എത്ര വലിയ സംഘട്ടനം നടന്നാലും പ്രധാന നടൻ്റെ തലമുടി ഉഴപ്പരുതെന്ന നിയമം ഇതിലും മാറിയില്ല; ശ്രീജിത്ത് പണിക്കർ
കുരുതി എന്ന സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നത്. ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രം വളരെ വേഗമാണ് മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയത്. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രത്തിന് രചന നിര്‍വഹിച്ചത് അനീഷ് പള്ളയല്‍ ആണ്. പൃഥ്വിരാജ്, റോഷന്‍ മാത്യൂ, മാമുക്കോയ, നസ്‌ലിന്‍ കെ ഗഫൂര്‍, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മണികണ്ഠന്‍ ആചാരി, എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ നിന്നും വ്യത്യസ്തമായ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കുരുതി. സിനിമ കണ്ടതിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. പൃഥ്വിരാജിന്റെ ലായിഖ് എന്ന കഥാപാത്രം പലപ്പോഴും എസ്രയിലെ കഥാപാത്രമായി പോയത് പോലെ തനിക്ക് തോന്നിയതായും അഭിനയത്തിന്റെ കാര്യത്തില്‍ റോഷനും മാമുക്കോയയുമാണ് മുന്നിട്ട് നിന്നതെന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

'കുരുതി' കണ്ടു. പരിചിതമായ കുറെ ജീവിതങ്ങള്‍. മികച്ചു നിന്നത് റോഷനും മാമുക്കോയയും നസ്ലെനും. പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും 'എസ്ര'യിലെ കഥാപാത്രമായി പോയി. സാധാരണ സംഭാഷണം നടത്തുന്നവരുടെ ഇടയിലേക്ക് സാഹിത്യഭാഷ മാത്രം പറയുന്നൊരാള്‍ കടന്നു വരുന്നത് കല്ലുകടിയാണ്. 'നത്തിങ് പെ-ര്‍-സണല്‍' എന്നൊക്കെ ഉച്ചാരണ ശുദ്ധിയില്ലാത്ത ഇംഗ്ലീഷ് പറയുന്ന ലായിഖ് പക്ഷെ 'നാറ്റ്‌സി' എന്നൊക്കെ കൃത്യമായി ഉച്ചരിക്കും. എത്ര വലിയ സംഘട്ടനം നടന്നാലും പ്രധാന നടന്റെ തലമുടി ഉഴപ്പരുതെന്ന സാമാന്യ നിയമം ഇതിലും മാറിയില്ല.

ലായിഖിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് കടന്നു വന്നത് യുക്തിഭദ്രമായി. യൂറോപ്പില്‍ ഏറ്റവുമധികം മുസ്ലിങ്ങള്‍ ഉള്ള രാജ്യമാണ് ഫ്രാന്‍സ്. ലായിഖിന്റെ ബൈക്കിന്റെ കീചെയ്‌നില്‍ പാരിസ് സെന്റ് ജെര്‍മയ്ന്‍ (പിഎസ്ജി) ഫുട്‌ബോള്‍ ടീമിന്റെ ലോഗോയാണ്. ഫ്രാന്‍സില്‍ ഇസ്ലാമോഫോബിയ വര്‍ദ്ധിക്കുന്നെന്ന വാദത്തിനിടയ്ക്കും മുസ്ലീം വിഭാഗത്തെ ഒപ്പം ചേര്‍ത്തു നിര്‍ത്തുന്ന ക്ലബ്ബാണ് പിഎസ്ജി.

ഇങ്ങനെയുള്ള ചെറിയ വിവരങ്ങളില്‍ പുലര്‍ത്തിയ സൂക്ഷ്മത പക്ഷെ വലിയ കാര്യങ്ങളില്‍ ഉണ്ടായില്ല. ഒരു വീട്ടില്‍ രണ്ടോ മൂന്നോ റൗണ്ട് വെടിവെപ്പ് ഉണ്ടായിട്ടും അതറിഞ്ഞ നാട്ടുകാരില്ല. ഉയര്‍ന്ന പ്രദേശവും രാത്രിയും ഒക്കെയാണെങ്കില്‍ ശബ്ദം അടുത്ത വീട്ടില്‍ മാത്രമല്ല കേള്‍ക്കുക. പ്രതിയെയും പൊലീസിനെയും കാണാതായിട്ടും ആ പരിസരത്തെങ്ങും പൊലീസുകാരില്ല. പാമ്പുകടിയേറ്റ് നീലിച്ച് മണിക്കൂറുകള്‍ കഴിഞ്ഞവന്‍ പയറു പോലെ നില്‍ക്കുകയാണ്. നേരം വെളുത്തിട്ടും പാലത്തില്‍ കത്തിയുമായി നില്‍ക്കുന്നയാളിന് ആള്‍ക്കാര്‍ കാണുമെന്ന ചിന്തയുമില്ല.
Recommended Video

രാത്രി ദൃശ്യങ്ങള്‍, കളറിങ്, പശ്ചാത്തല സംഗീതം ഒക്കെ നല്ല നിലവാരം പുലര്‍ത്തി. അല്ലറ ചില്ലറ പിശകുകളൊക്കെ മാറ്റിവച്ചാല്‍ തിരക്കഥയും സംവിധാനവും നന്നായി. പിഎസ്ജി ഒക്കെ മുന്നോട്ടു വെക്കുന്ന നല്ല ആശയങ്ങളുടെ ചുവടു പിടിച്ച് തീവ്രനിലപാടുകള്‍ വളര്‍ത്തുന്നവര്‍ ഉണ്ടെന്നത് ദുരവസ്ഥയാണ്. കൊലചെയ്തിട്ടും കുറ്റബോധമില്ലാത്ത മുസ്ലിമും ഹിന്ദുവുമൊക്കെ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ തന്നെ. വെറുപ്പിനും വഴക്കിനും പോകുകയെന്ന ചരിത്രം പുതിയതല്ലെന്നും അതിന് പഴമ ഉണ്ടാവില്ലെന്നും പറഞ്ഞു വയ്ക്കുന്നത് ഒരു സന്ദേശമല്ല, യാഥാര്‍ഥ്യമാണ്.


Click it and Unblock the Notifications











