ഓടിയിട്ട് വരുമ്പോൾ അമ്മ ജയന് വെണ്ണ കൊടുക്കും, അമ്മയുമായി നടന് വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു
തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ജയൻ. ഇന്നും നടന്റെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് . ശക്തമായ കഥാപാത്രങ്ങൾക്കാണ് ജയൻ ജീവൻ നൽകിയത്. അതിനാൽ ഇന്നും നടന്റെ സിനിമകൾ ജനങ്ങളെ പിടിച്ചിരിത്തുന്നുണ്ട്. സിനിമയുടെ ജനറേഷൻ മാറിയിട്ടും ഇന്നും പ്രേക്ഷകർക്ക് ജയനും അദ്ദേഹത്തിന്റെ സിനിമകളും പ്രിയപ്പെട്ടതാണ്. മലയാള സിനിമയുടെ നികത്താനാവാത്ത നഷ്ടങ്ങളിലൊന്നാണ് ജയൻ.
1939 ജൂലെ 25 ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയൻ ജനിച്ചത്. നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന താരം ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് സിനിമയിൽ എത്തുന്നത്. 1974ൽ പുറത്ത് വന്ന ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്റെ അരങ്ങേറ്റം. 120 ലേറെ സിനിമകളിൽ ജയൻ അഭിനയിച്ചിട്ടുണ്ട്. 1980 നവംബർ 16 നായിരുന്നു താരത്തിന്റെ അന്ത്യം. കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു വിയോഗം. അതിസാഹസികത ഇഷ്ടപ്പെടുന്ന നടൻ സിനിമാ ചിത്രീകരണത്തിനിടെയുള്ള ഹെലികോപ്‌റ്റർ അപകടത്തിലാണ് ജീവൻ പൊലിയുന്നത്. ഇന്നും ഏറെ വേദനയോടെയാണ് നടന്റെ വേർപാടിനെ കുറിച്ച് ഓർക്കുന്നത്.

ജയൻ വിട പറഞ്ഞിട്ട് 41 വർഷം പൂർത്തിയാവുകയാണ്. ഇപ്പോഴിത താരവും അമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പുറത്ത് വരുകയാണ്. നടന്റെ ചാരമ വാർഷികത്തോടെ അനുബന്ധിച്ചാണ് നടനും അമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ഒരിക്കൽ കൂടി പുറത്ത് വരുന്നത്. നടൻ ആദിത്യനാണ് വനിതയോട് ഇക്കാര്യം പങ്കുവെച്ചത്. ''പിതാവ് മാധവൻ പിള്ളയുടെ മരണശേഷം കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. പശുവിനെ വളർത്തിയും മറ്റുമാണ് അമ്മ മ ക്കളെ വളർത്തിയത്. പശുവിനെ വളർത്തുന്നതിൽ അമ്മയ്ക്ക് മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നു. മക്കൾക്ക് പാലും വെണ്ണയും കൊടുക്കുക. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ജയനോടു പറയും; 'നീ ഹൈസ്കൂൾ ജംക്‌ഷൻ വരെ ഓടിയിട്ടു വാ...' ഓടി വരുമ്പോൾ അമ്മ വെണ്ണ കൊടുക്കും.

''അമ്മയും മകനും തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു. വല്ലപ്പോഴുമേ അമ്മയെ കാണാൻ വരുമായിരുന്നുള്ളൂ. അതിന് അമ്മ ദേഷ്യപ്പെടും. എന്നാലും ചിരിച്ച മുഖത്തോടെ അമ്മയുടെ പരിഭവങ്ങൾ കേട്ടു നിൽക്കും. അമ്മയുണ്ടാക്കുന്ന വിഭവങ്ങളൊക്കെ വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും കൊഞ്ചുതീയൽ. വീട്ടിൽ വന്നുപോകുമ്പോൾ വലിയ കുപ്പികളിൽ അമ്മ തീയലുണ്ടാക്കി കൊടുത്തയയ്ക്കും.'' ആദിത്യൻ പറയുന്നു. ജയന്റെ അനുജൻ സോമൻ നായരുടെ മകനാണ് നടൻ ആദിത്യൻ. വല്യച്ഛന്റെ വഴിയിലൂടെ അഭിനയത്തിലേക്കു വന്ന ഒരേയൊരാൾ ആദിത്യൻ മാത്രമാണ്.

സ്കൂൾ പഠനം കഴിഞ്ഞ് ജയൻ നേവിയിൽ ചേരുകയായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് നടൻ സിനിമയിൽ എത്തുന്നത്. നടൻ ജോസ് പ്രകാശിന്റെ കുടുംബവുമായുള്ള സൗഹൃദമാണ് ജയന് സിനിമയിൽ എത്താനുള്ള പിടിവള്ളിയായത്. ജോസ് പ്രകാശിന്റെ മകൻ രാജൻ ജോസഫുമായി നടന് അടുത്ത സൗഹൃദമുണ്ടായിരുന്നു. ജോസ് പ്രകാശിന്റെ കുടുംബവുമായുള്ള സൗഹൃദത്തിലൂടെയാണ് ജേസിയുടെ 'ശാപമോക്ഷം' എന്ന സിനിമയിലെത്തുന്നത്. കൂടാതെ ജോസ് പ്രകാശ് തന്നെയാണ് കൃഷ്ണൻ നായർ എന്നുള്ള പേര് മാറ്റി ജയൻ എന്ന് ആക്കുന്നതും. നടി ജയഭാരതിയും ജയന്റ വളർച്ചയിൽ തുണയായിരുന്നു.
ആദ്യസിനിമയ്ക്ക് ശേഷം അവസരങ്ങൾ കണ്ടെത്താൻ ജയഭാരതി സഹായിച്ചിരുന്നു.

തുടക്കത്തിൽ വില്ലൻ വേഷങ്ങളായിരുന്നു ജയനെ അധികവും തേടി എത്തിയിരുന്നത്. കയ്യടികളോടെയാണ് ജയനെ പ്രേക്ഷകർ സ്വീകരിച്ചത്. വില്ലന്മാർക്ക് കയ്യടി കിട്ടുന്നത് അന്ന് പതിവ് അല്ലായിരുന്നു. എന്നാൽ ജയൻ അത പൊളിച്ച് എഴുതുകയായിരുന്നു. ആ ജനപ്രീതി ജയനെ നായകനാക്കി. മലയാളത്തിലെ സമാനതകളില്ലാത്ത നായകൻ.
Recommended Video

ജയന്റെ വിയോഗം ഇന്നു ഏറെ വേദനയോടെയാണ് സിനിമ ലോകവും ആരാധകരും കേൾക്കുന്നത്. 41 വയസിലായിരുന്നു അന്ത്യം. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിക്കുകയായിരുന്നു എന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ജയന്റെ സിനിമ തിയേറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു മരണവാർത്ത എത്തുന്നത്. സിനിമയ്ക്കൊപ്പം ഇത് ചേർക്കുകയും ചെയ്തിരുന്നു. തിയേറ്ററുകളിൽ കൂട്ടക്കരച്ചിലായിരുന്നു.


Click it and Unblock the Notifications











