'അഭയാർഥികൾക്കൊപ്പം'; നീല റിബൺ ധരിച്ച് യുക്രൈന് പിന്തുണയുമായി ഓസ്‌കർ വേദിയിൽ താരങ്ങൾ
യുക്രൈൻ-റഷ്യ യുദ്ധം തുടരുകയാണ്. യുക്രൈനിൽ നിന്നും നിരവധി ആളുകൾ ഇതിനോടകം സ്വന്തം നാടും വീടും എല്ലാം വിട്ട് പലായനം ചെയ്ത് കഴിഞ്ഞു. ഓരോ ദിവസവും മനുഷ്യ മനസാക്ഷിയെ പൊള്ളിക്കുന്ന വാർത്തകളാണ് യുക്രൈനിൽ നിന്നും വരുന്നത്. യുക്രൈന്‍-റഷ്യ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തൊണ്ണൂറ്റിനാലാമത് ഓസ്കാർ പുരസ്കാരദാന ചടങ്ങ് ലോസാഞ്ചലസിൽ നടന്നത്. അഭയാര്‍ത്ഥികള്‍ക്കൊപ്പം എന്നെഴുതിയ റിബൺ ധരിച്ചാണ് മിക്കതാരങ്ങളും പുരസ്കാര ചടങ്ങിനെത്തിനെത്തിയത്. യു.എൻ അഭയാർത്ഥി ഏജൻസിയാണ് കാമ്പയിന് നേതൃത്വം നല്‍കിയത്.

വിത്ത് റഫ്യൂജീസ് എന്ന ഹാഷ്ടാഗാണ് താരങ്ങൾ വസ്ത്രങ്ങളിൽ കുത്തിവെച്ചിരുന്ന നീല റിബണിൽ പ്രിന്റ് ചെയ്തിരുന്നത്. റിബൺ ധരിച്ചതിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്നും ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരങ്ങൾ മാധ്യമങ്ങളോട് അഭ്യർഥിച്ചു. ഏഴ് ഓസ്കർ നേടിയ ഡ്യൂൺ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ജേസൺ മൊമോവ യുക്രെയ്നിന്റെ പതാകയുടെ നിറങ്ങളായ നീലയും മഞ്ഞയും കലർന്ന സ്കാർഫ് കോട്ടിന്റെ പോക്കറ്റിൽ ധരിച്ചാണ് എത്തിയത്. അവതാരകയായ ജാമി ലീ കർട്ടിസ് വിരലിൽ നീല റിബൺ കെട്ടിയാണ് വേദിയിലെത്തിയത്. നിരവധി താരങ്ങളാണ് വ്യത്യസ്ത രീതിയിൽ യുക്രെയ്നോടുള്ള പിന്തുണ അറിയിച്ചത്.
കൂടാതെ യുക്രെയ്ന് പിന്തുണ തേടിക്കൊണ്ടുള്ള സന്ദേശങ്ങളും ഓസ്കര്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. സംഘർഷ സമയത്ത് നമ്മുടെ മാനവികത പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമാണ് സിനിമയെന്നും യുക്രൈനിലെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഭക്ഷണം, വൈദ്യസഹായം, ശുദ്ധജലം, അടിയന്തര സേവനങ്ങൾ എന്നിവ ആവശ്യമാണെന്നും ആഗോള സമൂഹം ഒന്നിച്ച് നിന്ന് യുക്രൈന്‍ ജനതയെ സഹായിക്കണമെന്നുമെല്ലാമാണ് സന്ദേശത്തിലൂടെ പറഞ്ഞത്. ലോസാഞ്ചലസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര ചടങ്ങ് നടന്നത്. ഷാൻ ഹേഡെർ സംവിധാനം ചെയ്ത കോഡയാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച തിരക്കഥ, മികച്ച സഹനടൻ ഉൾപ്പെടെയുള്ള പ്രധാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. അതേസമയം യുക്രൈനിൽ റഷ്യയുടെ ആക്രമണം നിർത്താതെ തുടരുകയാണ്. യുക്രൈൻ പ്രസിഡന്‍റുമായുള്ള അഭിമുഖം റിപ്പോർട്ട് ചെയ്യരുതെന്ന് റഷ്യൻ മാധ്യമങ്ങൾക്ക് റഷ്യ മുന്നറിയിപ്പ് നൽകി. ആക്രമണങ്ങളിലൂടെ റഷ്യ യുക്രൈൻ ജനതയിൽ റഷ്യക്കാർക്കെതിരെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളോദിമിർ സെലൻസ്കി പറഞ്ഞു.
യുക്രൈനിൽ റഷ്യയുടെ ആക്രമണം ആരംഭിച്ചിട്ട് ഒരു മാസവും നാല് ദിവസവും പിന്നിടുമ്പോഴും ആക്രമണത്തിൽ അയവ് ഇല്ലാതെ തുടരുകയാണ്. ഖാർകീവിലെ ആണവകേന്ദ്രം ലക്ഷ്യമാക്കി റഷ്യ വീണ്ടും ഷെല്ലാക്രമണം നടത്തി. ചെര്‍ണോബില്‍ ആണവ പ്ലാന്‍റിനോട് ചേര്‍ന്ന ഒരു നഗരം കൂടി റഷ്യന്‍ സേന നിയന്ത്രണത്തിലാക്കി. യുക്രൈൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതോടെ രാജ്യത്തെ വിഭജിക്കാനാണ് റഷ്യയുടെ അടുത്ത ശ്രമമെന്ന് യുക്രൈൻ സൈനിക ഇന്‍റലിജന്‍സ് മേധാവി കിറിലോ ബുദാനോവ് ആരോപിച്ചു.


Click it and Unblock the Notifications











