ചിത്രയെ പരസ്യമായി അപമാനിച്ച് കരയിച്ച സംഗീത സംവിധായകൻ; ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ...
മലയാളത്തിന്റെ വാനമ്പാടിയായ കെഎസ് ചിത്ര സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ്. പതിനാറ് തവണ കേരള ചലച്ചിത്ര അക്കാദമി പുരസ്കാരം, ആറ് ദേശീയ പുരസ്കാരങ്ങൾ എന്നിവയ്ക്കൊപ്പം പദ്മശ്രീ ബഹുമതിയും ലഭിച്ച ഗായികയാണ് കെഎസ് ചിത്ര. സംഗീത ലോകത്ത് നിന്ന് ചിത്രയ്ക്ക് ചെറിയ ചില ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇതേപറ്റി മലയാള സിനിമയിലെ പരസ്യകലാകാരനും സിനിമയിലെ മറ്റ് മേഖലകളിലും പ്രവർത്തിച്ച ഗായത്രി അശോകൻ മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. ചിത്രയുടെ തുടക്കകാലത്തെക്കുറിച്ചായിരുന്നു ഇദ്ദേഹം സംസാരിച്ചത്. രഞ്ജിനി കാസറ്റിന്റെ ഗാനങ്ങൾ പാടാനെത്തിയതായിരുന്നു ചിത്ര. കോട്ടയം ജോയി എന്ന സംഗീത സംവിധായകൻ ചിത്രയോട് മോശമായി പെരുമാറിയതിനെ പറ്റിയായിരുന്നു ഗായത്രി അശോകൻ സംസാരിച്ചത്.

'രഞ്ജിനി കാസറ്റിന്റെ റോക്കോഡിംഗിംന് ജോയി ജോയിക്ക് താൽപര്യമുള്ള ഗായികയെ കൊണ്ടു വന്നു. ഞങ്ങൾക്കെല്ലാം താൽപര്യം ചിത്രയെക്കൊണ്ട് പാടിക്കണം എന്നായിരുന്നു. ജോയി എല്ലാം പാട്ടും ചിത്ര പാടിയാൽ ശരിയാവില്ല ആ കുട്ടി പാടട്ടെ എന്നൊക്കെ പറഞ്ഞ് ആ കുട്ടിയെക്കാെണ്ട് പാടിച്ചു. പാട്ട് തരക്കേടില്ല എന്നേ ഉള്ളൂ'
'ചിത്രയെക്കാെണ്ട് നമുക്ക് ആ പാട്ട് ഒന്നു കൂടെ പാടിച്ചാലോ എന്ന് ഞങ്ങൾ ചോദിച്ചു. ജോയി സമ്മതിക്കുന്നില്ല. പക്ഷെ ഞങ്ങൾ നിർബന്ധ പൂർവം പറഞ്ഞു ചിത്ര പാടി നോക്കട്ടെയെന്ന്. ജോയി മനസ്സില്ലാ മനസ്സോടെ ചിത്രയെക്കൊണ്ട് ഈ പാട്ട് പാടിക്കുകയാണ്. നല്ലൊരു ഗാനം ആയിരുന്നു അത്'

'ചിത്ര മനോഹരമായി ആ പാട്ട് പാടി. ചിത്രയ്ക്ക് ആ പാട്ട് വളരെ ഇഷ്ടപ്പെട്ടു. ചിത്രയ്ക്ക് തന്നെ തോന്നി കുറച്ചൂടെ നന്നാക്കാൻ പറ്റുമെന്ന്. മാഷേ ഞാനൊന്ന് കൂടെ പാടിക്കോട്ടെ എന്ന് ചോദിച്ചു. അപ്പോൾ ഈ മ്യൂസിക് ഡയരക്ടർ ജോയി അതൊന്നും പറ്റില്ലെന്ന് പറഞ്ഞ് ശകാരിച്ച് വരികൾ എഴുതിയിരുന്ന ഷീറ്റ് ചിത്രയുടെ കൈയിൽ നിന്ന് വാങ്ങി വളരെ ദേഷ്യത്തോടെ കീറിക്കളഞ്ഞു. ചിത്ര പൊട്ടിക്കരഞ്ഞു. വാക്ദേവതയുടെ പ്രതിരൂപമാണല്ലോ എഴുതി വെച്ചിരിക്കുന്ന ഗാനം'

'അത് ഒരു ഗായികയുടെ കൈയിൽ നിന്ന് വാങ്ങിച്ചിട്ട് വലിച്ചു കീറി ചുരുട്ടിക്കൂട്ടി എറിയുകയാണ്. ശ്രീരാഗം എന്ന സ്റ്റുഡിയോയിൽ ആണ് ഈ സംഭവം നടക്കുന്നത്. ഇതിന്റെ പിറകിൽ ചെറിയ വരാന്ത പോലെ ഒരു സ്ഥലമുണ്ട്. അവിടെ ചിത്ര ഇറങ്ങി നിന്ന് കരയുകയാണ്. കോട്ടയം ജോയിയെ പിന്നെ എന്തുകൊണ്ട് ഞങ്ങൾ ട്രെെ ചെയ്തില്ല എന്നുള്ളതിന് ഉത്തരമാണിത്'

'പക്ഷെ ഞാൻ മറ്റൊരു കാസറ്റ് കമ്പനിക്ക് വേണ്ടിയിട്ട് അദ്ദേഹത്തെ വീണ്ടും വരുത്തി. ഏതോ പള്ളി ഗ്രൂപ്പിന് വേണ്ടി സോളമന്റെ ഗീതം ചെയ്യുകയായിരുന്നു അദ്ദേഹം. അത് ഞങ്ങളെ പാടിക്കേൾപ്പിച്ചു. നമിച്ചു പോയി ആ മനുഷ്യനെ. ഇത്രയും കഴിവുള്ള ഒരു മനുഷ്യനാണ് ലിറിക്സ് വലിച്ചു കീറിക്കളഞ്ഞത്. ഇനി എന്തു വന്നാലും വേണ്ടില്ല, മറ്റൊരു കമ്പനിക്ക് വേണ്ടിയാണെങ്കിലും ഇദ്ദേഹത്തെക്കൊണ്ട് പാടിക്കാം എന്ന് കരുതി'
'പക്ഷെ ഒരു പാട്ട് ട്യൂൺ ചെയ്യിക്കാനായിട്ട് പുള്ളി ആവശ്യപ്പെട്ട തുക കാസറ്റിന് വേണ്ടി ഞങ്ങൾ കണക്കാക്കി വെച്ചിരുന്ന തുകയേക്കാൾ കൂടുതലായിരുന്നു. അങ്ങനെ ഞങ്ങൾ പിരിഞ്ഞു. ജോയിയെക്കുറിച്ച് പിന്നീട് അറിവുകളില്ല. അദ്ദേഹം എവിടെ ആണെന്ന് പോലും അറിയില്ല,' ഗായത്രി അശോകൻ പറഞ്ഞു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Click it and Unblock the Notifications











