'ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാർജ് ആവും, വരണമെന്നില്ല'; 'രോഗത്തിന്റെ തീവ്രത അവനറിയില്ലായിരുന്നു'; സൈനുദ്ദീന്റെ വിയോഗം
മിമിക്രി വേദികളിലിൽ നിന്നും ബിഗ് സ്ക്രീനിലെത്തി ശ്രദ്ധ നേടിയ നടനായിരുന്നു സൈനുദ്ദീൻ. മലയാള സിനിമയ്ക്ക് നിരവധി പ്രതിഭകളെ സമ്മാനിച്ച കൊച്ചിൻ കലാഭവനിലൂടെയാണ് സൈനുദ്ദീനും കലാരംഗത്തേക്ക് കടന്നു വന്നത്. 150 ഓളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത സൈനുദ്ദീന്റെ ആദ്യ സിനിമ പിഎ ബക്കർ സംവിധാനം ചെയ്ത ചാപ്പ ആയിരുന്നു.
കാബൂളിവാല. എഴുപുന്ന തരകൻ, നിറം, ചാർളി ചാപ്ലിൻ, എക്സ്ക്യൂസ് മി ഏത് കോളേജിലാ, ന്യൂസ് പേപ്പർ ബോയ്, ഹിറ്റ്ലർ, കാസർകോട് കാദർ ഭായ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട സൈനുദ്ദീന്റെ മരണം അപ്രതീക്ഷിതമായിരുന്നു. 1999 ൽ തന്റെ 45ാം വയസ്സിലാണ് സൈനുദ്ദീൻ മരണമടഞ്ഞത്. പഞ്ചപാണ്ഡവർ ആണ് നടൻ അവസാനമായി അഭിനയിച്ച സിനിമ.

വർഷങ്ങൾക്കിപ്പുറം സൈനുദ്ദീന്റെ വിയോഗത്തെ പറ്റി ഓർക്കുകയാണ് തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്. സൈനുദ്ദീനുമായി വലിയ ആത്മബന്ധമായിരുന്നു തനിക്കെന്ന് ഇദ്ദേഹം പറയുന്നു. ആദ്യമായി സൈനുദ്ദീനെ പരിചയപ്പെട്ട സന്ദർഭവും ഡെന്നിസ് വിവരിച്ചു.
'1985 ലാണ് സൈനുദ്ദീനെ ഞാൻ ആദ്യമായി കാണുന്നത്. ആദ്യ കൂടിക്കാഴ്ച വളരെ രസകരമായ അനുഭവമായിരുന്നു. സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള ജേക്കബ്സ് ഹോട്ടലിൽ താമസിക്കുകയായിരുന്നു ഞാൻ. രാവിലെ എട്ട് മണിയോടെ കോളിംഗ് ബെൽ കേട്ടു. ഇത്ര നേരത്തെ ആരാണ് എത്തിയതെന്ന് ആലോചിച്ച് വാതിൽ തുറന്നപ്പോൾ ചിരപരിചിതനെപോലെ വെളുക്കെച്ചിരിച്ച് കൊണ്ട് മധ്യവയ്സ്കനായ ഒരു ആൺരൂപം വാതിൽക്കൽ നിൽക്കുന്നു'
'ക്ലീൻ ഷേവും നര കയറിയ മുടിയുമായതിനാൽ അഭിനയ മോഹിയാണോ അതോ തനിക്ക് പരിചയമില്ലാത്ത ബന്ധുവാണോ എന്ന സന്ദേഹമായിരുന്നു എനിക്ക്,' ഡെന്നിസ് തുടർന്നു.

മിമിക്രി ആർട്ടീസ്റ്റാണെന്ന് പറഞ്ഞ് സൈനുദ്ദീൻ സ്വയം പരിചയപ്പെടുത്തി. മൈ ഡിയർ കുട്ടിച്ചാത്തൻ, ഒന്നു മുതൽ പൂജ്യം വരെ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഒന്നും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളല്ലായിരുന്നു. ഡെന്നിച്ചായൻ ഏതെങ്കിലും ചിത്രത്തിൽ നല്ലൊരു വേഷം തരണമെന്ന് പറഞ്ഞു, ഡെന്നിച്ചായാ എന്ന വിളിയിൽ പൂർവ പരിചയത്തിന്റെ ഇഴയടുപ്പം തനിക്ക് തോന്നിയെന്നും അടുത്ത പടത്തിൽ വേഷമുണ്ടെങ്കിൽ വിളിക്കാം എന്നും പറഞ്ഞതും ഡെന്നിസ് ഓർത്തു.
പിറ്റേ ദിവസം കണ്ടപ്പോഴാണ് സൈനുദ്ദീൻ മധ്യവയകനല്ല ചെറുപ്പക്കരനാണെന്നും മനസ്സിലായത്. അടുത്തു തന്നെ അഭിനയിച്ച് കൊണ്ടിരുന്ന സിനിമയിലെ മേക്കപ്പ് വേഷത്തിലായിരുന്നു സൈനുദ്ദീൻ എത്തിയത്.അതിനാൽ മധ്യ വയസ്കനാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നെന്നും ഡെന്നിസ് പറയുന്നു.
പിന്നീട് ഈ പരിചയം സൗഹൃദമായി. ഗജകേസരിയോഗം എന്ന സിനിമയിൽ സൈനുദ്ദീന് ഒരു വേഷവും ഡെന്നിസ് കൊടുത്തു. ഡെന്നിസ് തിരക്കഥയെഴുതിയ മിമിക്സ് പരേഡിലും, കാസർകോട് കാദർ ഭായിലും പ്രധാന കഥാപാത്രങ്ങളിലൊരാളായി സൈനുദ്ദീൻ എത്തി.

'നീ കിതയ്ക്കുന്നുണ്ടല്ലോ എന്ത് പറ്റി?'; അപ്രതീക്ഷിത വിയോഗം
'1999 ജൂലൈ 10 നാണ് എന്റെ അമ്മ മരിക്കുന്നത്. അമ്മ മരിച്ച വിവരമറിഞ്ഞ് ആദ്യമെത്തിയ സിനിമാക്കാരൻ സൈനുദ്ദീനാണ്. അമ്മയുടെ മൃതദേഹത്തിന് മുന്നിൽ നിന്നവൻ അണയ്ക്കുന്നത് കണ്ടപ്പോൾ എന്താടാ നീ വല്ലാതെ കിതയ്ക്കുന്നുണ്ടല്ലോ എന്തു പറ്റി?', ഡെന്നിസ് തുടർന്നു. എന്താണെന്നറിയില്ല നാലഞ്ച് ദിവസമായി തുടങ്ങിയിട്ട് ഡോക്ടറെ കാണാൻ പോവുകയാണെന്ന് സൈനുദ്ദീൻ മറുപടി നൽകി.
ഡോക്ടറെ കാണാമെന്ന് പറഞ്ഞ് പോയിട്ട് പിന്നീട് അറിയുന്നത് സൈനുദ്ദീനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെന്നാണെന്നും ഡെന്നിസ് പറയുന്നു.
എന്തസുഖമാണ് സൈനുദ്ദീനെന്ന് ആദ്യം ആർക്കും കൃത്യമായി അറിയില്ലായിരുന്നു. ശ്വാസം കിട്ടാതെ വരുന്ന ഫെെബ്രോസിസ് എന്ന അസുഖമാണെന്ന് പിന്നീടാണ് അറിയുന്നത്. രോഗത്തിന്റെ തീവ്രതയെ പറ്റി ആദ്യ ഘട്ടത്തിൽ സൈനുദ്ദീനെ അറിയിച്ചിരുന്നില്ലെന്നും ഡെന്നിസ് പറഞ്ഞു.
Recommended Video

ഞാനൊരു ദിവസം അവനെ ആശുപത്രിയിലേക്ക് ഫോണിൽ വിളിച്ചു. എനിക്ക് കുഴപ്പമാെന്നുമില്ല ഡെന്നിച്ചായാ, എന്നെ കാണാൻ ഇങ്ങോട്ട് ഡെന്നിച്ചായൻ വരണമെന്നില്ല. ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാർജ് ആവും അപ്പോൾ ഞാൻ മാതാ ടൂറിസ്റ്റ് ഹോമിൽ വന്ന് ഡെന്നിച്ചായനെ കാണാം എന്നാണ് പറഞ്ഞത്. അത് കേട്ടപ്പോൾ വല്ലാതെ വിഷമം തോന്നിയെന്നും ഡെന്നിസ് ഓർത്തു. മലയാള മനോരമയ്ക്ക് നൽകിയ ലേഖനത്തിലാണ് ഡെന്നിസ് സൈനുദ്ദീനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.


Click it and Unblock the Notifications











