ക്യാമറയില്‍ നോക്കി പ്രണയിച്ചത് ഒരു നടിയെ മാത്രം, മനസ് കീഴടക്കിയ താരത്തെ കുറിച്ച് സന്തോഷ് ശിവന്‍
അക്ഷരാർത്ഥത്തിൽ ഇന്ത്യന്‍ സിനിമാലോകത്തെ മഹാ പ്രതിഭയാണ് സന്തോഷ് ശിവൻ. സംവിധായകന്‍, ഛായാഗ്രാഹകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കാലത്തെ അടയാളപ്പെടുത്തുന്നതിൽ ഏറെ മികവ് കാണിക്കുന്ന ഛായാഗ്രാഹകന്‍ എന്ന നിലയിലാണ് പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിക്കുന്നത്. അത്രമേൽ അസാധ്യ ഫ്രെയിമുകൾകൊണ്ട് സിനിമക്ക് ജീവൻ നൽകിയ മറ്റൊരുപേരില്ല. ആദ്യ സിനിമയായ നിധിയുടെകഥ മുതൽ മലയാളികളുടെ ഇടനെഞ്ചിലാണ് അദ്ദേഹം തന്റെ ദൃശ്യങ്ങൾ തുന്നിച്ചേർത്തത്.
Recommended Video

പ്രണയവും രതിയും തൊട്ടറിയാനുള്ള ശക്തി ആ ദൃശ്യങ്ങൾക്ക് കൂടുതൽ ജീവനേകി. ക്യാമറയിലൂടെ നോക്കിയപ്പോള്‍ പ്രണയം തോന്നിയ നടിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് അദ്ദേഹം. ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറന്നത്. പൃഥ്വിക്കൊപ്പമുള്ള ചരിത്ര സിനിമയെ കുറിച്ചും പങ്കുവച്ചു.

ബോളിവുഡ് താരം കാജോള്‍ ആണ് ക്യാമറയിലൂടെ അദ്ദേഹത്തിന്റെ മനസ് കീഴടക്കിയത്. ആ നിമിഷത്തെ സന്തോഷ് ശിവൻ ഓർത്തെടുത്തു...'നേരില്‍ കാണാന്‍ അങ്ങനെ വലിയ സൗന്ദര്യമില്ലാത്ത ആളാണ് കാജോള്‍. എന്നാല്‍ ക്യാമറ ഓണ്‍ ചെയ്താല്‍ അവര്‍ മറ്റൊരാളാണ്. എല്ലാം ഉള്ളില്‍ നിന്നു വരും. മോഹന്‍ലാലിനെയും അതുപോലെ ക്യാമറയില്‍ കൂടി കാണാന്‍ സ്‌പെഷ്യല്‍ ഗ്ലാമറാണെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിന്റെ സ്ഥിതിയെ കുറിച്ചും മനസ്സുതുറന്നു. ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാന്‍ പദ്ധതിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പൃഥ്വിയയെ വെച്ച് ഒരു ചരിത്ര സിനിമ ചെയ്യാന്‍ പ്ലാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പക്ഷെ ഒന്നും തീരുമാനിച്ച് ഉറപ്പിച്ചിട്ടില്ല. അദ്ദേഹം ഇപ്പോള്‍ ആടുജീവിതവുമായി ബന്ധപ്പെട്ട യാത്രയിലാണ്. വന്നതിന് ശേഷം അതേകുറിച്ച് ചര്‍ച്ച ചെയ്യുമെന്നും വ്യക്തമാക്കി.

ലെനിന്‍ സംവിധാനം ചെയ്ത മഞ്ഞ് എന്ന ചിത്രത്തില്‍ സന്തോഷ് ശിവന്‍ അഭിനയിച്ചിരുന്നു. ചിത്രത്തിന്‌റെ ഭാഗമായതിനെ കുറിച്ചും പറയുന്നുണ്ട്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നിന്ന് ഓഫര്‍ വന്നിരുവെന്നും അതൊന്നും സ്വീകരിച്ചിട്ടില്ലെന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു. മകരമഞ്ഞില്‍ അഭിനയിക്കാന്‍ കാരണം മുത്തശ്ശിയാണെന്നും സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...' എന്റെ അമ്മൂമ്മ പാരീസില്‍ പഠിപ്പിച്ചതാണ്. എന്റെ ചെറുപ്പത്തില്‍ രാജാ രവി വര്‍മ്മയുടെ പടങ്ങളൊക്കെ കൊണ്ടു തന്ന് കഥകളൊക്കെ പറഞ്ഞ് വിഷ്വല്‍ എജുക്കേഷന്‍ തരുമായിരുന്നു. അപ്പോള്‍ രാജാ രവി വര്‍മ ഒരു ഏലിയനൊന്നുമല്ല. പെരുന്തച്ചനിലെ ഒരുപാട് ലൈറ്റിംഗ് പാറ്റേണ്‍ രാജാ രവി വര്‍മ പെയ്ന്റിംഗ്സില്‍ നിന്നെടുത്തതാണ്. അതുകൊണ്ടാണ് ആ സിനിമയില്‍ അഭിനയിച്ചത്. ബാറോസിലും അഭിനയിക്കാന്‍ വേണ്ടി ലാല്‍ സാര്‍ വിളിച്ചിരുന്നു'.

അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ അവസാന ചിത്രങ്ങളിലൊന്നാണ് ജാക്ക് ആന്‍ഡ് ജില്‍. നെടുമുടിക്കൊപ്പമുളള ഓര്‍മകളും അദ്ദേഹം വേദനയോടെ പങ്കുവച്ചു. വേണുച്ചേട്ടനെ എനിക്ക് പെരുന്തച്ചന്‍ മുതല്‍ അറിയാം. പിന്നെ അനന്തഭദ്രത്തിലും അഭിനയിച്ചു. അദ്ദേഹത്തിന് സെറ്റിലുള്ള എല്ലാവരോടും സ്‌നേഹവും ബഹുമാനമുള്ളയാളാണ്. അദ്ദേഹത്തോടും എല്ലാവര്‍ക്കും ഭയങ്കര ബഹുമാനമാണ്.
പെരുന്തച്ചനൊക്കെ ചെയ്യുന്ന സമയത്ത്, തിലകന്‍ ചേട്ടനും വേണുചേട്ടനും അവരുടെ നാടകങ്ങളിലെ അനുഭവങ്ങളൊക്കെ പറഞ്ഞ് നമ്മളെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. അവരുടെ അനുഭവങ്ങൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്കൊക്കെ ഗുരുവിന്റെ സ്ഥാനമാണ്.
'നമ്മുടെ പടത്തിലേക്ക് വിളിക്കുമ്പോള്‍ അവര്‍ക്ക് അതിശയമൊന്നും തോന്നില്ല. സെറ്റില്‍ വരുമ്പോള്‍ പുതിയ ആളുകള്‍ക്കൊക്കെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കൊടുക്കും. അദ്ദേഹം മരിച്ചു എന്ന് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. ഇപ്പോള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ആ നിമിഷങ്ങളൊക്കെ ഭയങ്കരമായി ഫീല്‍ ചെയ്യും'. മഹാ നടന്റെ ഓർമ്മകൾക്ക് മുന്നിൽ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറി.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മെയ് 20 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായമാണ്. മഞ്ജു വാര്യര്‍ക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്‍, എസ്തര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍.
ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍.


Click it and Unblock the Notifications











