നടൻ എന്നതിലുപരി സൂപ്പർസ്റ്റാറിലേക്കുള്ള ദുല്‍ഖറിൻ്റെ പരിണാമമാണ് കുറുപ്പ്; സിനിമയെ കുറിച്ച് വി എ ശ്രീകുമാർ
കേരളത്തില്‍ വീണ്ടും തിയറ്ററുകള്‍ സജീവമാവുകയാണ്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് എന്ന ചിത്രമാണ് തിയറ്ററുകളിലും ബോക്‌സോഫീസിലും വമ്പന്‍ ചരിത്രം കുറിച്ച് കൊണ്ടിരിക്കുന്നത്. കുപ്രസിദ്ധ പിടികിട്ടാപുള്ളി ആയിരുന്ന സുകുമാര കുറുപ്പിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കുറുപ്പ്. ത്രില്ലര്‍ ഗണത്തിലൊരുക്കിയ ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സൂപ്പര്‍താര നിരയിലേക്ക് ഉയര്‍ത്തുന്ന സിനിമയാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
രാജാവിന്റെ മകന്‍ എന്ന സിനിമ ലാലേട്ടന് എന്താണ് ചെയ്തത്. അത് തന്നെയാണ് ദുല്‍ഖറിന് കുറുപ്പിലൂടെ ലഭിക്കുക എന്ന് താന്‍ വിശ്വസിക്കുന്നതായിട്ടാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ പറയുന്നത്. മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന സിനിമ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശ്രീകുമാര്‍ കഴിഞ്ഞ ദിവസം കുറുപ്പ് കണ്ടതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തി എത്തിയതായിരുന്നു. സംവിധായകന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'ഇന്നലെ രാത്രി സെക്കന്റ് ഷോയ്ക്ക് പാലക്കാട് ന്യൂ അരോമയില്‍ കുറുപ്പ് കണ്ടു. സംവിധാനത്തിലും സംഗീതത്തിലും പെര്‍ഫോമന്‍സിലുമെല്ലാം ഒരു ഇന്റര്‍നാഷണല്‍ ത്രില്ലറിന്റെ സ്വഭാവം പുലര്‍ത്താന്‍ കുറുപ്പിന് കഴിഞ്ഞു. കൊറോണ കാലത്ത് ഒടിടി പ്‌ളാറ്റ്‌ഫോമിന്റെ സാധ്യതയില്‍ ലോകോത്തര സീരീസുകളുടെയും സിനിമകളുടെയും മേക്കിങ് സ്‌റ്റൈലും വാല്യൂസും അനുഭവിക്കാന്‍ നമുക്ക് അവസരവും സമയവും ലഭിച്ചു. കുറച്ചു മെനക്കട്ടാല്‍ നമ്മുടെ സിനിമയും ഇങ്ങനെ എടുക്കാമല്ലോ എന്ന് നാമോരോരുത്തരും മനസില്‍ പറഞ്ഞു. കുറുപ്പത് സ്‌ക്രീനില്‍ കാണിച്ചു തന്നു.

ദുല്‍ഖര്‍ അതിഗംഭീര പെര്‍ഫോമന്‍സാണ്. ആക്ടര്‍ എന്നതിലുപരി ഒരു സ്റ്റാറിലേയ്ക്കുള്ള ദുല്‍ഖറിന്റെ പരിണാമമാണ് കുറുപ്പ്. രാജാവിന്റെ മകന്‍ ലാലേട്ടന് എന്തു ചെയ്‌തോ, ദുല്‍ഖറിനത് 'കുറുപ്പ്' ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതം ഗ്ലോബലാണ്. ബംഗ്ലന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ സത്യസന്ധമായ ഫീല്‍ സിനിമയ്ക്ക് നല്‍കുന്നു. സ്വഭാവികത സൃഷ്ടിക്കുന്ന സത്യസന്ധമായ നിറങ്ങള്‍. ആക്ച്വല്‍ ലൊക്കേഷനില്ല പലതും ഷൂട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥം എന്ന ഫീല്‍ കാഴ്ചയിലുടനീളം നല്‍കുന്നത് ബംഗ്ലന്റെ മിടുക്കാണ്. അടുത്ത സാബു സിറിളാണ് ബംഗ്ലന്‍!

കഥയുടെ മര്‍മ്മം അറിഞ്ഞുള്ള വിവേക് ഹര്‍ഷന്റെ ഷാര്‍പ്പ് എഡിറ്റിങ്. സംവിധായകന്‍ ശ്രീനാഥ് ഒരുപാട് റിസര്‍ച്ച് ചെയ്തിട്ടുണ്ടെന്നും പ്രീ പ്രൊഡക്ഷന്‍ ചെയ്തിട്ടുണ്ടെന്നും സിനിമ കണ്ടാല്‍ മനസിലാകും. കാരണം എളുപ്പമല്ല, ഇങ്ങനെ ഒരു കഥ വര്‍ക്ക് ചെയ്യാന്‍. ആളുകളുടെ മനസില്‍ വാര്‍ത്തകളിലൂടെയും കേട്ടുകേള്‍വികളിലൂടെയും പലരീതിയില്‍ പതിഞ്ഞ ഒരു കഥയാണ്. വിശ്വാസ യോഗ്യമായി ആ കഥ അവതരിപ്പിക്കല്‍ അത്ര എളുപ്പമല്ല. റിസര്‍ച്ചിന്റെ അത്യുത്സാഹം സംവിധാനത്തില്‍ കാണുന്നുണ്ട്. എല്ലാ ഫിലിം മേക്കേഴ്‌സിനും ഒരുകാര്യം കുറുപ്പ് പറഞ്ഞു തരുന്നുണ്ട്, അധികമായ റിസര്‍ച്ചും തളരാത്ത പ്രീപ്രൊഡക്ഷനും അളവില്ലാത്ത തയ്യാറെടുപ്പുകളും അത്യുഗ്രന്‍ സിനമയേ സംഭവിപ്പിക്കു!
Recommended Video

കുറുപ്പിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റിങ്ങും ഇന്നവേറ്റീവായ പബ്ലിക് റിലേഷന്‍ രീതികളും മലയാള സിനിമയെ ലോക സിനിമ ലാന്‍ഡ്‌സ്‌കേപ്പില്‍ കൊണ്ടുപോകാന്‍ നമുക്കുള്ള ആഗ്രഹം നിറവേറ്റി. പാന്‍ഇന്ത്യ- ഗ്ലോബല്‍ ശ്രദ്ധ കുറുപ്പിന് ലഭിച്ചത് മലയാള സിനിമയുടെ നല്ല നാളെയാണ്. ശുഭ വാര്‍ത്തയാണ്. ദേശീയ- അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ത്രില്ലടിപ്പിക്കുന്ന വിജയങ്ങള്‍ ഇനിയും കുറിക്കാനാവട്ടെ. കുറുപ്പിന്റെ കണക്ക് പുസ്തകം ചരിത്രമാകും; ഉറപ്പ്. സന്തോഷം ദുല്‍ഖര്‍, ഈ വലിയ ശ്രമത്തിന് ഇന്ധനം പകര്‍ന്നതിന്. സിനിമ തിയറ്ററില്‍ തന്നെ പ്രദര്‍ശിപ്പിച്ചതിന്. സിനിമ കഴിഞ്ഞ് രാത്രി 12ന് പുറത്തിറങ്ങുമ്പോള്‍ ലേറ്റ്‌നൈറ്റ് ഷോയ്ക്കുള്ള തിരക്കായിരുന്നു പുറത്ത്... എന്നും സംവിധായകന്‍ വി എ ശ്രീകുമാര്‍ പറയുന്നു.


Click it and Unblock the Notifications











