കരയില്‍ നീന്തുന്ന നായിക, മുക്കുന്ന ജയറാം, പിന്നെ 'കോപ്പി സുന്ദറും'!!! പാട്ടിനെ പൊളിച്ചടുക്കി ആരാധകർ!
ലൈക്കിനേക്കാളധികം ഡിസ് ലൈക്ക് നേടി ജയറാമിന്റെ പുതിയ സിനിമ സത്യയിലെ പാട്ട്. പ്രേക്ഷകരുടെ വിമര്‍ശനങ്ങള്‍ കമന്റെ ബോക്‌സില്‍ നിറയുകയാണ്.
അകാലത്തില്‍ മലയാള സിനിമാലോകത്തോട് വിടപറഞ്ഞ സംവിധായകന്‍ ദീപന്റെ അവസാന ചിത്രം സത്യ തിയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പുറത്തിറങ്ങിക്കഴിഞ്ഞു. ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ഗോപി സുന്ദര്‍ ഈണം നല്‍കിയ ഗാനം പതിവ് പോലെ കോപ്പിയടിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഗാനത്തിന് മാത്രമല്ല ഗാന രംഗത്ത് അഭിനയിച്ച നായിക പാര്‍വ്വതി നമ്പ്യാര്‍ക്കും നായകന് ജയറാമിനും രൂക്ഷ വിമര്‍ശനമാണ് ഗാന രംഗം കണ്ട ആരാധകരില്‍ നിന്നും ഉണ്ടിയിരിക്കുന്നത്. യൂടൂബിലാണ് പ്രേക്ഷകര്‍ തങ്ങളുടെ വിമര്‍ശനം രേഖപ്പെടുത്തിയിരിക്കുന്നത്.

വിമര്‍ശനത്തിന്റെ ആദ്യ ഇര സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തന്നെയാണ്. നിരവധി കോപ്പിയടി ആരോപണങ്ങളാണ് ഗോപി സുന്ദറിന് നേരെയുള്ളത്, അക്കൂട്ടത്തിലേക്ക് ഒന്നുകൂടെയായി സത്യ. കമന്റുകളുടെ പെരുമഴ തന്നെയാണ് യൂടൂബിലെ കമന്റ് ബോക്‌സില്‍.

വിക്രമും നയന്‍താരയും നായിക നായകന്മാരായി എത്തിയ ഇരുമുഖനിലെ 'ഹെലെന ഹെലെന' എന്ന ഗാനത്തിന്റെ കോപ്പിയാണ് സത്യയിലെ 'ഞാന്‍ നിന്നെ തേടിവരും' എന്ന ഗാനം. ഹാരിസ് ജയരാജാണ് ഇരുമുഖനിലെ ഗാനം ചിട്ടപ്പെടുത്തിയത്. രണ്ട് ഗാന രംഗങ്ങളിലും നായകനും നായികയും മാത്രമാണുള്ളത്.

എസ്എസ്എല്‍സിയായിട്ട് ഗോപി അണ്ണന്‍ വക്ക് പാലിച്ചു, ഹെലന ഹെലനയും കോപ്പിയടിച്ചു എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗോപി സുന്ദര്‍ കോപ്പിയടിച്ചു എന്നുപറയുന്ന ഹെലന ഹെലന മറ്റൊരു കോപ്പിയടിയാണെന്നാണ് പറയുന്നത്. ഫെറ്റി വാപ്പ് എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ കോപ്പിയാണത്രേ ഹെലനെ ഹെലനെ.

ഗാന രംഗത്ത് അഭിനയിച്ച നായികയേയും അതി രൂക്ഷമായി വിമര്‍ശിക്കുന്നണ്ട് ആരാധകര്‍. ജയറാമിന്റെ അടുത്ത് നിന്ന് പിടയ്ക്കുന്ന ആ മീന്‍ ഏതാണെന്നാണ് പ്രേക്ഷകരുടെ സംശയം. നായികയുടെ പ്രകടനം കണ്ടിട്ട് ഉടനെ ഒരുപാട് തമിഴ് കന്നട ഓഫര്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് ഒരു പ്രേക്ഷകന്റെ കണ്ടെത്തല്‍.

നായികയുടെ നൃത്തച്ചുവടുകളെ നീന്തലിനോടാണ് പ്രേക്ഷകര്‍ ഉപമിക്കുന്നത്. വായുവില്‍ കിടന്ന് നീന്താതെ വല്ല സ്വിമ്മിംഗ് പൂളിലും നീന്തിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഉറപ്പായും ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ ലഭിച്ചേനെ എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.

നായകന് ജയറാമിനുമുണ്ട് രൂക്ഷ വിമര്‍ശനം. ജയറാം എന്തിനാണ് ഇങ്ങനെ മുക്കുന്നത്, 'വയ്യാത്ത പട്ടി കയ്യാല കേറുന്ന പോലെ' എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്. ഈ പാട്ട് സിനിമയില്‍ ഇല്ലെന്ന് പറ ജയറാമേട്ടാ, എങ്കില്‍ ആരാധകരെങ്കിലും സിനിമയ്ക്ക് കയറും എന്നാണ് ഒരു പ്രേക്ഷകന്റെ ഉപദേശം.

ലൈക്കിനേക്കാള്‍ അധികം ഡിസ് ലൈക്കാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. 60470 പേര് കണ്ട ഗാനത്തിന് 185 ലൈക്കും 1363 ഡിസ് ലൈക്കുമാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ തവണ ഡിസ് ലൈക്ക് അടിക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ അടിച്ച് മരിച്ചേനെ എന്നും കമന്റുണ്ട്.

മലയാളി പ്രേക്ഷകരാല്‍ ഏറെ ആക്രമിക്കപ്പെട്ടിട്ടുള്ള ചലച്ചിത്രകാരനാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ സിനിമകളും ഗാനങ്ങളും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഈ ഗാനത്തേക്കാള്‍ ഭേദം സന്തോഷ് പണ്ഡിറ്റ് തന്നെയാണെന്നാണ് സത്യയിലെ ഗാനം കണ്ട പ്രേക്ഷകരുടെ അഭിപ്രായം.


Click it and Unblock the Notifications











