സുരേഷ്‌ഗോപിയുടെ ജയില്‍ സദ്യ വിവാദമാകുന്നു

സുരേഷ് ഗോപിയ്ക്ക് ജയില്‍ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കാനും മണിക്കൂറുകളോളം അവിടെ ചെലവിടാനും അനുമതി നല്‍കിയ ജയില്‍ അധികൃതരുടെ നടപടിയാണ് വിമര്‍ശിക്കപ്പെടുന്നത്. ഏതാനും ദിവസം മുമ്പ് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ അതിഥിയായി ജയിലില്‍ എത്തിയപ്പോഴാണ് ഭാര്യയുടെ മുത്തശ്ശി പൊന്നമ്മയുടെ മരണാനന്തരച്ചടങ്ങിന്റെ ഭാഗമായി തടവുകാര്‍ക്ക് സദ്യ നല്‍കാമെന്ന ആശയം സുരേഷ് ഗോപിയ്ക്കുണ്ടായത്.
തടവുകാരുടെ അവസ്ഥകണ്ടാണ് ഇതിനൊരുങ്ങിയതെന്ന് അദ്ദേഹം മാര്‍ച്ച് 13ന് ഞായറാഴ്ച തടവുകാര്‍ക്ക്് സദ്യ നല്‍കുന്നതിനിടെ വിവിധ ചാനലുകളോട് പറഞ്ഞിരുന്നു. തടുവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമുള്‍പ്പെടെ 1200 പേര്‍ക്കാണ് സുരേഷ്‌ഗോപി സദ്യ വിളമ്പിയത്. നിരോധനാജ്ഞ നിലവിലുള്ള സ്ഥലമായ ജയിലില്‍ ഏത് നിയമപ്രകാരമാണ് സുരേഷ് ഗോപിയ്ക്ക് ഇതിനുള്ള അനുമതി നല്‍കിയതെന്നാണ് ചോദ്യമുയരുന്നത്.
ശനിയാഴ്ച ഉച്ചക്കുതന്നെ സദ്യയ്ക്കുള്ള എല്ലാ സാധനങ്ങളും സുരേഷ്‌ഗോപി ജയിലില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് രാത്രി പാചകം തുടങ്ങാറായപ്പോള്‍ താരം ജയിലില്‍ എത്തി. രാത്രി പത്ത് മണി തൊട്ട് അര്‍ദ്ധരാത്രി ഒരുമണി വരെ അദ്ദേഹം ജയില്‍ വളപ്പിനുള്ളില്‍ ഉണ്ടായിരുന്നു.
പുറത്തുനിന്നുള്ളവര്‍ രാത്രി സമയത്ത് അനുമതിയില്ലാതെ ജയിലില്‍ നില്‍ക്കാന്‍ പാടില്ലെന്നു പറഞ്ഞ് കീഴ്ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉന്നതരുടെ അനുമതി സുരേഷിനുണ്ടായിരുന്നുവത്രേ.
ഇതുമാത്രമല്ല ആരോപണം. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തടവുകാരുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തിയതും തെറ്റാണ്. ജയില്‍ നിയമത്തിലെ വകുപ്പ് 352 അനുസരിച്ച് ജയില്‍ തടവുകാരുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി വേണം.
സാധാരണ ഒരു വര്‍ഷത്തില്‍ ഒമ്പതു വിശേഷ ദിവസങ്ങളില്‍ മാത്രമാണ് തടവുകാര്‍ക്ക് സദ്യയൊരുക്കുന്നത്. അല്ലാതെ മെനുവില്‍ മാറ്റം വരുത്താന്‍ പാടുള്ളതല്ല. ആ നിലയ്ക്കാണ് സുരേഷ് ഗോപി പതിവുതെറ്റിച്ച് സദ്യയൊരുക്കിയത്. ചുരുക്കത്തില്‍ ഭാര്യയുടെ മുത്തശ്ശിയുടെ പേരില്‍ ഒരു നല്ലകാര്യമാണ് സുരേഷ് ചെയ്തതെങ്കിലും നിയമപ്രശ്‌നങ്ങള്‍ കാരണം അത് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.


Click it and Unblock the Notifications











