എന്റെ അപ്പന്റെ ഫസ്റ്റ് കസിനാണ് പ്രതാപ് പോത്തന്‍; അവസാനം സംസാരിച്ചതിനെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍
നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ വേര്‍പാട് ഉള്‍കൊള്ളാന്‍ മലയാള സിനിമയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. വേറിട്ട കഥാപാത്രങ്ങളിലൂടെ അഭിനയത്തില്‍ സജീവമായിരുന്ന നടന്റെ സിനിമകള്‍ അടുത്തിടെയും തിയറ്ററുകളിലേക്ക് എത്തിയിരുന്നു. പിന്നെ ഇതെന്ത് സംഭവിച്ചു എന്ന ആശങ്കകള്‍ക്കൊടുവില്‍ മരണകാരണം പുറത്ത് വന്നു.
ഉറക്കത്തിനിടയില്‍ ഉണ്ടായ ഹൃദയാഘാതമാണ് പ്രതാപ് പോത്തനെ മരണത്തിലേക്ക് നയിച്ചിരിക്കുന്നത്. നടന്റെ മുന്‍ഭാര്യ തന്നെയാണ് ഇക്കാര്യം പുറംലോകത്തോട് പറഞ്ഞത്. അതേ സമയം മലയാള സിനിമയില്‍ നിന്നും മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളാണ് പ്രതാപ് പോത്തന് ആദാരാഞ്ജലികള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്.

പ്രതാപുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞാണ് സംവിധായകന്‍ ഭദ്രന്‍ എത്തിയിരിക്കുന്നത്. ഭദ്രനും പ്രതാപും തമ്മില്‍ അടുത്ത ബന്ധുക്കളാണ്. കഴിഞ്ഞ ദിവസവും തമ്മില്‍ സംസാരിച്ചിരുന്ന കാര്യങ്ങളൊക്കെ ഓര്‍ത്ത് വെച്ച് കൊണ്ടാണ് ഭദ്രന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ പ്രതാപ് പോത്തനെ കുറിച്ച് പറയുന്നത്.
ഭദ്രൻ്റെ കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം..
'പ്രതാപ് എനിക്ക് എന്നും പ്രിയങ്കരനായിരുന്നു. എന്റെ അപ്പന്റെ ഫസ്റ്റ് കസിന്‍ ആയത് കൊണ്ട് മാത്രമല്ല, ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോഴെല്ലാം പ്രതിപക്ഷ ബഹുമാനവും സ്‌നേഹവും ഒക്കെ പ്രതാപിന്റെ വാക്കുകളില്‍ എന്നുമുണ്ടായിരുന്നു.

അഞ്ച് ദിവസം മുന്‍പ്, ഞങ്ങളുടെ പ്രിയ പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കെ, വരാന്‍ പോകുന്ന മരണത്തെക്കുറിച്ച് തൊട്ടും തൊടാതെ സ്വന്തം വില്ലിനെക്കുറിച്ചും താന്‍ ക്രിമിനേറ്റ് ചെയ്യപ്പെടണം എന്നൊക്കെയുള്ള പദങ്ങള്‍ വന്ന് പോയതായി ഓര്‍ക്കുന്നു.
സൗമ്യമായി ഒഴുകുന്ന പുഴ പോയി അഴിമുഖത്ത് ചേരുമ്പോള്‍ കാണുന്ന സംഘര്‍ഷം പ്രതാപിന്റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു. പക്ഷേ, ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു. പ്രതാപ് ചിലപ്പോള്‍ വിസ്മൃതിയില്‍ ആണ്ടു പോയേക്കാം. പക്ഷേ, 'തകര ' ജീവിക്കും..' എന്നാണ് സംവിധായകന്‍ ഭദ്രന്‍ പറയുന്നത്.

ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച വ്യക്തിയായിരുന്നു പ്രതാപ് പോത്തന്‍. തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയും രാഷ്ട്രീയക്കാരനുമായിരുന്നു നടന്റെ പിതാവ് കളത്തുങ്കല്‍ പോത്തന്‍. ഒന്നാം ക്ലാസ് മുതല്‍ ഊട്ടിയിലെ ലോറന്‍സ് സ്‌കൂളില്‍ പഠിച്ച പ്രതാപ് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലേക്ക് മാറിയതോടെയാണ് നാടകത്തിലേക്കും സിനിമയിലേക്കും ചേക്കേറിയത്. പിതാവിന്റെ മരണമാണ് നടന്റെ കുടുംബത്തെ പ്രതിസന്ധിയിലാക്കിയത്. സിനിമകൾ ഹിറ്റായതോടെയാണ് പ്രതാപ് ജീവിതം തിരിച്ച് പിടിച്ച് തുടങ്ങിയത്.


Click it and Unblock the Notifications











