.

നാരങ്ങ വെള്ളം ഓര്‍ഡര്‍ ചെയ്തു. കടയുടെ മുന്നില്‍ തൂക്കിയിട്ട മാഗസിനൊക്കെ വായിച്ച് കൊണ്ടാണ് രാജു വെള്ളം കുടിക്കുന്നത്. അത് കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ ബൈക്കുമില്ല, പ്രിയനുമില്ല. ആള്‍ സ്ഥലം വിട്ട് പോയി. പ്രിയന്‍ ചിലപ്പോള്‍ കൂടെ രാജു ഉണ്ടായിരുന്നത് മറന്ന് പോയിട്ടുണ്ടാവും. അതല്ലെങ്കില്‍ ബൈക്കില്‍ കൂടെ രാജു ഉണ്ടാവുമെന്ന് കരുതി കാണും. അങ്ങനെ എന്തോ വിചാരിച്ചാണ് പ്രിയന്‍ പോയത്'.
'ഒടുവില്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് രാജു അന്ന് തിരുവനന്തപുരത്ത് എത്തുന്നത്. പിന്നെ ഒരു ദിവസം പ്രിയന്‍ കൊല്ലത്ത് പോകാമെന്ന് രാജുവിനോട് പറഞ്ഞു. അതും ബൈക്കിലാണ്. കൊല്ലത്ത് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ സ്ഥലം പറഞ്ഞ് കൊടുത്തു. പ്രിയന്‍ അങ്ങോട്ട് പോയിക്കോ, ഞാന്‍ ബസിലോ തീവണ്ടിയിലോ അവിടെ എത്തിയേക്കാം എന്നാണ് രാജു പറഞ്ഞത്'.

സമാനമായ രീതിയില്‍ നെടുമുടി വേണുവിനുണ്ടായ അനുഭവവും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. 'ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി എറണാകുളത്ത് എത്തിയ നെടുമുടി വേണു ഒരു ഹോട്ടലില്‍ താമസിക്കുകയാണ്. അദ്ദേഹത്തെ കണ്ട് ഒരു സിനിമയുടെ കാര്യം സംസാരിക്കുന്നതിന് വേണ്ടി ഒരീസം വൈകുന്നേരം പ്രിയന്‍ ഹോട്ടലിലേക്ക് വന്നു. കാര്യങ്ങളൊക്കെ പറഞ്ഞു.
അന്ന് രാത്രി പ്രിയന് മൈസൂരിലേക്ക് ചിത്രീകരണ ആവശ്യത്തിനായി പോകണം. മൈസൂരിലെ ഏതോ ഉള്‍പ്രദേശത്താണ് ഷൂട്ടിങ്ങ്. എന്തായാലും രാത്രി പോവണ്ട, രാവിലെ പോകാമെന്ന് തീരുമാനിച്ചു. പ്രിയന്‍ അവിടെ കിടന്ന് രാവിലെ എഴുന്നേറ്റ് പോയി. നെടുമുടി അവിടെയുള്ള ഷൂട്ടിങ്ങിനും പോയി. തിരിച്ച് വന്ന് നോക്കുമ്പോള്‍ നെടുമുടിയുടെ ബാഗുകളൊന്നും റൂമില്‍ ഇല്ല. അതെല്ലാം പോയി'.
'എങ്ങനെ ബാഗ് നഷ്ടപ്പെട്ടുവെന്നോ എന്താണ് സംഭവിച്ചതെന്നോ ആര്‍ക്കും അറിയില്ല. കൗണ്ടറിലൊക്കെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. പ്രിയന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് സ്വന്തം ബാഗ് ആണെന്ന് കരുതി അദ്ദേഹം എടുത്തതാണോ, അതോ ഏതെങ്കിലും പയ്യന്മാരെ കൊണ്ട് ബാഗ് എടുപ്പിച്ച കൂട്ടത്തില്‍പ്പെട്ട് പോയതാണോന്നും അറിയില്ല. സംശയിച്ചത് പോലെ തന്നെയാണ് അന്ന് നടന്നത്.

അഞ്ചാറ് ദിവസത്തിന് ശേഷമാണ് സത്യം പുറത്ത് വരുന്നത്. പെട്ടിയൊക്കെ തുറന്ന് നോക്കിയതിന് ശേഷം ഇത് തന്റെയല്ല, നെടുമുടിയുടെ ആണെന്ന് ബോധം വന്നപ്പോഴാണ് അദ്ദേഹത്തെ എങ്ങനെയോ വിളിച്ച് കാര്യം പ്രിയന്‍ അറിയിച്ചത്. നിങ്ങളുടെ പെട്ടി പോയിട്ടില്ല, അതെന്റെ കൈയ്യിലുണ്ടെന്ന',് പ്രിയന്‍ വിളിച്ച് പറഞ്ഞു. വല്ലവന്റെയും പെട്ടി കയറ്റി കൊണ്ട് പോകുന്നതടക്കം പല മറവികളാണ് പ്രിയദര്‍ശനുള്ളത്.
അതേ സമയം അഞ്ച് വയസില്‍ കണ്ട സിനിമയുടെ കഥ ചോദിച്ചാല്‍ അതിപ്പോഴും പറയും. ഇംഗ്ലീഷോ, ഹിന്ദിയോ, മലയാളമോ ഏത് ഭാഷയാണെങ്കിലും അങ്ങനെയാണ്. അത്രയും ഓര്‍മ്മ ശക്തിയാണ്. ഇടയ്ക്ക് പൈസയ്ക്ക് അത്യാവശ്യം വന്നപ്പോള്‍ ഞാന്‍ പ്രിയനോട് ഒരു രണ്ടായിരം രൂപ ചോദിച്ചു. ആ സമയത്ത് ''1979 നവംബര്‍ ഇരുപത്തിയേഴിന് നീയൊരു അഞ്ഞൂറ് രൂപ വാങ്ങിയിട്ട് തിരിച്ച് തന്നില്ലല്ലോ'', എന്നിങ്ങോട്ട് പുള്ളി ചോദിച്ചു.
അങ്ങനെ ആര്‍ക്കെങ്കിലും കടം കൊടുത്തിട്ടുണ്ടെങ്കില്‍ അതൊക്കെ ഓര്‍മ്മിക്കാന്‍ ഭയങ്കര മിടുക്കനാണ്. എന്നാല്‍ കൂളിങ് ഗ്ലാസ് പൊട്ടിക്കുക, പാസ്‌പോര്‍ട്ട് കളയുക, അങ്ങനെയുള്ള പ്രവൃത്തികളും പ്രിയന്‍ ചെയ്യും. വിചിത്രമായ ഓര്‍മ്മയുടെയും മറവിയുടെയും ഭയങ്കരമായ മിക്‌സാണ് സംവിധായകന്‍ പ്രിയദര്‍ശനെന്ന് ശ്രീനിവാസന്‍ പറയുന്നു.


Click it and Unblock the Notifications











