'മികച്ച ഡോക്യുമെന്ററി സമ്മർ ഓഫ് സോൾ'; ഓസ്കർ നേടാനായില്ലെങ്കിലും ഇന്ത്യയ്ക്ക് അഭിമാനമായി റിന്റു തോമസ്!
ഓസ്കർ 2022വിന്റെ ചടങ്ങ് ആരംഭിച്ചപ്പോൾ മുതൽ ഇന്ത്യക്കാരുടെ പ്രതീക്ഷ മുഴുവൻ മലയാളിയായ റിന്റു തോമസിലായിരുന്നു. ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ ഇന്ത്യൻ ചിത്രമായി റിന്റുവിന്റെ റൈറ്റിങ് വിത്ത് ഫയറുമുണ്ടായിരുന്നു. എന്നാൽ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നേട്ടം സമ്മർ ഓഫ് സോളിന് ലഭിച്ചു. ഓസ്കർ തിളക്കമില്ലെങ്കിലും നോമിനേഷനിൽ എത്തിപ്പെട്ട റിന്റുവിന്റെ റൈറ്റിങ് വിത്ത് ഫയർ എന്നും മലയാളികൾക്കും ഇന്ത്യക്കാർക്കും അഭിമാനമായിരിക്കും. ഡൽഹിയിൽ താമസിക്കുന്ന മലയാളിയായ റിന്റു തോമസും ഭർത്താവ് സുസ്മിത് ഘോഷുമാണ് റൈറ്റിങ് വിത്ത് ഫയറിന്റെ പിന്നണിയിൽ പ്രവർത്തിച്ചത്.

ദളിത് വനിതകൾ നടത്തുന്ന ഖബർ ലഹാരിയ എന്ന ഹിന്ദി പത്രത്തെ കുറിച്ചാണ് ഈ ഡോക്യുമെന്ററി സംസാരിച്ചത്. ഇതിനകം നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടിയിട്ടുള്ള റൈറ്റിംഗ് വിത്ത് ഫയർ വഴി ഒരിക്കൽ കൂടി ഓസ്കർ ഇന്ത്യയിലേക്ക് എത്തുമെന്ന പ്രതീക്ഷയായിരുന്നു ഏവർക്കും. ഇന്ത്യൻ വംശജനായ ജോസഫ് പട്ടേൽ ആണ് ഓസ്കർ നേടിയ സമ്മർ ഓഫ് സോൾ നിർമിച്ചത്. അഞ്ച് വർഷത്തെ ശ്രമങ്ങൾക്കൊടുവിലാണ് റിന്റു തോമസിന്റെ റൈറ്റിങ് വിത്ത് ഫയർ ഓസ്കറിന്റെ ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലേക്ക് മത്സരിക്കാനായി കടന്നത്.
94-ാമത് അക്കാദമി അവാർഡിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന തമിഴ് ചിത്രം കൂഴാങ്കൽ ഉൾപ്പെടെ പുറത്തായപ്പോഴും എല്ലാവരുടേയും പ്രതീക്ഷ റൈറ്റിങ് വിത്ത് ഫയറിലായിരുന്നു. ഡൽഹിയിൽ നിന്ന് ഏകദേശം 620 കിലോമീറ്റർ അകലെ യുപി-മധ്യപ്രദേശ് അതിരത്തിയിലുള്ള ബൻഡ ജില്ലയിലെ ഒരു ഡിജിറ്റൽ പത്രത്തിന്റെ കഥയാണ് റൈറ്റിങ് വിത്ത് ഫയർ. കവിതാ ദേവി, മീരാ ജാതവ് എന്നീ സ്ത്രീകൾ ആരംഭിച്ച ഹിന്ദിയുടെ പ്രാദേശിക വകഭേദങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഖബർ ലഹാരിയ എന്ന വാരാന്ത്യ പത്രത്തിന്റെ ചരിത്രം. ഖബർ ലഹാരിയ എന്ന വാക്കിന് വാർത്തകളുടെ തിരമാല എന്ന അർഥമാണ്. 2002ൽ ആരംഭിച്ച ഖബർ ലഹാരിയ ഇന്ന് എട്ട് എഡിഷനുകളിലായി 80000 വായനക്കാരെ സമ്പാദിക്കുകയും പത്രം പിന്നീട് ഡിജിറ്റലായി മാറുകയും ചെയ്തിരുന്നു.
2016ൽ റിന്റു ചിത്രീകരണം ആരംഭിച്ചു. ഷൂട്ടിങ് പൂർത്തിയാക്കി എഡിറ്റിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും കഴിഞ്ഞത് 2020 ഡിസംബറിലാണ്. 2021 ജനുവരിയിൽ നടന്ന സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം നടന്നത്. സ്പെഷൽ ജൂറി അവാർഡും ഓഡിയൻസ് അവാർഡും കിട്ടിയ ചിത്രം പിന്നെ ദേശദേശാന്തരങ്ങളിലായി ഒട്ടേറെ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു. 28 രാജ്യാന്തര അവാർഡുകൾ സ്വന്തമാക്കി. ഇതിനിടെ യുഎസിൽ റിലീസ് ചെയ്യാനും ഡോക്യുമെന്ററിക്ക് അവസരം ലഭിച്ചു. ഓക്സറിലേക്കുള്ള യാത്രയുടെ ആരംഭം അവിടെ നിന്നാണ് റിന്റുവും സുസ്മിത് ഘോഷും ആരംഭിച്ചത്. കോട്ടയം പാമ്പാടി സ്വദേശി രാജു തോമസും ഷിജി രാജുവുമാണ് മാതാപിതാക്കൾ. ഡൽഹിയിലാണ് റിന്റു പഠനമെല്ലാം പൂർത്തിയാക്കിയത്.
1969ലെ ഹാർലെം കൾച്ചറൽ ഫെസ്റ്റിവലിനെക്കുറിച്ച് അഹ്മിർ ക്വസ്റ്റ്‌ലോവ് തോംസൺ സംവിധാനം ചെയ്ത 2021ലെ അമേരിക്കൻ ഡോക്യുമെന്ററി ചിത്രമാണ് പുരസ്കാരം നേടിയ സമ്മർ ഓഫ് സോൾ എന്ന ഡോക്യുമെന്ററി. ഇന്ത്യൻ സമയം രാവിലെ 5.30നാണ് അവാർഡ് പ്രഖ്യാപനം തുടങ്ങിയത്. ഒട്ടേറെ പുതുമകളാണ് ഇക്കൊല്ലത്തെ അവാർഡിനെ ശ്രദ്ധേയമാക്കിയത്. ഒന്നിൽ കൂടുതൽ അവതാരകരായിരുന്നു ഏറ്റവും വലിയ പ്രത്യേകത. റെജീന ഹാളും ഏയ്‍മി സ്‍കൂമറും വാൻഡ സൈക്സും ആണ് അവതാരകർ ആയി എത്തിയത്. 2011ന് ശേഷം ആദ്യമായാണ് മൂന്ന് അവതാരകരുണ്ടാവുന്നത്. മികച്ച നടനായി വില്‍ സ്മിത്തിനെ തെരഞ്ഞെടുത്തു. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്കാരത്തിന് അർഹനായത്. ജെസീക്ക ചസ്റ്റൈൻ ആണ് മികച്ച നടി. ദ ഐയ്‌സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അംഗീകാരം.


Click it and Unblock the Notifications











