സിനിമകളുടെ തിരഞ്ഞെടുപ്പില്‍ പാളിച്ചകള്‍ വന്നു! ഐഎഫ്എഫ്‌കെ ഓര്‍മ്മകളുമായി എം എ നിഷാദ്
ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചിരിക്കുകയാണ്. ഇത്തവണ സുവര്‍ണ ചാകോരം ജപ്പാനിലേക്ക്. ജോ ഒഡാഗരി സംവിധാനം ചെയ്ത 'ദെ സേ നതിങ് സ്റ്റെയ്സ് ദ സെയിം' എന്ന സിനിമയ്ക്കാണ് സുവര്‍ണ ചാകോരം ലഭിച്ചത്. മലയാളത്തില്‍ നിന്നും വെയില്‍ മരങ്ങള്‍, ജെല്ലിക്കെട്ട്, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ സിനിമകള്‍ക്കെല്ലാം അംഗീകാരം ലഭിച്ചിരുന്നു.
ഐഎഫ്എഫ്‌കെ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ട് സംവിധായകന്‍ എംഎ നിഷാദ് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലായിരുന്നു ചലച്ചിത്ര മേലയില്‍ സിനിമകള്‍ തിരഞ്ഞെടുക്കേണ്ട പ്രധാന്യത്തെ കുറിച്ചെല്ലാം നിഷാദ് സംസാരിച്ചിരിക്കുന്നത്.

എം എ നിഷാദിന്റെ കുറിപ്പ്
IFFK കൊടിയിറങ്ങുമ്പോള്‍... അങ്ങനെ ഇരുപത്തിനാലാമത് അന്താരാഷ്ട്രാ സിനിമ മേള അവസാനിച്ചു. ഇത് മേളയല്ല, ഉത്സവമാണ്. സിനിമാസ്വാദകരുടെ ഉത്സവം. ഇതൊരു ഇടം കൂടിയാണ്, സാംസ്‌ക്കാരിക ഇടം. സിനിമാ കാഴ്ച്ചയുടെ, പുതിയ ജാലകം നമ്മുക്കായി തുറന്ന് തരുന്ന ലോകം. ഏഴ് ദിനരാത്രങ്ങള്‍, സിനിമയെന്ന മാധ്യമത്തെ അടുത്തറിയാനും, ആസ്വദിക്കാനും കഴിയുന്ന, ഉത്സവ നാളുകള്‍. അതെ ഇത് നമ്മുടെ സ്വന്തം കേരളത്തിന്റെ ഉത്സവം തന്നെ. ആനയും, അമ്പാരിയും, താളകൊഴുപ്പോടെ പെരുമ്പറ കൊട്ടുന്നത്, ഓരോ സിനിമാസ്വാദകന്റെയും ഹൃദയത്തിലാണ്. മഹാനായ ലെനിന്‍ പറഞ്ഞത് പോലെ, സിനിമ ഈ നൂറ്റാണ്ടിന്റെ കലയാണ്. ഭാഷക്കും, ദേശത്തിനുമപ്പുറം, ഈ കല നമ്മളെ ബന്ധിപ്പിക്കും. ചലച്ചിത്ര മേളകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതും,അത് തന്നെ.

ഇത്തവണ ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായിരുന്നു. അത് പോലെ തന്നെ നിലവാരം കുറഞ്ഞതും പട്ടികയില്‍ ഇടം പറ്റി. അതെങ്ങനെ സംഭവിച്ചു എന്നുളളത് ചര്‍ച്ചചെയ്യേണ്ട വിഷയം തന്നെ. ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമകള്‍ ഏതൊക്കെയെന്നും എങ്ങനെയുളളതാവണമെന്നും ഒരു ധാരണ സംഘാടകര്‍ക്കുണ്ടാകണം. നാളിത് വരെ അങ്ങനെ തന്നെയാണ്,നടന്നിട്ടുളളത്. സിനിമയേയും മറ്റെല്ലാ കലകളേയും പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കാറും ദിശാ ബോധമുളള സാംസ്‌ക്കാരിക മന്ത്രീയുമാണ് നമ്മുക്കുളളതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. സംഘാടക മികവ് കൊണ്ട് ഓരോ വര്‍ഷവും മേള മികവുറ്റതാക്കാന്‍ സാംസ്‌കാരിക വകുപ്പും അതിന് നേതൃത്വം നല്‍കുന്ന മന്ത്രി ശ്രീ ഏ കെ ബാലനും പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നതും ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല.

ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ ശ്രീ കമലും സെക്രട്ടറി മഹേഷ് പഞ്ചുവും അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷെ, സിനിമകളുടെ തിരഞ്ഞെടുപ്പില്‍ പാളിച്ചകള്‍ വന്നു എന്നുളളത് ഒരു സത്യം തന്നെ. ലോക സിനിമ വിഭാഗത്തില്‍ ചില നല്ല സിനിമകള്‍ ഉണ്ടായിരുന്നു എന്നത് ശരി തന്നെ. എന്നാല്‍ അന്താരാഷ്ട്രാ മത്സര വിഭാഗത്തില്‍ തീരെ നിലവാരം കുറഞ്ഞ സിനിമകള്‍,ആണ് പ്രദര്‍ശനത്തിനെത്തിയത്. അത് തെറ്റ് തന്നെയാണ്. ആരാണ് ഈ സിനിമകള്‍ തിരഞ്ഞെടുത്തത്. എന്റെ അറിവ് ശരിയാണെങ്കില്‍ അക്കാഡമി വൈസ് ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ഒരു സംഘമാണ് ഇതിന് പിന്നില്‍. അക്കാഡമിക്കും സാംസ്‌ക്കാരിക വകുപ്പിനുമുകളില്‍ ഒരു അദൃശ്യശക്തിയായി പ്രവര്‍ത്തിക്കാനുമാത്രം എന്ത് യോഗ്യതയാണവര്‍ക്കുളളത്. ഒരു ബ്യുറാേക്രാറ്റിന്റ്‌റെ ദാര്‍ഷ്ട്യം അത്ര തന്നെ.

ഒരു സിനിമ കണ്ട് വിലയിരുത്താന്‍ തനിക്ക് മാത്രമേ കഴിവും അവബോധവുമുളളൂ എന്ന ബ്യുറോക്രാറ്റിക്ക് ചിന്ത. മലയാള സിനിമകള്‍ തിരഞ്ഞെടുത്ത രീതികള്‍ കണ്ടാല്‍ നമ്മുക്കത് മനസ്സിലാകും. തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചതോ വിജയം വരിച്ചതോ ആയിട്ടുളള സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ഇത്തരം മേളകളില്‍ പാടില്ല എന്ന അലിഖിത നിയമമൊന്നുമില്ല. പക്ഷെ മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രം സിനിമകള്‍ എടുക്കുന്ന ഒരു വിഭാഗം കലാകാരന്മാരുണ്ട്. വാണിജ്യ താല്‍പ്പര്യങ്ങളില്ലാതെ കലാപരമായ സിനിമകള്‍ ചെയ്യുന്നവര്‍. അവര്‍ക്കുളള അവസരമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. അത് ശരിയുമല്ല. ചലച്ചിത്ര മേളകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇതല്ല മാര്‍ഗ്ഗം. സിനിമയേ സ്‌നേഹിക്കുന്ന ഒരു യുവതയുണ്ടിവിടെ. അവരുടെ പങ്കാളിത്തം തന്നെയാണ് നാളിത് വരെ മേള വിജയിപ്പിച്ചത്.

The Seed എന്ന മംഗോളിയന്‍ സിനിമ ഇവിടെ തിരഞ്ഞെടുത്തില്ല. എന്നാല്‍ ആ സിനിമ ഗോവയില്‍ നിറഞ്ഞ കൈയ്യടിയോടെ പ്രദര്‍ശിപ്പിച്ചു. അന്താരാഷ്ട്രാ സിനിമ മേളയില്‍ ഇത്തവണ പ്രദര്‍ശിപ്പിച്ച സിനിമകള്‍ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളുടെ അത്രേയും മികച്ചതല്ല എന്നുളളത് എന്റെ മാത്രം അഭിപ്രായമല്ല. ബ്രസീലിയന്‍ വിപ്ലവകാരിയായ കാര്‍ലോസ് മാരിഗല്ലെയേ കുറിച്ചെടുത്ത മാരിഗല്ലെ, പാരസൈറ്റ്, വാര്‍ഡന്‍, വെര്‍ഡിക്റ്റ്, പ്രൊജക്ട്ടണിസ്റ്റ്, ടേല് ഓഫ് ത്രീ സിസ്റ്റേഴ്‌സ് അങ്ങനെ കുറച്ച് ചിത്രങ്ങള്‍ വിസ്മരിക്കുന്നില്ല. മലയാള സിനിമകള്‍ക്ക് മാത്രമായി ഒരു പ്രേക്ഷക അഭിപ്രായ സര്‍വ്വേയിലുടെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കാത്ത ചലച്ചിത്രകാരന്മാരുടെ സിനിമകള്‍ക്ക് ഒരു സ്‌ക്രീന്‍ സ്‌പേസ് നല്‍കണമെന്നാണ് എന്റെ അഭിപ്രായം. അത് പോലെ തന്നെ ഇന്ത്യന്‍ സിനിമയുടെ പ്രീമിയര്‍ വേദിയായി ഐഎഫ്എഫ്‌കെ മാറണം.

ഒന്നും ആരുടേയും കുത്തകയല്ല. ഈ മേളയില്‍ സന്തോഷം നല്‍കുന്ന ചില കാര്യങ്ങള്‍. മാധ്യമ സുഹൃത്തുക്കളായ, അരവിന്ദ് ശശീ, ജിഷ കല്ലിംഗല്‍, പാര്‍വ്വതി നായര്‍ ഇവര്‍ക്ക് കിട്ടിയ പുരസ്‌ക്കാരങ്ങള്‍ തന്നെ. അംഗീകാരം ലഭിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍. പ്രിയ സുഹൃത്തുക്കള്‍ ലിജോ ജോസ് പല്ലിശ്ശേരിക്കും,ഡോ ബിജുവിനും ഹൃദയത്തില്‍ തൊട്ട് അഭിനന്ദനങ്ങള്‍. കണ്ട കാഴ്ച്ചകളിലും, കേട്ട വാര്‍ത്തകളിലും, മികച്ചത്, സമാപന സമ്മേളത്തില്‍ ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്‍ പറഞ്ഞത് തന്നെ. 'ഇന്ത്യ മുട്ടുകുത്തില്ല. നമ്മളെ ആരും നിശബ്ദരാക്കത്തുമില്ല.


Click it and Unblock the Notifications











