'ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിഞ്ഞു'; താരദമ്പതികളെ കുറിച്ച് കലൂർ ഡെന്നീസ്!
സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും പ്രശസ്തമായ രണ്ടുപേരുകളാണ് നടി ലിസിയുടേയും സംവിധായകൻ പ്രിയദർശന്റേയും. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13നായിരുന്നു ലിസി-പ്രിയദർശൻ വിവാഹം നടന്നത്.
പിന്നീട് 24 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016ൽ ലിസിയും പ്രിയദർശനും നിയമപരമായി പിരിഞ്ഞു. ചെന്നൈയിൽ ഡബ്ബിങ് സ്റ്റോഡിയോ നടത്തുകയാണ് ലിസി ഇപ്പോൾ. ചെന്നൈയിലെ ലിസിയുടെ ബിസിനസ് ഹൗസായ ലേ മാജിക് ലാന്റേണിലാണ് ഡബ്ബിങ് സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്.
അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് താരങ്ങളുടെ മക്കളായ കല്യാണിയും സിദ്ധാർഥും സിനിമയിൽ സജീവമാണ്. ലിസി-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം തന്നെ വലിയ ഹിറ്റാണ്. ഇപ്പോഴിത ഇരുവരുടേയും ദാമ്പത്യ ജീവിതത്തെ കുറിച്ച് താരങ്ങളുടെ സുഹൃത്തും സിനിമാ പ്രവർത്തകനുമായ കലൂർ ഡെന്നീസ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിഞ്ഞുവെന്നാണ് പറയേണ്ടത് എന്നാണ് കലൂർ ഡെന്നീസ് പറയുന്നത്. '1980-90 കാലഘട്ടത്തിൽ ലിസി എന്റെ അഞ്ചാറ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നല്ലാതെ പിന്നീട് എന്റെ ഒരു ചിത്രത്തിലും അഭിനയിക്കാനുള്ള അവസരമുണ്ടായില്ല.'

'1984 മുതൽ തൊണ്ണൂറിന്റെ പകുതി വരെ മാത്രമെ ലിസിക്ക് അഭിനേത്രിയായി തുടരാൻ കഴിഞ്ഞുള്ളു. 1990ൽ ലിസി സംവിധായകനായ പ്രിയദർശന്റെ ഭാര്യാപദം സ്വീകരിച്ച് മദ്രാസിലേക്ക് താവളം മാറ്റുകയും ചെയ്തു. പ്രേമവിവാഹമായിരുന്നു അവരുടേത്.'
'ലിസി അഭിനയ മേഖലയിൽ നിന്നും വിടപറഞ്ഞെങ്കിലും സിനിമയുടെ മായാലോകം തന്നെയായിരുന്നു തുടർന്നും ലിസിയുടെ പ്രവർത്തി മണ്ഡലം.'
'സ്വന്തമായി മൂന്നാല് റിക്കാർഡിങ് സ്റ്റുഡിയോകളുടേയും ഡബ്ബിങ് തിയേറ്ററുകളുടെയും നടത്തിപ്പുമായി ചെന്നൈയിൽ സിനിമയുടെ വട്ടാരത്തിൽ തന്നെ വിരാജിക്കുകയായിരുന്നു. ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയന്റെ സമയവും തെളിയുകയായിരുന്നു.'

'അഭൂതപൂർവമായ വളർച്ചയായിരുന്നു പ്രിയദർശന്റേത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമകളിലെ ഏറ്റവും തിരക്കുള്ള സംവിധായകനായി പ്രിയൻ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുടെ കയ്യൊപ്പുണ്ടാകുമെന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പ്രിയന്റെ ഉയരങ്ങളിലേക്കുള്ള ഈ ജൈത്രയാത്ര.'
'എനിക്ക് തൊണ്ണൂറുകൾ തിരക്കിന്റെ ഒരു കാലമായിരുന്നു. ലിസിയെ ഒന്ന് നേരിൽ കാണാനോ ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാനോ ഒന്നിനും എനിക്കും സമയം കിട്ടിയിരുന്നില്ല. ലിസി ആദ്യമായി എന്നെ കാണാൻ വന്ന ആ മുഹൂർത്തം ഇന്നും എന്റെ മനസില്‍ മായാതെ കിടപ്പുണ്ട്.'

'ഞാൻ തിരക്കഥ എഴുതിയ ഒരു വിവാദ വിഷയം, ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്, തമ്മിൽ തമ്മിൽ, അർജുൻ ഡെന്നിസ് തുടങ്ങിയ എന്റെ അപൂർവം ചിത്രങ്ങളിൽ മാത്രമെ ലിസിക്ക് അവസരം കൊടുക്കാൻ എനിക്കായുള്ളൂ.'
'ബാലചന്ദ്രമേനോൻ, പ്രിയദര്‍ശൻ, ഭരതൻ, ജോഷി, ഐ.വി ശശി, കെ.ജി ജോർജ്, പത്മരാജൻ, മോഹൻ തുടങ്ങിയ എല്ലാ പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച അപൂർവം അഭിനേതാക്കളിലൊരാളാണ് ലിസി. ഇന്ന് ലിസി തമിഴ് സിനിമാലോകത്ത് അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയാണ്.'

'തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിതയും ഇന്നത്തെ മുഖ്യമന്ത്രി സ്റ്റാലിനുമടക്കം രജനീകാന്ത്, കമലഹാസൻ, വിജയ്, അജിത്ത്, വിക്രം, ശരത്ത് കുമാർ, ഗൗതം മേനോൻ, മണിരത്നം, സുഹാസിനി, രാധിക തുടങ്ങി എല്ലാവരുമായും ഏറെ ഇഴയടുപ്പമുള്ള ഏക മലയാളി താരമാണ് ലിസി.'
'പത്താം ക്ലാസിൽ റാങ്കോടെ പാസായി നിൽക്കുമ്പോഴാണ് അഭിനയമോഹവുമായി എന്നെ കാണാൻ ലിസി വന്നത്. സെന്റ് തെരേസാസിലായിരുന്നു ലിസിയുടെ പഠനം' കലൂർ ഡെന്നീസ് പറയുന്നു. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ലിസി സോഷ്യൽമീഡിയയിൽ സജീവമാണ്.


Click it and Unblock the Notifications











