ആകാശ ഗംഗ വീണ്ടും വരുമ്പോൾ മണി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു -വിനയൻ
Recommended Video

മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സുകളിൽ എക്കാലവും ജീവിക്കുന്ന അനവധി കഥാപാത്രങ്ങൾ ബാക്കിയാക്കി അകാലത്തിൽ വേർപിരിഞ്ഞ കലാഭവൻ മണി എന്ന അനശ്വര നടന്റെ മൂന്നാം ചരമ വാർഷിക ദിനമാണ് ഇന്ന്.മണിയുടെ ജീവിതകഥ 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിച്ചത് അദ്ദേഹത്തിന്റെ ഗുരു എന്ന് വിശേഷിപ്പിക്കാവുന്ന പ്രശസ്ത സംവിധായകൻ വിനയനാണ്.സൂപ്പർ താരങ്ങൾ ഇല്ലാതെ വൻ വിജയങ്ങൾ സൃഷ്ടിക്കുകയും കലാഭവൻ മണി, ജയസൂര്യ തുടങ്ങിയ പ്രതിഭകളെ മലയാളത്തിന് സംഭാവന ചെയ്യുകയും ചെയ്ത വിനയൻ തന്റെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ 'ആകാശ ഗംഗ' യുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
മലയാളത്തിന് മറ്റൊരു പുതുമുഖ നായികയെ സംഭാവന ചെയ്യുന്ന ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നതും വിനയൻ തന്നെയാണ്. ആകാശ ഗംഗ വീണ്ടും വരുമ്പോൾ ആദ്യ ഭാഗത്തിൽ ഒരു ശ്രദ്ധേയമായ കഥാപാത്രമായെത്തിയ കലാഭവൻ മണി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായി വിനയൻ ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കലാഭവൻ മണിയെപ്പോലെ മറ്റൊരു നടൻ ഒരുപക്ഷേ ഇനിയുണ്ടാവുകയില്ല കലാഭവൻ മണിയുടെ മൂന്നാം ചരമ വാർഷിക ദിനമായ ഇന്ന് കേരളത്തിലൂടെ
സഞ്ചരിച്ചാൽ അഞ്ചോ പത്തോ കിലോമീറ്ററുകളുടെ ഇടവേളകളിൽ എങ്കിലും അദ്ദേഹത്തിന്റെ ഒരു ഫ്ളക്സ് കാണാം. നിരവധി അനുസ്മരണ സദസ്സുകൾ നടത്തപ്പെടുന്നു. സാധാരണക്കാരായ ജനങ്ങൾ അടക്കം പ്രായഭേദമന്യേ മണിയെ ഇന്നും ഓർമിക്കുന്നു.ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ മണിയെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്ന് വന്ന് എക്കാലവും നിലനിൽക്കുന്ന ചില പാർശ്വവത്ക്കരണങ്ങളെ അതിജീവിച്ച് മുൻ നിരയിൽ എത്തിയ മഹാനായ കലാകാരനാണ് അദ്ദേഹം.മറ്റ് സ്ഥലങ്ങളിൽ ഉള്ളത്ര തീവ്രമായ രീതിയിൽ അല്ലെങ്കിൽ പോലും ഇത്തരം സാമൂഹ്യ സാഹചര്യങ്ങൾ ഇന്നും കേരളീയ സമൂഹത്തിൽ നില നിൽക്കുന്നു എന്നതും വസ്തുതയാണ്. അതുകൊണ്ടു തന്നെ കലാഭവൻ മണിയുടെ നേട്ടങ്ങൾക്ക് എക്കാലവും ചരിത്രപരമായ ഒരു സ്ഥാനമുണ്ടന്ന്കൂടി വിശ്വസിക്കുന്നു.

ചാലക്കുടിക്കാരൻ ചങ്ങാതിയെ നെഞ്ചേറ്റിയ ആസ്വാദകർ സാധാരണ ഗതിയിൽ ഗുരുക്കന്മാർ മരിക്കുമ്പോൾ ശിഷ്യരാണ് അവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് കലാസൃഷ്ടികൾ ഒരുക്കാറുള്ളത്. മണി എന്ന അനശ്വരനായ കലാകാരനെ എന്നും ഓർമ്മിക്കുന്ന രീതിയിൽ ഒരു സിനിമ ഒരുക്കാൻ കഴിഞ്ഞത് എന്റെ നിയോഗമായി കരുതുന്നു.ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ പ്രേക്ഷകർ ഏറ്റെടുത്തു എന്നതും അഭിമാനം നൽക്കുന്ന ഒന്നാണ്. മണിയെപ്പോലെ തന്നെയുള്ള ഒരു കലാകാരനായ സെന്തിലിനെ നായകനാക്കി ഒരുക്കിയ സിനിമയ്ക്ക് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത് വളരെ വലിയ പ്രതികരണമാണ്. മണിയുടെ ഓർമദിനമായ ഇന്നും ഒരുപാട് പേർ എനിക്ക് ചാലക്കുടിക്കാരൻ ചങ്ങാതിയെ പരാമർശിച്ചുകൊണ്ട് മെസേജുകൾ അയക്കുന്നു. കലാഭവൻ മണിയിലെ നടനേയും നന്മയുള്ള മനുഷ്യനേയും തിരിച്ചറിഞ്ഞതിനും ആദരിച്ചതിനും ലഭിക്കുന്ന സ്നേഹാദരങ്ങളായാണ് ഞാൻ ഇവയെയൊക്കെ കാണുന്നത്. കലാഭവൻ മണി നേരിട്ട അവഗണനയും തിരസ്‌ക്കരണങ്ങളും അതേ തീവ്രതയിൽ സിനിമയിൽ അവതരിപ്പിച്ചിട്ടില്ല എന്നതാണ് സത്യം.

ആകാശ ഗംഗ ഏപ്രിലിൽ, മോഹൻലാൽ സിനിമയുടെ കഥ വികസിക്കുന്നു വിനയൻ 20 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ആകാശ ഗംഗയ്ക്ക് രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും.മോഹൻലാൽ സിനിമയുടെ കഥയെക്കുറിച്ചുള്ള ആലോചനകളും പുരോഗമിക്കുന്നു. മോഹൻലാലിന്റെ ഇനിവരുന്ന നാലാമത്തെ സിനിമയായിരിക്കും ഇത്. കഥയുടെ കാര്യത്തിൽ തീരുമാനത്തിൽ എത്തിയാലുടൻ മോഹൻലാലുമായി സംസാരിക്കുകയും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യും


Click it and Unblock the Notifications











