അഭിനയിക്കാനറിയാത്തവരെ വെച്ച് ചെയ്ത അബദ്ധമാണ് ബെസ്റ്റ് ഓഫ് ലക്ക്, സംവിധായകന്‍റെ വെളിപ്പെടുത്തല്‍!
സാമൂഹ്യ പ്രസക്തിയുള്ള ചിത്രങ്ങളാണ് എംഎ നിഷാദിന്‍രെ മുഖമുദ്ര. കാലിക പ്രസ്‌കതിയുള്ള വിഷയങ്ങളായിരിക്കും അദ്ദേഹത്തിന്റെ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കിണര്‍ ഉള്‍പ്പടെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് ഇത്തരത്തിലുള്ള വിഷയങ്ങളായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ സിനിമയിലൂടെയാണ് ജയപ്രദ തിരിച്ചെത്തിയത്.
മികച്ച സിനിമകളെന്ന് വിലയിരുത്തിയ ചിത്രങ്ങള്‍ ഈ സംവിധായകന്റേതായി പുറത്തിറങ്ങിയിരുന്നുവെങ്കിലും മോശം സിനിമയുടെ പേരില്‍ അദ്ദേഹം ഏറെ പഴി കേട്ടിരുന്നു. ആസിഫ് അലി, കൈലാഷ്, പ്രഭു, ഉര്‍വശി, അര്‍ച്ചന കവി, റിമ കല്ലിങ്കല്‍ എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയും അതിഥി താരമായെത്തിയ സിനിമയെക്കുറിച്ച് രൂക്ഷമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

മനസ്സിനോട് അടുത്ത് നില്‍ക്കുന്ന സിനിമ
താന്‍ ചെയ്ത എല്ലാ ചിത്രവും മനസ്സിനോട് അടുത്തുനില്‍ക്കുന്നവയാണ്. ആദ്യ സിനിമയായ പകല്‍ മുതലുള്ള എല്ലാ സിനിമകളും മനസ്സിനോട് ചേര്‍ന്നുനില്‍ക്കുന്നവയാണ്. സത്യസന്ധമായ സിനിമ കൂടിയായിരുന്നു ഇത്. എല്ലാ സിനിമകളും സത്യസന്ധമാണോയെന്ന് ചോദിച്ചാല്‍ അല്ലെന്ന ഉത്തരമാണ് സംവിധായകനായ എംഎ നിഷാദ് നല്‍കുന്നത്. തനിക്ക് പറ്റിയ വലിയ അബദ്ധമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം.

സംവിധായകനെന്ന നിലയില്‍ ഒന്നും ചെയ്യാനില്ല
പരീക്ഷണ ചിത്രമെന്ന നിലയില്‍ തുടക്കത്തില്‍ വാര്‍ത്തകളിലിടം നേടിയ സിനിമയായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്. എന്നാല്‍ സംവിധായകനെന്ന നിലയില്‍ തനിക്ക് അതിലൊന്നും ചെയ്യാനില്ലായിരുന്നുവെന്നും നിഷാദ് വ്യക്തമാക്കുന്നു. അതൊരു ഫൂളറിയായിരുന്നു. താന്‍ ചെയ്ത അബദ്ധം കൂടിയാണ് ബെസ്റ്റ് ഓഫ് ലക്കെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അഭിനയിക്കാനറിയാത്ത താരങ്ങള്‍
അഭിനയിക്കാനറിയാത്ത താരങ്ങളാണ് ആ ചിത്രത്തിന്റെ കാലനായി മാറിയത്. ഉര്‍വശിയേയും പ്രഭുവിനേയും പോലുള്ള താരങ്ങളുടെ ടൈമിങ്ങിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പെടാപ്പെടുന്ന യുവതാരങ്ങളെയാണ് ആ സിനിമയില്‍ താന്‍ കണ്ടതെന്നും സംവിധായകന്‍ പറയുന്നു. പലരുടെയും അഭിനയക്കളരിയായിരുന്നു കൂടിയായിരുന്നു സിനിമ.

അഭിനയിക്കാനറിയാവുന്നരായിരുന്നുവെങ്കില്‍
കുഞ്ചാക്കോ ബോബനെയോ ജയസൂര്യയേയോ ഇന്ദ്രജിത്തിനെയോ പോലെ അഭിനയിക്കാനറിയാവുന്ന, ഹ്യൂമര്‍ കൈകാര്യം ചെയ്യാനറിയാവുന്ന താരങ്ങളാണ് അഭിനയിച്ചിരുന്നതെങ്കില്‍ അത് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയേനെയെന്നും സംവിധായകന്‍ പറയുന്നു. ആ സിനിമയുടെ പരാജയവുമായി ബന്ധപ്പെട്ട് താന്‍ ആരെയും കുറ്റപ്പെടുത്തിയില്ല. എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് സ്വയം സഹിക്കുകയായിരുന്നു.

മമ്മൂട്ടിയുടെ അതിഥി വേഷം
ചിത്രത്തിന്റെ ഷെഡ്യൂള്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഇത് ഫ്‌ളോപ്പാവുമെന്ന കാര്യത്തെക്കുറിച്ച് നിര്‍മ്മാതാക്കളോട് സംസാരിച്ചിരുന്നു. എന്നാല്‍ അതുമായി മുന്നോട്ട് പോവാനായിരുന്നു അവരുടെ നിര്‍ദേശം. അത് പ്രകാരമാണ് രണ്ടാം ഷെഡ്യൂളിനിടയില്‍ മമ്മൂട്ടിയെ നേരില്‍ കണ്ട് സിനിമയിലേക്ക് ക്ഷണിച്ചത്. അങ്ങനെയാണ് അദ്ദേഹം വന്ന് അഭിനയിച്ചത്.

വിജയിക്കാനുള്ള ചേരുവകളെല്ലാമുണ്ടായിരുന്നിട്ടും
മമ്മൂട്ടിയുടെ അതിഥി വേഷവും പ്രഭുവിന്‍രെയും ഉര്‍വശിയുടെയും കഥാപാത്രങ്ങളുമൊക്കെയായി വിജയിക്കാനുള്ള ചേരുവകള്‍ സിനിമയിലുണ്ടായിരുന്നു. എന്നാല്‍ അഭിനയിക്കാനറിയാത്ത പുതുമുഖങ്ങളാണ് പ്രധാന താരങ്ങളായി എത്തിയത്. ഇത് തന്നെയാണ് സിനിമയുടെ പരാജയത്തിന് കാരണമായതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

പരാജയത്തിന്റെ കയ്പ്
സിനിമ പരാജയപ്പെട്ടപ്പോള്‍ എല്ലാവരും തന്നെയായിരുന്നു കുറ്റപ്പെടുത്തിയത്. എന്നാല്‍ ചിത്രം വിജയിച്ചിരുന്നെങ്കിലോ, സ്ഥിതി മാറുമായിരുന്നില്ലേ, പരാജയത്തിന്‍രെ കയ്പ് എപ്പോഴും ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരും, വിജയത്തിന്റെയാവുമ്പോള്‍ പങ്കിടാന്‍ എല്ലാവരും ഒപ്പമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications











