ജയസൂര്യയ്ക്ക് വേണ്ടി എഴുതിയ സിനിമയല്ല, സണ്ണി പിറന്നതിനെ കുറിച്ച് വെളിപ്പെടുത്തി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍
ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന മറ്റൊരു സിനിമ കൂടി റിലീസിനെത്തുകയാണ്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം എന്നീ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയാണെന്നുള്ള സവിശേഷതയോട് കൂടിയാണ് സണ്ണി എന്ന സിനിമയെത്തുന്നത്. ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രം ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടിയാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്. സിനിമയുടെ വിശേഷങ്ങളും ജയസൂര്യയ്‌ക്കൊപ്പം ഒരുമിക്കുന്നതിന്റെ സന്തോഷവും ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍.
''സണ്ണി എന്ന കഥാപാത്രം ഒരു സംഗീതഞ്ജനാണ്. ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ കഴിവുള്ള ആളായിരുന്നു സണ്ണി. പക്ഷേ അയാള്‍ക്ക് അതിനൊന്നും സാധിച്ചില്ല. അയാള്‍ വലിയൊരു പ്രതിസന്ധിയിലൂടെ പോവുന്ന സമയത്താണ് സിനിമയുടെ കഥ നടക്കുന്നത്. ദുബായില്‍ നിന്നും സണ്ണി നാട്ടിലെത്തിയതിന് ശേഷം നടക്കുന്ന സംഭവങ്ങളാണ് സിനിമയ്ക്ക് ആസ്പദമായി വരുന്നതെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്.

ജയസൂര്യയെ നായകനാക്കാം എന്ന് വിചാരിച്ച് എടുത്ത സിനിമ ഞാന്‍ മേരിക്കുട്ടി മാത്രമാണ്. ആ കഥാപാത്രം ജയന് മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളു എന്ന് വിചാരിച്ച് ചെയ്തതാണ്. സണ്ണി എഴുതി തുടങ്ങിയപ്പോള്‍ ജയന്‍ ആയിരിക്കുമെന്ന് വിചാരിച്ചിരുന്നില്ല. അതിനിടയില്‍ ജയനെ കണ്ടപ്പോള്‍ സണ്ണിയുടെ കഥാപാത്രത്തിന് വേണ്ട ലുക്കിലായിരുന്നു അദ്ദേഹം. ലോക്ഡൗണ്‍ നാളുകളില്‍ ജയസൂര്യ കുറച്ചൂടി തടി വെക്കുകയും താടി നീട്ടി വളര്‍ത്തുകയും ചെയ്തിരുന്നു. അത് കഥാപാത്രത്തിന് പാകമുള്ളതാണെന്ന് അന്നേരം തോന്നി.
വളരെ വൈകിയാണ് ആ കഥാപാത്രത്തിലേക്ക് ജയസൂര്യ എത്തുതെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സുധി വാത്മീകം, ഞാന്‍ മേരിക്കുട്ടി എത്തിയപ്പോള്‍ അത് ജയസൂര്യയ്ക്ക് വേണ്ടി ഞാന്‍ എഴുതുന്ന അവസാന കഥയാണെന്ന് വിചാരിച്ചിരുന്നു. കാരണം അതിനെക്കാളും അപ്പുറും ഒരു കഥാപാത്രം എഴുതാന്‍ ഇല്ല. ഞാന്‍ അങ്ങനെ വിചാരിച്ചിരുന്നു. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളെക്കാളും വളരെ ചലഞ്ചിങ് ആയിട്ടുള്ള ചിത്രമാണ് സണ്ണി.

സിംഗിള്‍ ക്യാരക്ടര്‍ ആണ് സിനിമയിലുള്ളത്. അതുകൊണ്ട് തന്നെ അതിന്റെ സ്‌ക്രീപ്റ്റ് എഴുതാന്‍ ഞാന്‍ പാടുപെട്ടിരുന്നു. എഴുതുന്നത് പോലെ തന്നെ അത് ഷൂട്ട് ചെയ്യുക എന്ന് പറയുന്നതും വലിയ കടമ്പയാണ്. മുന്‍പ് ചെയ്തിരുന്ന സിനിമകള്‍ പോലെയല്ല. അതിലും മൂന്നിരിട്ടി ടീം വര്‍ക്ക് ഉണ്ടെങ്കില്‍ മാത്രമേ ഈ സിനിമ നടക്കുകയുള്ളു. ജയസൂര്യയുമായിട്ടുള്ള സൗഹൃദം സിനിമ ചെയ്യുമ്പോള്‍ കുറച്ച് കൂടി എളുപ്പമാക്കാന്‍ സാധിച്ചുവെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.
കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ചായിരുന്നു ഷൂട്ടിങ്ങ്. അത് വാടകയ്ക്ക് എടുത്ത് ചിത്രീകരണം നടത്തിയതിനൊപ്പം എല്ലാവരും അതില്‍ തന്നെ താമസിക്കുകയും ചെയ്തു. രാവിലെ എഴുന്നേറ്റ് പത്ത് അടി വെച്ചാല്‍ ലൊക്കേഷന്‍ ആയി. വൈകുന്നേരം ഷൂട്ടിങ്ങ് കഴിഞ്ഞ് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നതുമൊക്കെ അതിലെ ഏറ്റവും നല്ല ഓര്‍മ്മകളാണ്.
നമുക്ക് കിട്ടുന്ന അവസരങ്ങള്‍ നമ്മള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിലാണ് സിനിമയിലെ നിലനില്‍പ്. നമ്മള്‍ ഒരാള്‍ വിചാരിച്ചാല്‍ മാത്രം ഉണ്ടാവുന്നതല്ല സിനിമ. ഒരുപാട് പേരും ഒത്തിരി പൈസയുമൊക്കെ ആവശ്യുള്ളത്. ഒരാള്‍ക്ക് പനി വന്നാല്‍ പോലും നിന്ന് പോകാവുന്നതേയുള്ളു. അതിനുള്ളില്‍ നമുക്ക് കിട്ടുന്ന അവസരങ്ങള്‍ക്ക് ശ്രമിച്ച് കൊണ്ടേ ഇരിക്കുക. അങ്ങനൊരു പാഠമേ സിനിമയില്‍ നിന്ന് കിട്ടുകയുള്ളു''.


Click it and Unblock the Notifications











