ഐഎഫ്എഫ്കെ തനിയ്ക്ക് ഏറെ പ്രധാനപ്പെട്ടത്!! 22 വർഷം മുൻപുളള ആ കഥ ഓർമിപ്പിച്ച് നന്ദിതാ ദാസ്
അതിജീവനത്തെ പ്രതിനധാനം ചെയ്തു കൊണ്ടുളള കാൻഡിൽ വിജിൽ നടത്തിയതിനെ താരം പ്രശംസിച്ചിരുന്നു.
23ാം മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു. ഉദ്ഘാടന വേദിയിൽ ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് നടിയും സംവിധായികയുമായ നന്ദിത ദാസിന്റെ വാക്കുകൾക്ക് വേണ്ടിയായിരുന്നു. സമൂഹത്തിലെ വിവേചനങ്ങൾക്കും അനീതിയ്ക്കുമെതിരെ കലയിലൂടേയും സിനിമയിലൂടേയും പ്രതിരോധിക്കാനും പ്രതികരിക്കാനും സാധിക്കുമെന്ന് നന്ദിത പറഞ്ഞു. ഐഎഫ്എഫ്കെയുടെ ഉദ്ഘാടനത്തിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. കൂടാതെ ചലച്ചിത്ര മേളയുമായുള്ള അടുത്ത ബന്ധത്തിനെ കുറിച്ചും നന്ദിത വെളിപ്പെടുത്തി.
ഐഎഫ്എഫ്കെ തനിയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. 22 വർഷങ്ങൾക്ക് മുൻപ് താൻ ആദ്യമായി അഭിനയിച്ച ഫയർ എന്ന ചിത്രം ഇവിടെ പ്രദർപ്പിക്കുകയുണ്ടായി. ഇതിനു ശേഷം അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ നിരവധി ചിത്രങ്ങളിലും താനിയ്ക്ക് അഭിനയിക്കാൻ സാധിച്ചു. പിന്നീട് താൻ ആദ്യമായി സംവിധാനം ചെയ്ത 'ഫിറാഖും ' എന്ന ചിത്രവും പ്രദർശിപ്പിച്ചിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഇവിടെ എത്തുന്നതെന്നും നന്ദിത പറഞ്ഞു. എത്തിയതിലുളള സന്തോഷവും താരം പങ്കുവെച്ചു.

അതിജീവനത്തെ പ്രതിനധാനം ചെയ്തു കൊണ്ടുളള കാൻഡിൽ വിജിൽ നടത്തിയതിനേയും താരം പ്രശംസിച്ചിരുന്നു. ഇവിടെ ഉയർത്തിപ്പിടിച്ച മൊഴുകുതിരികൾ തന്നെ വല്ലാതെ സന്തോഷിപ്പിച്ചെന്നും താരം പറഞ്ഞു. ജാതിയുടേയോ മതത്തിന്റേയോ ആചാരത്തിന്റേയോ പേരിലല്ല പകരം കേരളത്തിലെ ഒരുമയുടെ പേരിലാണ്. ഇത്തരത്തിലുളള ഒരു ആശയം നിർദ്ദേശിച്ച ആൾക്ക് താരം പ്രത്യേകം നന്ദിയും രേഖപ്പെടുത്തി.
കലയ്ക്കും സിനിമയ്ക്കും സമൂഹത്തിൽ വലിയ ശക്തിയുണ്ട്. അല്ലായിരുന്നെങ്കിൽ പല തരത്തിലുളള നിരോധനത്തിന്റേയും സെൻസറിങ്ങിന്റേയും പേര് പറഞ്ഞ് തങ്ങളെ ആരും നിശബ്ദരാക്കാൻ ശ്രമിക്കില്ലായിരുന്നു. ഇത്തരത്തിലുളള പല നിരോധനങ്ങളും വളരെ വർഷങ്ങൾക്ക് മുൻപ് താനും അനുഭവിച്ചിട്ടുണ്ടെന്നും നന്ദിത കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ മാന്റോയുടെ പ്രദർശനത്തിനായി കാത്തിരിക്കുകയാണെന്നും നന്ദിത അറിയിച്ചു.


Click it and Unblock the Notifications











