ധനുഷിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം, സ്വരൂപിന്‍റെ വിശേഷങ്ങള്‍; മലയാളത്തിനോടുള്ള പ്രേമം
ചില അഭിനേതാക്കളെ ശ്രദ്ധിച്ചിട്ടില്ലേ? അവരില്‍ ചിലര്‍ മലയാളികളായിരിക്കാം. പക്ഷേ, മലയാളത്തില്‍ അവര്‍ ക്ലച്ച് പിടിക്കാറില്ല. എന്നാല്‍ അന്യഭാഷകള്‍ അവരെ ഇരു കൈയും നീട്ടി സ്വീകരിക്കും. അതുപോലെ തിരിച്ചും ഉണ്ട്. എത്രയോ ഇതരഭാഷാ അഭിനേതാക്കള്‍ നമ്മുടെ മലയാളത്തിന്റെ സ്വന്തമായവരുണ്ട്. കോഴിക്കോട്ടുകാരനായ സ്വരൂപ് ഇന്ന് തമിഴില്‍ അത്യാവശ്യം തിരക്കുള്ള നടന്‍ തന്നെയാണ്. സീരിയലിലും സിനിമയിലും സജീവമായ സ്വരൂപിന് മലയാളത്തിലഭിനയിക്കാനും ആഗ്രഹമുണ്ട്. അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന സ്വരൂപിന്റെ വിശേഷങ്ങള്‍

ഈ രംഗത്തേക്കുള്ള എന്‍ട്രി
എന്റെ അമ്മയുടെ കസിന്‍ ആയിരുന്നു പഴയ സംവിധായകന്‍ ലിസ ബേബി. സ്വാമിനാഥന്‍ പിള്ളൈ എന്നു പേരുളള അദ്ദേഹം ലിസ ഇറങ്ങി കഴിഞ്ഞപ്പോള്‍ മുതലാണ് ലിസ ബേബി എന്നു പേര് വീണത്. ചെറിയ കുട്ടിയായിരുന്നപ്പോഴേ സിനിമാ ഭ്രാന്തുള്ള ഒരാളായിരുന്നു ഞാന്‍. ഏഴാം ക്ലാസൊക്കെ കഴിഞ്ഞ സമയത്ത് കോഴിക്കോടെത്തിയ ലിസ ബേബിയെ കാണാന്‍ പോയി. ഈ പ്രായത്തില്‍ സിനിമയില്‍ വന്നിട്ട് കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഠിത്തമാണ് പ്രധാനം. തല്‍ക്കാലം വെക്കേഷന് എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം റെക്കമന്‍ഡ് ചെയ്ത് അടൂര്‍ സാറിന്റെ അസോസിയേറ്റ് മുഹമ്മദ് കുട്ടി എന്ന ഒരു ഡയറക്ടറുണ്ട്. അക്ബര്‍ കക്കട്ടില്‍ എഴുതിയ അധ്യാപക കഥകള്‍ സീരിയലാക്കിയപ്പോള്‍ അതില്‍ എം ആര്‍ ഗോപകുമാറിന്റെ മകനായിട്ട് അഭിനയിക്കാന്‍ അവസരം കിട്ടി. തിരുവനന്തപുരം ദൂരദര്‍ശനിലായിരുന്നു ടെലികാസ്റ്റിങ്. പതിമൂന്ന് എപ്പിസോഡ് ആയിരുന്നു ഉണ്ടായിരുന്നു.

സിനിമയിലേക്ക്.....
എന്റെ അച്ഛന്റെ ആത്മാര്‍ഥ സുഹൃത്തായിരുന്നു മുന്‍ മന്ത്രി എ സി ഷണ്‍മുഖദാസ്. എന്റെ ഭ്രാന്ത് മനസിലാക്കിയ അങ്കിള്‍ മാണി സി കാപ്പനെ വിളിച്ചു പറഞ്ഞു ഇങ്ങനൊരു പയ്യനുണ്ട്. അവനൊരു അവസരം കൊടുക്കണമെന്ന്. ഉടന്‍ തന്നെ അന്ന് നടന്നുകൊണ്ടിരുന്ന മാന്‍ ഓഫ് ദി മാച്ച് എന്ന സിനിമയില്‍ എനിക്ക് ചെറിയ പയ്യനായി അവസരം തന്നു. സിനിമ വന്നു കഴിഞ്ഞപ്പോള്‍ എടുത്ത മുഴുവന്‍ രംഗങ്ങളും ഉണ്ടായിരുന്നില്ല. പക്ഷേ, അന്ന് നല്ല പരിഗണനയായിരുന്നു. ജീവിതത്തിലാദ്യമായി പ്രതിഫലം കിട്ടിയതും അന്നായിരുന്നു. പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ബേബി മാമന്‍ എനിക്കൊരു ഉപദേശം തന്നിരുന്നു. സിനിമ എന്നു പറഞ്ഞാല്‍ എന്തെങ്കിലും ആകാതെ വന്നിട്ട് കാര്യമില്ലെന്ന്. അങ്ങനെയാണ് ഞാന്‍ യുകെയിലേക്ക് പോകുന്നത്. റയാന്‍ എയര്‍ എന്ന ഫ്ലൈറ്റില്‍ ക്യാബിന്‍ ക്രൂവായി ജോലിക്ക് കയറി. ജോലിക്കിടയില്‍ ഐറിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. അവിടെ ചില സീരീസിലൊക്കെ ഇന്ത്യന്‍ ക്യാരക്ടര്‍ ആയി തന്നെ അഭിനയിച്ചു. അവിടെ നിന്ന് തന്നെ ട്രഷര്‍ ഐലന്റ് എന്ന സിനിമയില്‍ ഒരു കപ്പിത്താന്റെ റോളില്‍ അഭിനയിച്ചു. അതിനിടയില്‍ ഫ്ലോറിസ് എന്ന റൊമാനിയന്‍ സംവിധായകന്‍ സംവിധായകനെ പരിചയപ്പെട്ടു. അദ്ദേഹത്തിന് എന്നെ ഇഷ്ടപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന്റെ ചില പ്രോജക്ടുകളിലൊക്കെ അഭിനയിച്ചു.

വലിയ ഗ്യാപ്പിന് ശേഷം വീണ്ടും .....
കേരളത്തിലൊക്കെ ലീവിന് വരുന്ന സമയത്ത് എയര്‍പോര്‍ട്ടിലും റെയില്‍വെ സ്റ്റേഷനിലുമൊക്കെ എത്തുന്പോള്‍ സെലിബ്രിറ്റികളെ കാണുന്പോള്‍ ആളുകള്‍ ഓടിയെത്തുന്നത് കാണാം. നമ്മള്‍ ഇത്രയൊക്കെ ആയിട്ടും ആരും തിരിച്ചറിയുന്നില്ലെന്നുള്ള ഒരു വിഷമം ഉണ്ടായി. മലയാളത്തില്‍ അഭിനയിച്ചാല്‍ മാത്രമേ തിരിച്ചറിയൂ എന്നു തോന്നി. പിന്നെ കുടുംബപരമായും ഫിനാന്‍ഷ്യലായും സെറ്റില്‍ ആയി. ഇനി ആരും എന്നെ ഒന്നും പറയില്ല എന്നു മനസിലായപ്പോള്‍ ഭാര്യയുടെ പിന്തുണയോടു കൂടിയാണ് ജോലിയില്‍ നിന്നും തല്‍ക്കാലം വിട്ട് അഭിനയിക്കാം എന്ന തീരുമാനത്തിലെത്തുന്നത്. അങ്ങനെ കരിയര്‍ ബ്രേക്കെടുത്ത് മദ്രാസിലെത്തി.

മദ്രാസിലെത്തിയപ്പോള്‍ കാത്തിരുന്നത്....
ഇവിടെ വന്നപ്പോള്‍ സിനിമാക്കാരെയൊന്നും എനിക്ക് അറിയില്ല. ഷൂട്ടിങ് സ്ഥലത്തൊക്കെ എത്തുന്പോള്‍ എല്ലാം കഴിഞ്ഞു. എല്ലാ ക്യാരക്ടറും തീരുമാനിച്ചു എന്നാണ് മറുപടി കിട്ടുക. അപ്പോ എനിക്ക് മനസിലായി പെട്ടെന്ന് കയറി പറ്റാന്‍ കഴിയില്ലെന്ന്. സീരിയല്‍ ഡയറക്ടര്‍മാരെ കാണാന്‍ പോയി. അങ്ങനെ തമിഴില്‍ ശരവണന്‍ മീനാക്ഷി എന്ന സീരിയലില്‍ മനു എന്ന ക്യാരക്ടര്‍ ചെയ്തു. അതു കഴിഞ്ഞ് ശാന്തി കൃഷ്ണയുടെ സഹോദരന്‍ സുരേഷ് കൃഷ്ണയെ പോയി കണ്ടു. അദ്ദേഹമാണ് പറഞ്ഞത് എന്റെ കണ്ണുകള്‍ പുരാണ കഥാപാത്രങ്ങള്‍ക്ക് യോജിച്ചതാണെന്ന്. അങ്ങനെ മഹാഭാരതം സീരിയലില്‍ ദേവേന്ദ്രനായി അഭിനയിച്ചു. അപ്പോ കുറച്ച് കോണ്‍ഫിഡന്‍സായി. അങ്ങനെ തുടര്‍ന്ന് വംശം, ചന്ദ്രലേഖ തുടങ്ങിയ സീരിയലില്‍ അഭിനയിച്ചു. അങ്ങനെ ചിലരൊക്കെ തിരിച്ചറിയാന്‍ തുടങ്ങി. അപ്പോള്‍ എനിക്ക് കുറച്ചു സന്തോഷമായി. അങ്ങനെയിരിക്കുന്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ പ്രഭു സോളമന്‍ എന്ന ഡയറക്ടെ ഒട്ടും പ്രതീക്ഷയില്ലാതെ കാണുന്നത്. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ തൊടറി എന്ന സിനിമയില്‍ കാലെടുത്തു വെച്ചു. അതില്‍ എന്റെ ഡയലോഗുകള്‍ എല്ലാം മലയാളം കലര്‍ന്ന തമിഴ് ആയിരുന്നു. എന്റെ ഡയലോഗുകള്‍ എല്ലാം ഞാന്‍ തന്നെയാണ് എഴുതിയത്. എന്റെ ശബ്ദത്തില്‍ ഡബ്ബ് ചെയ്യാനും അദ്ദേഹം അവസരം തന്നു. ഹിന്ദിയിലും തെലുങ്കിലും റിലീസായപ്പോള്‍ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും സിനിമ കാണാന്‍ കഴിഞ്ഞു. റയില്‍ എന്ന പേരിലായിരുന്നു ഹിന്ദിയിലും തെലുങ്കിലും സിനിമ ഇറങ്ങിയത്. കീര്‍ത്തി സുരേഷിന്റെ മാമനായിട്ടുരുന്നു അഭിനയിച്ചത്.

കീര്‍ത്തി സുരേഷിനെ അടിക്കുന്ന സീന്‍
കീര്‍ത്തി സുരേഷിനെ അടിക്കുന്ന സീന്‍ ഉണ്ട് അതില്‍. അപ്പോള്‍ വിരല്‍ തുന്പ് കീര്‍ത്തിയുടെ മൂക്കിന് കൊണ്ടു. പാവം കീര്‍ത്തിക്ക് നന്നായി വേദനിച്ചു. കണ്ണില്‍ നിന്ന് വെള്ളം വന്നു. ഞാന്‍ സോറി പറഞ്ഞപ്പോള്‍ സാരമില്ലെന്ന് പറഞ്ഞ് കീര്‍ത്തി ആശ്വസിപ്പിച്ചു.

ധനുഷിനൊപ്പം
ധനുഷ് ശരിക്കും സപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം ഡൗണ്‍ ടു എര്‍ത്ത് ആണ്. ഈ സിനിമ എനിക്ക് പുതിയ ജീവിതം തരുമെന്നാണ് അദ്ദേഹം പറഞ്ഞത്. കന്നഡ സിനിമയില്‍ നല്ല അവസരം ലഭിച്ചിട്ടുണ്ട്. നല്ല പെരുമാറ്റമായിരുന്നു അദ്ദേഹം. സെറ്റിലും മോശമായ ഒരു അനുഭവവും എനിക്കുണ്ടായിട്ടില്ല.

മലയാളത്തിനോടുള്ള പ്രേമം....
മലയാളത്തിലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് . നല്ല അവസരങ്ങള്‍ തേടിവരുമെന്ന് തന്നെയാണ് പ്രതീക്ഷ. അഭിനയിക്കാന്‍ വിളിച്ചാല്‍ എപ്പോഴും ഞാന്‍ റെഡിയാണ്. ഷൂട്ടിങ് കഴിഞ്ഞിട്ടേ എനിക്ക് മറ്റെന്തും ജീവിതത്തില്‍ ഉള്ളൂ. അത് ഓണമായാലും വിഷുവായാലും. സിനിമ അതെന്റെ പാഷനാണ്. ദൈവം അനുഗ്രഹിച്ച് മലയാളത്തില്‍ നിന്നും ആ വിളിക്ക് വേണ്ടി കാത്തിരിക്കുന്നു.

കേരളത്തില്‍....
കോഴിക്കോടാണ് കുടുംബവീട്. അമ്മ ഇപ്പോഴും അവിടെത്തന്നെയാണ്. ഭാര്യയും മകനും യുകെയില്‍. അവധിക്ക് വീട്ടില്‍ പോകും. ആറ് മാസം കൂടുന്പോള്‍ യുകെ യിലേക്ക് പോകും. അല്ലെങ്കില്‍ അവരിവിടേക്ക് വരും.


Click it and Unblock the Notifications











