തൻ്റേത് രജിസ്റ്റര്‍ വിവാഹമായിരുന്നു, മകന്റെ പ്രണയത്തിന് എല്ലാവര്‍ക്കും സമ്മതായിരുന്നു, നെടുമുടി വേണു
നടന്‍ നെടുമുടി വേണുവിന്റെ വിയോഗത്തോടെ മലയാള സിനിമാലോകത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി അഭിനയ രംഗത്ത് സജീവമായിരുന്ന താരം അവസാനം വരെയും സിനിമകളില്‍ അഭിനയിച്ചിരുന്നു. ഏറ്റെടുത്ത സിനിമകളെല്ലാം തന്നെ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അപ്രതീക്ഷിതമായിട്ടുള്ള താരത്തിന്റെ വേര്‍പാടുണ്ടാവുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി താരരാജാക്കന്മാര്‍ മുതല്‍ യുവതാരങ്ങളടക്കമുള്ളവര്‍ നെടുമുടിയെ അവസാനമായി കാണാന്‍ വീട്ടിലെത്തിയിരുന്നു.
സിനിമയ്ക്ക് വേണ്ടി ജീവിതം മാറ്റി വെച്ച അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ നെടുമുടി വേണുവായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തില്‍ സജീവമായതിനാല്‍ ഒരു കുടുംബമായതിന് ശേഷവും അത് തുടര്‍ന്ന് പോന്നു. മകന്‍ ഉണ്ണിയുടെ വളര്‍ച്ച പോലും നേരില്‍ കാണാന്‍ സാധിക്കാത്തതിന്റെ വേദന മുന്‍പ് പലപ്പോഴും താരം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നെടുമുടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. സ്വന്തം വിവാഹത്തെ കുറിച്ചും മകന്‍ അന്യമതത്തില്‍ നിന്നും വിവാഹം കഴിച്ചതിനെ കുറിച്ചുമെല്ലാം അദ്ദേഹം സൂചിപ്പിച്ചിരുന്നു.

''ഉണ്ണിയുടെ വളര്‍ച്ച കാണാന്‍ കഴിഞ്ഞില്ലെന്ന സങ്കടം എല്ലാ കാലത്തും നെടുമുടിയ്ക്ക് ഉണ്ടായിരുന്നു. അപൂര്‍വ്വമായി മാത്രം വീട്ടിലേക്ക് വരുന്ന ജീവിയാണ് അച്ഛന്‍ എന്ന് ഉണ്ണി തന്നെ കുറിച്ച് പറഞ്ഞതിനെ കുറിച്ചും മുന്‍പ് താരം വ്യക്തമാക്കിയിരുന്നു. ഭാര്യ സുശീലയായിരുന്നു മകന്റെ പഠന കാര്യങ്ങളെല്ലാം ശ്രദ്ധിച്ചത്. പാട്ടും അഭിനയവുമൊക്കെ മകന് പകര്‍ന്ന് നല്‍കണമെന്നൊക്കെ ആഗ്രഹിച്ചിരുന്നുവെങ്കിലും അതൊന്നും തനിക്ക് കഴിഞ്ഞില്ല. കോളേജ് പഠനത്തിനിടയില്‍ ഉണ്ണിക്കൊരു പ്രണയമുണ്ടായിരുന്നു.

ക്യാംപസില്‍ നിന്ന് ഇറങ്ങിയിട്ടും ആ പ്രണയം അവസാനിച്ചില്ലെന്ന് മാത്രമല്ല വിവാഹം കഴിക്കാമെന്ന സ്വപ്‌നത്തിലേക്ക് അത് വളര്‍ന്നു. ജോലി ലഭിച്ചതിന് ശേഷമാണ് മെറീനയെ കുറിച്ച് ഉണ്ണി അമ്മയോട് പറയുന്നത്. പിറവം സ്വദേശിനിയാണ് മെറീന. കുടുംബസമേതമായി കുവൈത്തിലാണ്. മകന്‍ തിരഞ്ഞെടുത്ത കുട്ടി ക്രിസ്ത്യന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ നെടുമുടി മനസില്‍ സന്തോഷിച്ചു. മതത്തിന്റെ മതില്‍ക്കെട്ടില്‍ പ്രണയം തകര്‍ന്നില്ല എന്നായിരുന്നു അച്ഛന്‍ ചിന്തിച്ചത്.

പക്ഷേ ഇതറിഞ്ഞാല്‍ കുടുംബത്തിലെ കാരണവന്മാരുടെ പ്രതികരികണം എന്തായിരിക്കുമെന്ന പേടിയും ഉണ്ടായിരുന്നു. പക്ഷേ അത്ഭുതപ്പെടുത്തിയ മറുപടികളാണ് അവരില്‍ നിന്ന് ഉണ്ടായതെന്ന് നെടുമുടി പറയുന്നു. കുട്ടി ക്രിസ്ത്യന്‍ ആണല്ലേ? നന്നായി. ജാതിയും മതവുമൊക്കെ പഴയ കാലത്തല്ലെന്നാണ് എല്ലാവരും പറഞ്ഞത്. അപ്പോള്‍ സുശീലയുമായുള്ള തന്റെ വിവാഹത്തെ കുറിച്ചാണ് ഓര്‍ത്തത്. ഞാന്‍ സുശീലയെ വിവാഹം കഴിച്ചത് രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു. ഉണ്ണിയുടെ ജനനശേഷമാണ് ഭാര്യവീട്ടുകാര്‍ ആ ബന്ധം അംഗീകരിച്ചത്.
Recommended Video

കല്യാണത്തിന്റെ കാര്യത്തില്‍ ഒരിക്കലും ആര്‍ഭാടം വേണ്ടെന്ന തീരുമാനത്തിലായിരുന്നു നെടുമുടി. വിവാഹ ക്ഷണക്കത്ത് വരെ ലളിതമാക്കിയാണ് തയ്യാറാക്കിയത്. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷിക്കട്ടെ എന്ന കാര്യത്തിനാണ് മുന്‍ഗണന നല്‍കിയത്. അതിനാല്‍ വിവാഹ വിരുന്നില്‍ ഉച്ചത്തിലുള്ള പാട്ടുകളൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്ത് തിലകന്‍ ചേട്ടന്‍ തന്നോട് പിണക്കത്തിലായിരുന്നു. എങ്കിലും അദ്ദേഹം മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി'' എന്നും നെടുമുടി പറയുന്നു.


Click it and Unblock the Notifications











